Breaking

Friday, December 27, 2019

രാജ്യം കാത്ത സൈനികനും ഇന്ത്യൻ പൗരനല്ല

വെടിയൊച്ച നിലയ്ക്കാത്ത കാർഗിലിലും കുപ്വാരയിലും ജീവിച്ച നാളുകളിലൊന്നും നേരിടാത്ത ദുരവസ്ഥയാണ് സൈന്യത്തിൽനിന്നു വിരമിച്ചശേഷം മുഹമ്മദ് സനാവുള്ളയെ (52) കാത്തിരുന്നത്. രാജ്യത്തിനുവേണ്ടി പോരാടി മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ കൈയിൽനിന്ന് സാക്ഷ്യപത്രം നേടി വിരമിച്ച സൈനികൻ, താൻ ഇന്ത്യക്കാരനല്ലെന്ന് ഫോറിനേഴ്സ് ട്രിബ്യൂണൽ വിധിച്ചതുകേട്ട് ഞെട്ടി. തുടർന്ന് ഗ്വാൽപാഡയിലെ ജില്ലാ ജയിലിൽ പ്രവർത്തിക്കുന്ന താത്കാലിക തടങ്കൽപ്പാളയത്തിൽ 11 ദിവസത്തെ തടവുജീവിതം. “ഞാനും എന്റെ പിതാവും ഇന്ത്യക്കാരാണ്. അതിന്റെ രേഖകൾ മുഴുവൻ ഫോറിനേഴ്സ് ട്രിബ്യൂണലിൽ ഹാജരാക്കി. രാഷ്ട്രപതിയുടെ സാക്ഷ്യപത്രമുൾപ്പെടെ സൈനിക ജോലിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൊടുത്തു. എന്നിട്ടും അവർ അംഗീകരിച്ചില്ല. വിദേശിയാണെന്നു വിധിച്ചു” -ഗുവാഹാട്ടി നഗരത്തിലെ വീട്ടിലിരുന്ന് അമാനുള്ള പറയുമ്പോൾ സമയം സന്ധ്യകഴിഞ്ഞിരുന്നു. മേയ് 27-നാണ് ഫോറിനേഴ്സ് ട്രിബ്യൂണൽ സനാവുള്ളയുടെ പൗരത്വത്തിൽ വിധികല്പിച്ചത്. 28-ന് താത്കാലിക തടങ്കൽപ്പാളയത്തിലടച്ചു. സനാവുള്ളയും കുടുംബവും ഗുവാഹാട്ടി ഹൈക്കോടതിയിലെത്തി. ജൂൺ ഏഴിന് ഹൈക്കോടതി ജാമ്യമനുവദിച്ചു. 20,000 രൂപയുടെ ജാമ്യത്തിലും രണ്ട് ആൾജാമ്യത്തിലുമാണ് വിട്ടത്. അറിയാതെവന്ന കേസ് 2008-ലാണ് സനാവുള്ളയുടെ പൗരത്വം സംബന്ധിച്ച കേസ് തുടങ്ങുന്നത്. ആ സമയത്ത് കരസേനയുടെ ഇ.എം.ഇ. വിഭാഗത്തിൽ ക്ലർക്കായിരുന്നു അദ്ദേഹം. ഇങ്ങനെ ഒരു കേസുണ്ടായ കാര്യം സനാവുള്ള അറിഞ്ഞില്ല. 2019-ൽ ഗ്വാൽപാഡ ജില്ലയിലെ കോലോഹിക ഗ്രാമത്തിലെ തറവാട്ടിൽ പോലീസ് എത്തിയപ്പോഴാണ് കേസിനെക്കുറിച്ച് അദ്ദേഹവും കുടുംബവും അറിയുന്നത്. പൗരത്വപ്പട്ടികയിൽ സനാവുള്ളയുടെ പേരില്ല. സൈന്യത്തിൽനിന്നു വിരമിച്ചശേഷം അസം പോലീസിൽ ജോലിചെയ്യുകയായിരുന്നു അപ്പോൾ അദ്ദേഹം. എസ്.ഐ.യുടെ നിർദേശപ്രകാരം പോലീസ് സ്റ്റേഷനിലും ട്രിബ്യൂണലിലും സനാവുള്ള പൗരത്വരേഖകൾ ഹാജരാക്കി. മൂന്നു സഹോദരർ ഇന്ത്യൻ പൗരർ കുടുംബത്തിൽ തനിക്കെതിരേ മാത്രമാണ് കേസെന്ന് സനാവുള്ള പറഞ്ഞു. മൂന്നു സഹോദരന്മാർക്കും പൗരത്വപ്രശ്നമില്ല. ഇക്കാര്യവും ട്രിബ്യൂണലിൽ പറഞ്ഞു. എന്നാൽ, ഒന്നും അംഗീകരിച്ചില്ല. അസം പോലീസിൽ സനാവുള്ളയ്ക്കൊപ്പമുണ്ടായിരുന്ന മുതിർന്ന ഉദ്യോഗസ്ഥർതന്നെയാണ് തടങ്കൽപ്പാളയത്തിലേക്കു കൊണ്ടുപോയത്. അന്നുതന്നെ അസം പോലീസിൽനിന്ന് സസ്പെൻഷൻ ഉത്തരവും വന്നു. ട്രിബ്യൂണൽ വിധിയുടെ അടിസ്ഥാനത്തിലായിരുന്നു സസ്പെൻഷൻ. കേസ് നീണ്ടുപോകും, അതുവരെ മറ്റൊരു ജോലിയും ചെയ്യാനാവില്ല -നിസ്സഹായതയോടെ സനാവുള്ള പറഞ്ഞു. ശരിക്കും ജയിൽ തടങ്കൽപ്പാളയം ശരിക്കും ജയിൽ തന്നെയാണെന്ന് സനാവുള്ള പറയുന്നു. പേരിലേ മാറ്റമുള്ളൂ. ജയിലിനുള്ളിലെ ഒന്നോ രണ്ടോ ഹാളുകളാണ് തടവുകേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്. ഓരോ ഹാളിലും 50-60 പേർ. കിടക്കാൻ കമ്പിളി മാത്രം. 11 ദിവസം അവിടെക്കഴിഞ്ഞു. ആ സമയത്ത് സുഹൃത്തുക്കളും കുടുംബവും മാധ്യമങ്ങളും തന്ന പിന്തുണയാണ് ധൈര്യമായതെന്ന് സനാവുള്ള പറയുന്നു. സൈനിക സേവനകാലത്ത് ഏറിയ സമയവും ജമ്മുകശ്മീർ, മണിപ്പുർ തുടങ്ങിയ ഇടങ്ങളിലാണ് സനാവുള്ള പ്രവർത്തിച്ചത്. ഓണററി ക്യാപ്റ്റനായാണ് വിരമിച്ചത്. മികച്ചസേവനം പരിഗണിച്ച് 2017 ജനുവരി 26-നാണ് രാഷ്ട്രപതി പ്രണബ് മുഖർജി സനാവുള്ളയ്ക്ക് സാക്ഷ്യപത്രം നൽകിയത്. Content Highlights;Mohammed Sanaullahs name in NRC list went missing


from mathrubhumi.latestnews.rssfeed https://ift.tt/2ZqjcLG
via IFTTT