Breaking

Monday, December 30, 2019

ഞാനാണെങ്കിൽ ഭരണംപോയാലും പൗരത്വനിയമ ഭേദഗതി നടപ്പാക്കും -ഗവർണർ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി മാതൃഭൂമി ന്യൂസ് ചീഫ് ഓഫ് ന്യൂസ് ഉണ്ണി ബാലകൃഷ്ണൻ നടത്തിയ പ്രത്യേക അഭിമുഖത്തിൽ നിന്ന് തിരുവനന്തപുരം: താനാണ് തീരുമാനിക്കുന്നതെങ്കിൽ ഭരണംപോയാലും വേണ്ടില്ല, പൗരത്വനിയമഭേദഗതി നടപ്പാക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പാകിസ്താനിലെ ഹിന്ദുക്കൾക്ക് മഹാത്മാഗാന്ധി നൽകിയ വാഗ്ദാനമാണിത്. പാകിസ്താനിൽ ഹിന്ദുക്കൾ അങ്ങേയറ്റത്തെ പീഡനം നേരിടുന്നു. ഇപ്പോൾ തനിക്കെതിരേ നടക്കുന്ന പ്രതിഷേധങ്ങളിൽ ഒരു ഉത്കണ്ഠയുമില്ലെന്നും അദ്ദേഹം പറഞ്ഞു. പൗരത്വനിയമ ഭേദഗതിക്കെതിരേ പ്രതിഷേധിക്കുന്നവരുടെ വികാരം എന്തുകൊണ്ടാണ് താങ്കൾ മനസ്സിലാക്കാത്തത്? അക്രമം നടത്തുന്നവരുടെ വികാരത്തെ മാനിക്കേണ്ടതില്ല. പ്രതിഷേധങ്ങളെ ഭയക്കുന്നില്ല. ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങളിൽ എന്തെങ്കിലും വസ്തുതയുണ്ടെന്നുകണ്ടാൽ ഞാൻ രാജിവെച്ച് വീട്ടിലേക്കുപോവും. ഒന്നുപറഞ്ഞ് മറ്റൊന്ന് പ്രവർത്തിക്കുന്ന കാപട്യം എനിക്കില്ല. കേരളത്തിൽ നിക്ഷിപ്തതാത്പര്യക്കാർ മാത്രമാണ് സമരം നടത്തുന്നത്. ഇവിടത്തെ ജനങ്ങൾക്ക് എന്നോട് സ്നേഹമുണ്ട്. ഒരുസ്ഥലത്തുമാത്രമാണ് ഇത്തരമൊരു സംഭവമുണ്ടായത് -കണ്ണൂരിൽ. അവിടെ പ്രതിഷേധിച്ചവർ മലയാളികളല്ല. ഉത്തരേന്ത്യക്കാരാണ്. ജെ.എൻ.യു.വിൽനിന്നും അലിഗഢിൽനിന്നും വന്നവരായിരുന്നു ഏറെയും. ചരിത്രകോൺഗ്രസ് വേദിയിൽ പ്രൊഫ. ഇർഫാൻ ഹബീബ് താങ്കളെ ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ചെന്നാണോ? എന്റെ നേർക്ക് അദ്ദേഹം പാഞ്ഞെത്തിയത് ആക്രമിക്കാനല്ലെങ്കിൽ മറ്റെന്തിനായിരുന്നു. പട്ടികയിലില്ലാത്ത അദ്ദേഹം അവിടെ സംസാരിച്ചതും ഗവർണർ പങ്കെടുക്കുന്ന പരിപാടി ഒരു മണിക്കൂറിലേറെ നീണ്ടതും തികഞ്ഞ ചട്ടലംഘനങ്ങളാണ്. ഞാൻ അലിഗഢിൽ പഠിക്കുമ്പോൾ അവിടെ അധ്യാപകനായിരുന്നു ഇർഫാൻ ഹബീബ്. സ്വേച്ഛാധിപത്യംതികഞ്ഞ പെരുമാറ്റമായിരുന്നു അദ്ദേഹത്തിന്റേത്. ഞാൻ ഒരു ജമാഅത്തെ ഇസ്ലാമി സ്ഥാനാർഥിക്കെതിരേ മത്സരിച്ചപ്പോൾ എന്നോടുള്ള വിരോധംകാരണം അയാളെ അവർ പിന്തുണയ്ക്കുകപോലും ചെയ്തു. മൗലാനാ ആസാദിനെ ഒരു പ്രത്യേക സാഹചര്യത്തിൽ താങ്കൾ ഉദ്ധരിച്ചതാണ് പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചത്? ഞാൻ പ്രസംഗത്തിൽ ആരുടെ വാക്കുകൾ ഉദ്ധരിക്കണമെന്നുപറയാൻ അദ്ദേഹമാരാണ്. താങ്കൾ ബി.ജെ.പി.യുടെ രാഷ്ട്രീയ അജൻഡ പ്രചരിപ്പിക്കുന്നെന്നാണ് ആരോപണം? ഞാൻ പാർലമെന്റ് പാസാക്കിയ നിയമത്തെയാണു പിന്തുണച്ചത്. ഒരു പാർട്ടിയുടെയും വക്താവല്ല. രാജ്ഭവനുമുന്നിലും കണ്ണൂരിലും പ്രതിഷേധിക്കാൻവന്നവരെ ചർച്ചയ്ക്കുവിളിച്ചിട്ടും അവർ വന്നില്ല. ഭാരതത്തിലെ ഭരണഘടന ആരെയും ന്യൂനപക്ഷമായി കരുതുന്നില്ല. കൊളോണിയൽ പാരമ്പര്യത്തിൽനിന്നാണ് ഈ പദം വന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2taGyca
via IFTTT