പുത്തൂർ:വെണ്ടാർ ആമ്പാടിയിൽ പുത്തൻവീട്ടിൽ ചന്ദ്രശേഖരൻ പിള്ളയുടെ ഭാര്യ രമണിയമ്മ(66)യെ കല്ലു കൊണ്ടടിച്ച് കൊലപ്പെടുത്തിയത് വീട്ടുവഴക്കുമൂലമാണെന്ന് മരുമകൾ ഗിരിത. ചൊവ്വാഴ്ച തെളിവെടുപ്പിനായി വെണ്ടാറിലെ വീട്ടിലെത്തിച്ചപ്പോൾ പോലീസിന്റെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു ഇവർ. ഗിരിതയുടെ മൊഴിയെക്കുറിച്ച് പോലീസ് നൽകുന്ന വിശദീകരണം ഇങ്ങനെ: ദീർഘകാലമായി വീട്ടിൽ വഴക്കായിരുന്നു. പലപ്പോഴും പാചകം പോലും വെവ്വേറെയായിരുന്നു. 2015 മുതൽ തനിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നാരോപിച്ച് രമണിയമ്മ ആക്ഷേപിക്കുമായിരുന്നു. കുട്ടികളുടെ മുന്നിൽ വെച്ചു പോലും ഇത്തരം പെരുമാറ്റം പതിവായിരുന്നു. ഇതിനാൽ കെ.എസ്.ആർ.ടി.സി. കണ്ടക്ടറായ ഭർത്താവിനോടൊപ്പം വയനാട്ടിൽ പോയി കുറേനാൾ താമസിച്ചിരുന്നു. 2019-ലാണ് മടങ്ങിയെത്തിയത്. പിന്നീടും കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായില്ല. തുടർന്ന് രമണിയമ്മയെ ഇല്ലാതാക്കാൻ തീരുമാനിക്കുകയായിരുന്നു. ഈ മാസം 11-ന് ഉച്ചയ്ക്ക് മകൻ പരീക്ഷയ്ക്കു പോയ സമയം വീട്ടിനുള്ളിൽ ആരുമില്ലാതായപ്പോൾ മുറ്റത്തു നിന്ന് തുണി അലക്കാനുപയോഗിച്ചിരുന്ന കല്ല് സഞ്ചിയിലെടുത്തു (ബിഗ്ഷോപ്പർ) കൊണ്ടു വന്ന് അർധമയക്കത്തിലായിരുന്ന അമ്മായിയമ്മയുടെ തലയ്ക്കടിക്കുകയായിരുന്നു. അടിക്കാനുള്ള സൗകര്യത്തിനാണ് സഞ്ചിയിൽ കല്ലിട്ടടിച്ചത്. രമണിയമ്മ ചാടിയെഴുന്നേറ്റപ്പോൾ വീണ്ടും രണ്ടുതവണകൂടി തലയ്ക്കടിച്ചെന്നും ഗിരിത പറഞ്ഞു. നിലവിളികേട്ട് ഓടിയെത്തിയ ബന്ധുക്കളും അയൽവാസികളും ചേർന്ന് രമണിയമ്മയെ ആശുപത്രിയിലെത്തിച്ചു. സംഭവസ്ഥലത്തുനിന്നുതന്നെ ഗിരിതയെ പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇടിക്കാനുപയോഗിച്ച ഒൻപതുകിലോയോളം തൂക്കമുള്ള കല്ലും പോലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ 15-ന് രാത്രിയിലാണ് രമണിയമ്മ മരിച്ചത്. എന്നാൽ ഗിരിതയുടെ വാക്കുകൾ പോലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. അന്വേഷണവും ചോദ്യംചെയ്യലും മുന്നോട്ടുപോകുമ്പോൾ മാത്രമേ യഥാർഥചിത്രം വെളിവാകൂ എന്ന നിലപാടിലാണ് പോലീസ്. തെളിവെടുപ്പിനു കൊണ്ടുവന്നപ്പോൾ ഗിരിതയിൽ ഒരു ഭാവഭേദവും ഇല്ലായിരുന്നു. ചിലർ ഇവർക്കുനേരേ അസഭ്യവർഷവും നടത്തി. Content Highlights: daughter in law killed mother in law over unbearable allegation over extramarital affair
from mathrubhumi.latestnews.rssfeed https://ift.tt/2EP6613
via
IFTTT