Breaking

Thursday, December 26, 2019

ഡിസംബറിന്റെ ദുഃഖം; സുനാമി ദുരന്തത്തിന് ഇന്ന് 15 വയസ്

തിരുവനന്തപുരം: ലോകം നടുങ്ങിയ സുനാമി ദുരന്തത്തിന് ഇന്ന് 15 വയസ്. 2004 ഡിസംബർ 26 നായിരുന്നു കേരള തീരങ്ങളെ അടക്കം തുടച്ചുമാറ്റിയ രാക്ഷസ തിരമാലകൾ ആഞ്ഞടിച്ചത്. ഇന്തോനേഷ്യ, ഇന്ത്യ, ശ്രീലങ്ക തുടങ്ങി 15 രാജ്യങ്ങളിൽ നിന്നായി രണ്ടര ലക്ഷം ആളുകളെയാണ് സുനാമി മരണത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയത്. സുനാമി തിരകൾ തച്ചുതകർത്ത തീരങ്ങളെ വീണ്ടെടുക്കാൻ വർഷങ്ങൾ നീണ്ട പ്രയ്തനങ്ങൾ വേണ്ടി വന്നു. എന്നാൽ അന്ന് നഷ്ടപ്പെട്ട ജീവിതം തിരികെ പിടിക്കാൻ സാധിക്കാതെ കേരളത്തിലടക്കം കഴിയുന്നത് ആയിരങ്ങളാണ്. ലോകം ക്രിസ്മസ് ആഘോഷങ്ങളിൽ മയങ്ങി നിൽക്കവേയാണ് വടക്കൻ സുമാത്രയിൽ കടലിനടിയിലുണ്ടായ ഭൂകമ്പം ചരിത്രത്തെ മാറ്റിമറിച്ചത്. 2004 ഡിസംബർ 26ന് പ്രാദേശിക സമയം 7.59നാണ് മരണ തിരമാലകൾക്ക് രൂപം കൊടുത്ത ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 9.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിന് പിന്നാലെ ഏഴുമണിക്കൂറിനുള്ളിൽ കിഴക്കൻ ആഫ്രിക്ക വരെ എത്തിയ സുനാമിത്തിരകൾ ഇന്ത്യൻ മഹാസമുദ്രത്തിലെമ്പാടും നാശം വിതച്ചു. AP File Photo അമേരിക്കൻ ജിയോളജിക്കൾ സർവേയുടെ കണക്ക് പ്രകാരം ഹിരോഷിമയിൽ പ്രയോഗിച്ച പോലുള്ള 23,000 അണുബോംബുകൾ പൊട്ടിയാലുണ്ടാകുന്നത്ര ഊർജമാണ് ഭൂചലനത്തെ തുടർന്ന് പുറത്തുവന്നത്. ചിലസ്ഥലങ്ങളിൽ സുനാമി തിരകൾ തീരത്തോടടുത്തപ്പോൾ 30 അടിവരെ ഉയരമുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിൽ 100 അടിവരെ ഉയരത്തിൽ പൊങ്ങിയ തിരമാലകൾ 15 രാജ്യങ്ങളുടെ തീരങ്ങളെയാണ് മുക്കിയത്. കനത്ത നാശനഷ്ടങ്ങൾ ഉണ്ടായത് ഇന്തോനേഷ്യ, ഇന്ത്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലാണ്. ഇന്ത്യയിൽ കേരളം, തമിഴ്നാട്, ആന്ധ്രാ, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ തീരങ്ങളിലാണ് സുനാമി തിരകൾ ആഞ്ഞടിച്ചത്. ഇവിടങ്ങളിലായി 16,000 ജീവനുകളാണ് പൊലിഞ്ഞത്. PTI File Photo തമിഴ്നാട്ടിൽ മാത്രം 7000 മരണം. കേരളത്തിൽ 236 പേർക്ക് ജീവൻ നഷ്ടമായി. ഏറ്റവും വലിയ നാശനഷ്ടമുണ്ടായത് ആലപ്പുഴ, കൊല്ലം ജില്ലകളിലാണ്. ആലപ്പാട് മുതൽ അഴീക്കൽ വരെ എട്ട് കിലോമീറ്റർ ദൂരം തീരം കടലെടുത്തു. കേരളത്തിൽ മാത്രം 3000 വീടുകൾ തകർന്നു. സുനാമിയുടെ രൗദ്രത ഏറ്റവുമധികം ഏറ്റുവാങ്ങേണ്ടി വന്നത് ഇന്തോനേഷ്യയായിരുന്നു. 1,67,000 പേർ മരിച്ചെന്നും അഞ്ചു ലക്ഷത്തിലധികം വീടുകൾ തകർന്നുവെന്നുമാണ് കണക്കുകൾ. AP File Photo Content Highlights: Tsunami Tragedy 15th anniversary today


from mathrubhumi.latestnews.rssfeed https://ift.tt/2Qf1ruE
via IFTTT