തിരുവനന്തപുരം: തൃശ്ശൂർ വടക്കാഞ്ചേരി കൊറ്റമ്പത്തൂരിൽ കാട്ടുതീ തടയാൻ ശ്രമിക്കവേ മരിച്ച ഫോറസ്റ്റ് വാച്ചർമാരുടെ കുടുംബാംഗങ്ങൾക്ക് സഹായധനമായി ഏഴരലക്ഷം രൂപവീതം അനുവദിക്കുമെന്ന് മന്ത്രി കെ. രാജു. മരിച്ചവരുടെ കുടുംബത്തിൽ ഒരാൾക്ക് ജോലിനൽകുന്ന കാര്യത്തിൽ സർക്കാർതലത്തിൽ ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മരണാനന്തര ചടങ്ങുകൾക്കും ചികിത്സയ്ക്കുമുള്ള ചെലവുകൾ സർക്കാർ വഹിക്കും. സ്ഥലം സന്ദർശിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു നേതൃത്വംനൽകാൻ മുഖ്യ വനംമേധാവിക്കു നിർദേശംനൽകി. കാട്ടുതീ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിൽ എച്ച്.എൻ.എലിന് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിശോധിക്കും. കാട്ടുതീ ഉണ്ടാകാനിടയായ സാഹചര്യങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. നഷ്ടപരിഹാരമായി അനുവദിക്കുന്ന ഏഴരലക്ഷത്തിൽ അഞ്ചുലക്ഷം രൂപ സർക്കാരിൽനിന്നാണ് അനുവദിക്കുക. പെരിയാർ ടൈഗർ ഫൗണ്ടേഷനിൽനിന്ന് രണ്ടരലക്ഷംകൂടി അനുവദിക്കും. വടക്കാഞ്ചേരി പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ എച്ച്.എൻ.എൽ. പ്ലാന്റേഷനിൽ കഴിഞ്ഞദിവസമുണ്ടായ കാട്ടുതീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനിലെ ട്രൈബൽ വാച്ചർ കെ.യു. ദിവാകരൻ, താത്കാലിക വാച്ചർമാരായ എ.കെ. വേലായുധൻ, വി.എ. ശങ്കരൻ എന്നിവർ മരിച്ചത്. ഗുജറാത്തിൽ നടക്കുന്ന സംസ്ഥാന വനംമന്ത്രിമാരുടെ സമ്മേളനത്തിൽ പങ്കെടുക്കുന്ന മന്ത്രി മടങ്ങിയെത്തിയശേഷം തുടർനടപടി സ്വീകരിക്കും. Content Highlights:Kottambathur fire; 7.5 lakh offering to watchers family
from mathrubhumi.latestnews.rssfeed https://ift.tt/39IVFJT
via
IFTTT