Breaking

Monday, December 23, 2019

ശ്രീറാം സഞ്ചരിച്ചിരുന്ന കാർ 120 കിലോമീറ്റർ വേഗത്തിലായിരുന്നുവെന്ന് ഫൊറൻസിക് ഫലം

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കാറിടിച്ചു മരിച്ച സംഭവത്തിൽ വാഹനം മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിലായിരുന്നുവെന്ന് ഫൊറൻസിക് സയൻസ് ലാബിന്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായി. വെള്ളയമ്പലത്തെ കെ.എഫ്.സി.ക്കു മുന്നിൽനിന്നുള്ള ദൃശ്യം പരിശോധിച്ചതിലാണ് വാഹനം അതിവേഗത്തിലായിരുന്നുവെന്നു കണ്ടെത്തിയത്. കൃത്യമായ വേഗം കണക്കാക്കാൻ കൂടുതൽ വ്യക്തതയുള്ള ദൃശ്യം ലഭ്യമാക്കണമെന്ന ഫൊറൻസിക് ലാബിന്റെ ആവശ്യത്തോട് അന്വേഷണസംഘം പ്രതികരിച്ചിട്ടില്ല. കേസുമായി ബന്ധപ്പെട്ട് ഫിസിക്സ് ഡിവിഷന്റേത് ഒഴികെയുള്ള റിപ്പോർട്ടുകൾ ലാബ് അധികൃതർ അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ട്. ഫിസിക്സ് വിഭാഗത്തിൽനിന്നുള്ള ഒരു റിപ്പോർട്ടും സീറോളജി, ഡി.എൻ.എ. വിഭാഗങ്ങളിൽനിന്നുള്ള റിപ്പോർട്ടുമാണ് അന്വേഷണ ഉദ്യോഗസ്ഥനു കൈമാറിയിട്ടുള്ളത്. ശ്രീറാം വെങ്കിട്ടരാമന്റെ വസ്ത്രത്തിൽ കണ്ടെത്തിയ രക്തം അപകടത്തിൽ മരിച്ച കെ.എം. ബഷീറിന്റെതാണെന്നു തിരിച്ചറിഞ്ഞിട്ടുമുണ്ട്. വേഗം സംബന്ധിച്ച അന്തിമ റിപ്പോർട്ട് എൻ.എ.ബി.എൽ. അക്രഡിറ്റേഷന്റെ പുതിയ മാനദണ്ഡപ്രകാരമാണ് തയ്യാറാക്കേണ്ടത്. അതുമാത്രമാണ് ഇനി നൽകാനുള്ളത്. വാഹനത്തിന്റെ വേഗം കണ്ടുപിടിക്കാൻ അന്വേഷണ സംഘം ഫൊറൻസിക് ലാബിൽ നൽകിയിയിരുന്ന ദൃശ്യം അവ്യക്തമായിരുന്നു. സി.സി.ടി.വി. ക്യാമറയിൽനിന്നുള്ള ദൃശ്യത്തിൽ വാഹനത്തിന്റെ ഹെഡ്ലൈറ്റ് തെളിഞ്ഞു നിൽക്കുന്നതിനാലാണിത്. അപകടസ്ഥലത്തുനിന്ന് ഒട്ടേറെ വസ്തുക്കൾ പരിശോധനയ്ക്കു ശേഖരിച്ചിരുന്നു. എന്നാൽ, അന്വേഷണ സംഘം ഇവ പൂർണമായി ലാബിലേക്ക് അയച്ചിരുന്നില്ല. ഇക്കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ച കാർ പബ്ലിക് ഓഫീസിനു മുന്നിൽവെച്ച് കെ.എം. ബഷീർ സഞ്ചരിച്ച വാഹനത്തിലിടിച്ചത്. വാഹനമോടിച്ചിരുന്നത് ശ്രീറാമാണെന്നും അദ്ദേഹം മദ്യപിച്ചിരുന്നുവെന്നുമാണ് വഫ ഫിറോസ് മൊഴി നൽകിയിരുന്നത്. ഫൊറൻസിക് ലാബിൽനിന്നുള്ള ഫലം വൈകുന്നതുകൊണ്ടാണ് കേസിൽ കുറ്റപത്രം നൽകാൻ വൈകുന്നതെന്നാണ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന്റെ വിശദീകരണം. Content Highlights;km basheer accident death, forensic report showed that the car travelling at a speed of 120 kmh


from mathrubhumi.latestnews.rssfeed https://ift.tt/2Zi06qQ
via IFTTT