ബെംഗളൂരു:ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുംറയുടെ ശാരീരികക്ഷമതാ പരിശോധന നടത്താൻ ബെംഗളൂരുവിലുള്ള ദേശീയ ക്രിക്കറ്റ് അക്കാദമി (എൻ.സി.എ) വിസമ്മതിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ബുധനാഴ്ച്ച എൻ.സി.എ ഡയറക്ടർ രാഹുൽ ദ്രാവിഡും ഫിസിയോ തെറാപ്പിസ്റ്റ് ആശിഷ് കൗശിക്കും ബുംറയുമായി സംസാരിച്ചിരുന്നു. എൻ.സി.എയിൽ ശാരീരികക്ഷമതാ പരിശോധന നടത്തേണ്ടതില്ലെന്നും പകരം സ്വന്തമായി ഏർപ്പാടാക്കിയ വിദഗ്ദ്ധ സംഘത്തോടൊപ്പം പരിശീലിക്കാൻ നിർദേശിക്കുകയുമായിരുന്നു ദ്രാവിഡും കൗശികും. പരിക്കിനെത്തുടർന്ന് വിശ്രമത്തിലായിരുന്നപ്പോൾ ബുംറ സ്വകാര്യ സ്പെഷ്യലിസ്റ്റുകളുടെ സഹായം തേടിയതാണ് എൻ.സി.എ സംഘത്തിന്റെ അതൃപ്തിക്ക് കാരണം. ഐ.പി.എൽ ടീം ഡൽഹി ക്യാപിറ്റൽസിന്റെ ട്രെയിനറായ രജനീകാന്ത് ശിവാഗ്നത്തിന്റെ കീഴിലാണ് ബുംറ ഇപ്പോൾ പരിശീലനം നേടുന്നത്. ഇന്ത്യൻ ടീമിന്റെ ട്രെയിനറാകാൻ അപേക്ഷ നൽകി തഴയപ്പെട്ട വ്യക്തിയാണ് രജനീകാന്ത്. എൻ.സി.എ ക്ലീൻ ചീറ്റ് നൽകിയതിന് പിന്നാലെ പേസ് ബൗളർ ഭുവനേശ്വർ കുമാറിന് പരിക്കേറ്റത് ക്രിക്കറ്റ് ലോകത്ത് ചർച്ചയായിരുന്നു. എൻ.സി.എയുടെ ശാരീരികക്ഷമതാ പരിശോധനക്കെതിരേ വിമർശനവുമയർന്നിരുന്നു. തുടർന്ന് ജസ്പ്രീത് ബുംറയും ഹാർദിക് പാണ്ഡ്യയും ബെംഗളൂരുവിലേക്ക് പോകാൻ സാധിക്കില്ലെന്ന് ടീം മാനേജ്മെന്റിനെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എൻ.സി.എയുടെ നീക്കം. പരിക്കിൽ നിന്ന് തിരിച്ചെത്തുന്നതിന്റെ ഭാഗമായി ബി.സി.സി.ഐയുടെ കരാറിലുള്ള താരങ്ങൾ ബെംഗളൂരുവിൽ ക്രിക്കറ്റ് അക്കാദമിയിൽ എത്തണമെന്നാണ് ചട്ടം. Content Highlights: Rahul Dravid Calls Off Jasprit Bumrah's Fitness Test at NCA
from mathrubhumi.latestnews.rssfeed https://ift.tt/2EEejF7
via
IFTTT