Breaking

Friday, February 28, 2020

കേരളത്തിന്റെ പ്രാര്‍ഥന വിഫലം; ദേവനന്ദ ഇനിയില്ല

കൊട്ടിയം: കാണാതായ പ്രിയപ്പെട്ടവൾക്കുവേണ്ടി പ്രാർഥനയോടെ കാത്തിരിക്കുകയായിരുന്നു ഇളവൂരും കേരളമൊട്ടാകെയും. അവർക്ക് മുന്നിലേയ്ക്കാണ് വെള്ളിയാഴ്ച രാവിലെ ദേവനന്ദയുടെ മരണ വാർത്ത എത്തുന്നത്. വീടിന് സമീപത്തെ ഇത്തിക്കരയാറ്റിൽ നിന്നാണ് രാവിലെ 7.30 ഓടെ പോലീസിലെ മുങ്ങൽ വിദഗ്ദ്ധർ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇത്തിക്കരയാറ്റിലെ തടയണയ്ക്ക് സമീപം വള്ളിപ്പടർപ്പുകൾക്ക് ഇടിയൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പതിവുപോലെയായിരുന്നു ഇളവൂർ നിവാസികൾക്ക് വ്യാഴാഴ്ച നേരം പുലർന്നത്. എന്നാൽ ഏറെ കഴിയുംമുൻപ് പ്രദേശത്തിന്റെ രൂപവും ഭാവവും മാറി. പ്രദേശവാസികൾക്ക് കണ്ണിലുണ്ണിയായിരുന്ന ഏഴുവയസ്സുകാരി ദേവനന്ദയെ വീട്ടിനുള്ളിൽനിന്ന് കാണാതായെന്ന വാർത്ത കാട്ടുതീപോലെ പടർന്നു. കേട്ടവരെല്ലാം ഓടിക്കൂടി. പരിസരവാസികളെല്ലാം ചേർന്ന് വീടും ചുറ്റുവട്ടവും അരിച്ചുപെറുക്കി. വീടിന്റെ മുൻഭാഗത്തെ ഹാളിലിരുന്ന കുട്ടിയെ നിമിഷനേരംകൊണ്ട് കാണാതായെന്നത് കേട്ടവർക്കൊന്നും ആദ്യം വിശ്വസിക്കാനായില്ല. വാക്കനാട് സരസ്വതി വിദ്യാനികേതനിലെ ഒന്നാംക്ലാസ് വിദ്യാർഥിനിയാണ് ദേവനന്ദ. ബുധനാഴ്ച നടന്ന സ്കൂൾ വാർഷികാഘോഷത്തിന് കൃഷ്ണവേഷത്തിൽ ദേവനന്ദ നൃത്തമാടിയിരുന്നു. ഡാൻസിലും പാട്ടിലും പഠനത്തിലും മിടുക്കിയായിരുന്നു. ബുധനാഴ്ച സ്കൂൾ വാർഷികമായതിനാൽ വ്യാഴാഴ്ച അവധിയായിരുന്നു. അപ്പൂപ്പനും അമ്മൂമ്മയും ജോലിക്ക് പുറത്തുപോയതോടെ അമ്മയും നാലുമാസം പ്രായമുള്ള സഹോദരനും മാത്രമായി വീട്ടിൽ. കുഞ്ഞിനെ ഉറക്കിക്കിടത്തി ദേവനന്ദയെ മുൻവശത്തെ ഹാളിൽ ഇരുത്തിയശേഷമാണ് അമ്മ ധന്യ വീടിനോടുചേർന്നുള്ള അലക്കുകല്ലിൽ തുണി അലക്കാൻ പോയത്. തുണി അലക്കുന്നതിനിടെ മകൾ അമ്മയുടെ അടുത്തെത്തിയെങ്കിലും കുഞ്ഞ് അകത്തു കിടക്കുന്നതിനാൽ വീടിനകത്തേക്ക് പറഞ്ഞുവിട്ടു. വീടിനകത്തുനിന്ന് അയൽവീട്ടിലെ കൂട്ടുകാരിയുമായി സംസാരിക്കുന്നത് കേട്ടതായാണ് അമ്മ പറയുന്നത്. പിന്നീട് ദേവനന്ദയുടെ ശബ്ദമൊന്നും കേൾക്കാതായപ്പോഴാണ് ധന്യ മുറിയിലെത്തിയത്. ചാരിയിരുന്ന മുൻവാതിൽ തുറന്നു കിടക്കുകയായിരുന്നു. മകളെ അവിടെ കാണാതായതോടെ പേരുവിളിച്ച് തിരക്കിയെങ്കിലും മറുപടിയുണ്ടായില്ല. അയൽവീടുകളിലും തിരക്കിയെങ്കിലും കണ്ടെത്താനായില്ല. Content Highlights:Missing girl devananda from kollam found dead


from mathrubhumi.latestnews.rssfeed https://ift.tt/399QP8K
via IFTTT