Breaking

Friday, December 13, 2019

ബോറിസ് ജോണ്‍സണ്‍ വിജയത്തിലേക്ക്; ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകും

ലണ്ടൻ: ബ്രിട്ടന്റെയും ബ്രെക്സിറ്റിന്റെയും ഭാവിനിർണയിക്കുന്ന തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബോറിസ് ജോൺസന്റ കൺസർവേറ്റീവ് പാർട്ടി വിജയത്തിലേക്ക്. ബോറിസ് ജോൺസണെ വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുന്നതോടെ ബ്രിട്ടൺ 2020 ജനുവരി 31-നുതന്നെ ബ്രിട്ടൻ യൂറോപ്യൻ യൂണിയന് പുറത്ത് പോകാൻ വഴിയൊരുങ്ങും. നിലവിൽ വോട്ടെണ്ണിയ 459സീറ്റുകളിൽ കൺസർവേറ്റീവ് പാർട്ടിക്ക് 236സീറ്റുകളും പ്രതിപക്ഷനേതാവ് ജെറെമി കോർബിന്റെ ലേബർ പാർട്ടിക്ക് 161സീറ്റുകളും ലഭിച്ചിട്ടുണ്ട്. സ്കോട്ടീഷ് നാഷണൽ പാർട്ടിയാണ് മൂന്നാം സ്ഥാനത്തുള്ളത്. ആകെയുള്ള 650 സീറ്റുകളിൽ 326 സീറ്റുകളാണ് വിജയിക്കാൻ വേണ്ടത്. എക്സിറ്റ് പോളുകൾ കൺസർവേറ്റീവ് പാർട്ടി ശക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തുടരുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. 357 സീറ്റുകൾ വരെ കൺസർവേറ്റീവ് പാർട്ടിക്ക് ലഭിക്കുമെന്നാണ് പ്രവചനം.ലേബർ പാർട്ടി ശക്തികേന്ദ്രങ്ങളടക്കം പിടിച്ചെടുത്താണ് കൺസർവേറ്റീവ് പാർട്ടി മുന്നേറ്റം തുടരുന്നത്. വ്യാഴാഴ്ചയാണ് ബ്രിട്ടീഷ് ജനത വോട്ടുരേഖപ്പെടുത്തിയത്. തലമുറയിലെ ഏറ്റവുംപ്രധാനപ്പെട്ട വിധിയെഴുത്ത് എന്നാണ് വ്യാഴാഴ്ചത്തെ തിരഞ്ഞെടുപ്പിനെ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. രാവിലെ ഏഴിനാരംഭിച്ച പോളിങ് രാത്രി പത്തുവരെ നീണ്ടിരുന്നു. ഹൗസ് ഓഫ് കോമൺസിലെ 650 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മൂവായിരത്തിലേറെ സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയ്ൽസ്, ഉത്തര അയർലൻഡ് എന്നിവിടങ്ങളിലായി നാലായിരത്തിലേറെ പോളിങ് ബൂത്തുകളൊരുക്കിയിരുന്നു. നിലവിലെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ, പ്രതിപക്ഷനേതാവ് ജെറെമി കോർബിൻ, ലിബറൽ ഡെമോക്രാറ്റ് നേതാവ് ജോ സ്വിൻസൺ എന്നിവരാണ് പ്രധാനമന്ത്രിസ്ഥാനത്തിനായി ഏറ്റുമുട്ടുന്നത്. 2016-ൽ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്ന് വിട്ടുപോകാൻ ഹിതപരിശോധനയിലൂടെ തീരുമാനിച്ചതിനുശേഷം നടക്കുന്ന മൂന്നാമത്തെ പൊതുതിരഞ്ഞെടുപ്പാണിത്. . അതേ സമയം കൺസർവേറ്റീവ് പാർട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാകാതെ വരുകയും തൂക്കുസർക്കാരുണ്ടാകുകയും ചെയ്താൽ ബ്രെക്സിറ്റ് ഇനിയും കാലങ്ങളോളം തീരുമാനമാകാതെ തുടരും. ലേബർ പാർട്ടിക്ക് ഭൂരിപക്ഷം ലഭിച്ചാൽ ബ്രിട്ടന് നേട്ടമുണ്ടാക്കുന്ന മൃദു ബ്രെക്സിറ്റ് കരാർ മൂന്നുമാസത്തിനുള്ളിൽ കൊണ്ടുവരുമെന്നും അതിൽ വീണ്ടും ജനഹിതപരിശോധന നടത്തുമെന്നുമാണ് ജെറെമി കോർബിന്റെ വാഗ്ദാനം. നേരത്തേയുള്ള കരാർപ്രകാരം ഒക്ടോബർ 31-ന് ബ്രെക്സിറ്റ് കരാറിൽ സമവായത്തിലെത്താൻ സാധിക്കാതിരുന്ന സാഹചര്യത്തിലാണ് ബോറിസ് ജോൺസൺ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. Content Highlightd:UK Election Result-Boris Johnson Seeks Clear Path To Brexit


from mathrubhumi.latestnews.rssfeed https://ift.tt/2RJTLD3
via IFTTT