Breaking

Sunday, December 15, 2019

രാവിലെ ലോട്ടറിയെടുത്ത ഷാജി മണിക്കൂറുകൾ കഴിഞ്ഞപ്പോൾ കോടീശ്വരൻ

കോവളം: കൈയിൽ ആകെയുള്ള 50 രൂപ കൊടുത്ത് ശനിയാഴ്ച രാവിലെ ഒൻപതരയ്ക്ക് ലോട്ടറിയെടുത്തു. വൈകീട്ട് നാലിന് കോടിപതി. പെട്ടെന്ന് കയറിവന്ന ഭാഗ്യത്തിന്റെ ഞെട്ടലിലും പറഞ്ഞറിയിക്കാനാകാത്ത സന്തോഷത്തിലുമാണ് ചൊവ്വര വണ്ടാഴംനിന്ന വീട്ടിൽ കൃപാസദനത്തിൽ ഷാജിയെന്ന മുപ്പത്തിമൂന്നുകാരൻ. കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരുകോടിരൂപയാണ് ഷാജിക്ക് ലഭിച്ചത്. കെ.ഡി-841039 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം. ചൊവ്വരയിലെ ടാക്സി ഡ്രൈവറാണ് ഷാജി. കൂട്ടുകാർക്കൊപ്പം ചേർന്ന് ലോട്ടറിയെടുത്ത് ഭാഗ്യം പരീക്ഷിക്കാറുണ്ട്. ലോട്ടറി നമ്പറിന്റെ അവസാനം 9, 12 എന്നീ നമ്പരുകളുണ്ടെങ്കിൽ ഷാജി കടം വാങ്ങിയെങ്കിലും ലോട്ടറിയെടുത്തിരിക്കും. ഒരിക്കൽ കൂട്ടുകാരായ ഡ്രൈവർമാർക്കൊപ്പംചേർന്ന് 3000 രൂപയ്ക്ക് ലോട്ടറിയെടുത്തു. കിട്ടിയത് 600 രൂപയുടെ സമ്മാനം. ഇതോടെയാണ് തുടർച്ചയായി ഭാഗ്യം പരീക്ഷിക്കാൻ തുടങ്ങിയത്.ചെറുവെട്ടുകാട് സെന്റ് സെബാസ്ത്യാനോസ് പള്ളിയിലെ ഗായകസംഘത്തിലെ പാട്ടുകാരനാണ് ഷാജി. ലോട്ടറിയടിച്ചാൽ പള്ളിയിലേക്ക് പുത്തൻ മ്യൂസിക് സിസ്റ്റം വാങ്ങി നൽകാമെന്ന് ഇതേ പള്ളിയിലെ കപ്യാരും സുഹൃത്തുമായ സന്തോഷിനോട് വെള്ളിയാഴ്ച രാത്രി കരോൾഗാനം പാടുന്നതിനിടെ ഷാജി പറഞ്ഞിരുന്നു. രാവിലെ കൈയിലുണ്ടായിരുന്ന പൈസയിൽ അമ്മ ഉഷയ്ക്ക്‌ കൊടുത്തതിനുശേഷം മിച്ചമുണ്ടായിരുന്ന 50 രൂപയ്ക്കാണ് ലോട്ടറി വിൽപ്പനക്കാരനായ നെല്ലിമൂട് ശ്രീധരന്റെ പക്കൽ നിന്ന് ലോട്ടറി വാങ്ങിയത്. ബന്ധുവായ മനുവാണ് ലോട്ടറി ഫലത്തെക്കുറിച്ച് വൈകീട്ട് അറിയിച്ചത്. എസ്.ബി.ഐ.യുടെ ചൊവ്വര ബ്രാഞ്ച് മാനേജർ ആർ.എസ്.ദിവ്യ വീട്ടിലെത്തി ഒന്നാംസമ്മാനം കിട്ടിയ വാർത്ത പറഞ്ഞു. തുടർന്ന് നടപടികൾ പൂർത്തിയാക്കി ടിക്കറ്റ് മാനേജരെ ഏൽപ്പിച്ചു. ചാണകം മെഴുകിയ വീടിനെ ഇന്നത്തെ നിലയിലുള്ള വീടാക്കി തന്നതും ടാക്സി കാർ വാങ്ങിത്തന്നതും ഭാര്യ അഞ്ജുവിന്റെ അച്ഛൻ രാജുവാണ്. ബാങ്കിൽ പണയമിരിക്കുന്ന ഭാര്യയുടെ സ്വർണം തിരികെയെടുക്കണം. സഹോദരി ഷൈനിക്കും കുറച്ച് തുക നൽകണം. സുഹൃത്ത് സന്തോഷിന് ഓട്ടോറിക്ഷ വാങ്ങിനൽകണം. ഏക മകൻ മൂന്നുവയസ്സുകാരനായ ഡാനിയുടെ പേർക്ക് ഒരു തുക നിക്ഷേപിക്കണം ഇതൊക്കെയാണ് ഷാജിയുടെ ആഗ്രഹങ്ങൾ.


from mathrubhumi.latestnews.rssfeed https://ift.tt/2YOEAtH
via IFTTT