Breaking

Tuesday, December 24, 2019

രാഷ്ട്രപതി പങ്കെടുത്ത ബിരുദദാന ചടങ്ങിൽനിന്ന് മലയാളിവിദ്യാർഥിനിയെ പുറത്താക്കി

പുതുച്ചേരി : രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുത്ത പോണ്ടിച്ചേരി സർവകലാശാലയിലെ ബിരുദദാന ച്ചടങ്ങിൽനിന്ന് മലയാളി വിദ്യാർഥിനിയെ പുറത്താക്കി. പൗരത്വനിയമഭേദഗതി നടപ്പാക്കിയതിൽ പ്രതിഷേധിച്ച് ഇതേ ചടങ്ങ് രണ്ട് മലയാളികളുൾപ്പെടെ നാലുപേർ ബഹിഷ്കരിച്ചു. എം.എ. മാസ് കമ്യൂണിക്കേഷൻ ഒന്നാംറാങ്ക് ജേതാവായ കോഴിക്കോട് കുന്ദമംഗലം സ്വദേശി റെബീഹയെ (23)യാണ് അരമണിക്കൂറിലധികം പരിപാടി നടക്കുന്ന ഹാളിൽനിന്ന് മാറ്റി പുറത്തിരുത്തിയത്. അബ്ദുറഹീം-റഹ്മദുന്നീസ ദമ്പതിമാരുടെ മകളാണ് റെബീഹ. പ്രസംഗം കഴിഞ്ഞ് രാഷ്ട്രപതി പോയശേഷമാണ് റെബീഹയ്ക്ക് ഹാളിൽ പ്രവേശനം അനുവദിച്ചത്. മാറ്റിയിരുത്തിയതിൽ പ്രതിഷേധിച്ച് റെബീഹ വൈസ് ചാൻസലർ നൽകിയ സ്വർണമെഡൽ സ്വീകരിക്കാൻ വിസമ്മതിച്ചു. ബിരുദ സർട്ടിഫിക്കറ്റ്മാത്രമാണ് വാങ്ങിയത്. ചടങ്ങിൽനിന്ന് മാറ്റിയിരുത്തിയതിനാലും പൗരത്വനിയമ ഭേദഗതിയിൽ പ്രതിഷേധമുള്ളതിനാലുമാണ് സ്വർണമെഡൽ നിരസിച്ചതെന്ന് റബീഹ പറഞ്ഞു. സർവകലാശാലാ ഹാളിലേക്ക് സുരക്ഷാപരിശോധനയ്ക്ക് ശേഷമാണ് മുഴുവൻ വിദ്യാർഥികൾക്കും പ്രവേശനം അനുവദിച്ചത്. എന്നാൽ രാഷ്ട്രപതി ഹാളിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് ഒരു പോലീസ് ഉദ്യോഗസ്ഥൻ റെബീഹയോട് പുറത്തേക്കുവരാൻ ആവശ്യപ്പെടുകയായിരുന്നുവത്രേ. ചോദിച്ചെങ്കിലും കാരണമൊന്നും പറഞ്ഞില്ല. ''എന്നെ കണ്ട് എന്തോ സംശയം തോന്നിയതിനാലാണ് മാറ്റിയിരുത്തിയതെന്നാണ് കരുതുന്നത്. തട്ടം ധരിച്ചതുകൊണ്ടാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞിട്ടില്ല.''-റെബീഹ പറഞ്ഞു. പൗരത്വനിയമ ഭേദഗതിക്കെതിരേ ക്രൂരമർദനത്തിനിരയായ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ കൂടിയാണ് സ്വർണമെഡൽ നിരാകരിച്ചത്. പൗരത്വനിയമ ഭേദഗതിക്കും ഫാസിസത്തിനും എതിരേ വിദ്യാസമ്പന്നരായ യുവാക്കൾ ശക്തമായ നിലപാടെടുക്കണമെന്നും റെബീഹ പറഞ്ഞു. പൗരത്വനിയമഭേദഗതി നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് ബിരുദദാനച്ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പോണ്ടിച്ചേരി യൂണിവേഴ്സിറ്റി വിദ്യാർഥി കൗൺസിൽ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. സ്വർണമെഡൽ ജേതാക്കളായ മലയാളികളായ കാർത്തിക (ഇ.എം.എം.സി), സമീറ അൻവർ (സോഷ്യൽ വർക്ക്) എന്നിവരും അരുൺ കുമാർ, മെഹാല (ഇരുവരും ആന്ത്രോപ്പോളജി) എന്നിവരുമാണ് ചടങ്ങ് ബഷിഷ്കരിച്ചത്. 157 വിദ്യാർഥിനികൾ ഉൾപ്പെടെ മൊത്തം 189 വിദ്യാർഥികളാണ് ബിരുദധാരികൾ. ഇവരിൽ നാലുപേരാണ് ബഹിഷ്കരിച്ചത്. Content Highlights:pondicherry university convocation programme


from mathrubhumi.latestnews.rssfeed https://ift.tt/34SNXKr
via IFTTT