ലഖ്നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ പൊതുമുതൽ നശിപ്പിക്കപ്പെട്ടതിനെ തുടർന്ന് മുസ്ലീം സമൂഹത്തിൽനിന്ന് ആറുലക്ഷത്തോളം രൂപ നഷ്ടപരിഹാരമായി ലഭിച്ചെന്ന് ഉത്തർപ്രദേശ് സർക്കാർ. ബുലന്ദേശ്വറിലെ മുസ്ലീം സമൂഹത്തെ പ്രതിനിധീകരിച്ചാണ് വിവിധ മുസ്ലീം നേതാക്കൾ 6.27 ലക്ഷം രൂപയുടെ ഡി.ഡി. സർക്കാർ ഉദ്യോഗസ്ഥർക്ക് കൈമാറിയത്. ഉത്തർപ്രദേശ് സർക്കാർ തന്നെയാണ് ഇതിന്റെ വീഡിയോയും ചിത്രങ്ങളും പുറത്തുവിട്ടത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ കഴിഞ്ഞയാഴ്ച ബുലന്ദേശ്വറിൽ നടന്ന പ്രതിഷേധങ്ങൾ അക്രമാസക്തമായിരുന്നു. സർക്കാർ വാഹനങ്ങൾ കത്തിക്കുകയും നിരവധി വാഹനങ്ങൾ തകർക്കുകയും ചെയ്തിരുന്നു.അക്രമത്തിൽ കണ്ടാലറിയാവുന്ന എണ്ണൂറിലധികം പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരുന്നത്. സംഭവത്തിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് മേഖലയിലെ മുസ്ലീം നേതാക്കൾ തന്നെ സർക്കാരിന് നഷ്ടപരിഹാരമായി തുക നൽകിയത്. മേഖലയിലെ എല്ലാ മുസ്ലീങ്ങളും ഇതിനായി തുക സമാഹരിച്ചെന്നും ഈ പണമാണ് ആദ്യഘട്ടമെന്നനിലയിൽ സർക്കാരിന് കൈമാറിയതെന്നും ഹാജി അക്രം അലി എന്നയാൾ വീഡിയോയിൽ പറയുന്നു. ഇതിനൊപ്പം മുസാഫർനഗറിലെ മുസ്ലീം നേതാക്കൾ പ്രാദേശിക ഭരണകൂടത്തെ നേരിൽക്കണ്ട് ക്ഷമ ചോദിച്ചതായും ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. Content Highlights:up violence; up government says muslim community given six lakhs to government
from mathrubhumi.latestnews.rssfeed https://ift.tt/2EZXiFS
via
IFTTT