ബെംഗളൂരു: യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള കർണാടകത്തിലെ ബിജെപി സർക്കാരിന്റെ ഭാവി നിർണ്ണയിക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. സ്പീക്കർ അയോഗ്യരാക്കിയ എംഎൽഎമാർ പ്രതിനിധീകരിച്ച15 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറിന് അവസാനിക്കും. 37,82,681 പേരാണ് വോട്ടവകാശം വിനിയോഗിക്കുന്നത്. കോൺഗ്രസ്, ജെ.ഡി.എസ്. സിറ്റിങ് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. കോൺഗ്രസ്, ജെ.ഡി.എസ്. സഖ്യസർക്കാരിനുള്ള പിന്തുണ പിൻവലിച്ച് 17 എം.എൽ.എ.മാർ രാജിവെച്ചതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇതിൽ രണ്ടു മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. ഡിസംബർ ഒൻപതിനാണ് വോട്ടെണ്ണൽ. മണ്ഡലങ്ങളിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. 4185 പോളിങ് സ്റ്റേഷനുകളിലായി 42,500 പോളിങ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പോലീസിനോടൊപ്പം കർണാടക സായുധസേനാംഗങ്ങളെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. സ്വതന്ത്രർ അടക്കം 165 സ്ഥാനാർഥികളാണ് രംഗത്തുള്ളത്. തിരഞ്ഞെടുപ്പ് നടക്കുന്ന 15 മണ്ഡലങ്ങളിൽ 13 എണ്ണത്തിൽ കോൺഗ്രസ്, ജെ.ഡി.എസ്. വിമതരാണ് ബി.ജെ.പി. സ്ഥാനാർഥികൾ. കൂറുമാറിയ നേതാക്കളോട് ജനങ്ങളുടെ പ്രതികരണം തിരഞ്ഞെടുപ്പിലൂടെ വ്യക്തമാകും. മൂന്നു മണ്ഡലങ്ങൾ ജെ.ഡി.എസിന്റെ സിറ്റിങ് സീറ്റുകളാണ്. മണ്ഡലങ്ങളിൽ ത്രികോണ പോരാട്ടമാണെങ്കിലും കോൺഗ്രസും ബി.ജെ.പി.യും തമ്മിലാണ് പ്രധാനമത്സരം. ചരുങ്ങിയത് ആറു സീറ്റിലെങ്കിലും വിജയിക്കാനായില്ലെങ്കിൽ ബി.ജെ.പി. സർക്കാർ പ്രതിസന്ധിയിലാകും. ബി.ജെ.പി. നടത്തിയ നാലു സ്വകാര്യ സർവേകളിൽ ഒൻപതുമുതൽ 13 വരെ സീറ്റുകൾ കിട്ടുമെന്നാണ് സൂചനലഭിച്ചത്. ഇതിലാണ് സർക്കാരിന്റെ പ്രതീക്ഷ. മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെയും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെയും ഭാവി തീരുമാനിക്കുന്ന തിരഞ്ഞെടുപ്പുകൂടിയാണിത്. അതിനാൽ മിനി നിയമസഭാ തിരഞ്ഞെടുപ്പായാണ് ഉപതിരഞ്ഞെടുപ്പിനെ പാർട്ടികൾ കാണുന്നത്. Content Highlights:Voting for Karnataka Byelection begins-karnataka bypoll
from mathrubhumi.latestnews.rssfeed https://ift.tt/380D0ZU
via
IFTTT