കൊച്ചി: ഒരുവർഷത്തിനും ഒരാഴ്ചയ്ക്കുംശേഷം ആദ്യമായി ആ അമ്മ വീടിനു പുറത്തിറങ്ങി. ഇത്രയുംനാൾ വീടിനുള്ളിൽ പ്രിയപ്പെട്ട മകന്റെ കുപ്പായവും കെട്ടിപ്പിടിച്ച് കരഞ്ഞിരുന്ന ആ അമ്മയുടെ കണ്ണീർ ചേർത്തുവെച്ചാൽ അത് വേദനയുടെ വലിയൊരു കടലാകും. ഭർത്താവിന്റെയും മകളുടെയും കൈപിടിച്ച് സി.ബി.ഐ. ഓഫീസിനു മുന്നിലേക്കെത്തുമ്പോൾ കണ്ണീരുണങ്ങാത്ത മുഖവുമായി ആ അമ്മ യാചിച്ചത് ഒന്നുമാത്രം - ‘‘നഷ്ടങ്ങളുടെ വലിയൊരു മരുഭൂമിയിൽ ഒരു ഇലയുടെയെങ്കിലും തണൽപോലെ അല്പം നീതി കിട്ടുമോ?’’കാസർകോട് പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിന്റെ അമ്മ ലത ഇന്ന് സങ്കടങ്ങളുടെമാത്രം കൂടാണ്. ശരത് കൊല്ലപ്പെട്ട 2019 ഫെബ്രുവരി 17 മുതൽ വീട്ടിൽനിന്നു പുറത്തിറങ്ങാതെ കണ്ണീരുമായി കഴിയുകയാണ് ലത. ശരതിന് ഏറെ ഇഷ്ടമുണ്ടായിരുന്ന മഞ്ഞ നിറത്തിലുള്ള കുർത്തയും കെട്ടിപ്പിടിച്ചാണ് ഈ ദിനങ്ങളിലൊക്കെ ലത കഴിഞ്ഞിരുന്നത്. വീട്ടിലുള്ളവരോടുപോലും സംസാരം വല്ലപ്പോഴും മാത്രം. അഥവാ സംസാരിച്ചാൽത്തന്നെ അത് ശരതിനെക്കുറിച്ചുള്ള ഓർമകളുടെ കഥകളായിരിക്കും. ശരത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതകത്തിന്റെ അന്വേഷണം സി.ബി.ഐ. തുടങ്ങണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ എറണാകുളത്തു നടത്തിയ പ്രതിഷേധ ധർണയിൽ പങ്കെടുക്കാനാണ് ലത വീടിനു പുറത്തിറങ്ങിയത്. ചേട്ടന്റെ മരണത്തിനുശേഷം അമ്മയുടെ ജീവിതം മരവിപ്പുമാത്രം നിറഞ്ഞതാണെന്നാണ് ശരതിന്റെ സഹോദരി അമൃത പറയുന്നത്. ‘‘ഏട്ടൻ പോയതിൽപ്പിന്നെ അമ്മ എപ്പോഴും കരച്ചിലാണ്. കരഞ്ഞുകരഞ്ഞ് കണ്ണീർവറ്റിയ അമ്മ ചില നേരങ്ങളിൽ നിശ്ശബ്ദയായി അകലേക്കു നോക്കിയിരിക്കും. അമ്മയുടെ ആ ഇരിപ്പു കാണുമ്പോൾ എനിക്കു പേടിയാണ്. കൂട്ടുകാരൻ ദീപുവിന്റെ കല്യാണത്തിന് ധരിക്കാൻ മഞ്ഞ നിറത്തിലുള്ള കുർത്തയും ചാരനിറത്തിലുള്ള മുണ്ടും വാങ്ങണമെന്നു പറഞ്ഞാണ് ചേട്ടൻ പോയത്...’’ -സങ്കടത്താൽ അമൃതയുടെ വാക്കുകൾ മുറിഞ്ഞു. ‘‘എന്റെ മോൻ വലിയ ഈശ്വരവിശ്വാസിയായിരുന്നു. എല്ലാ ദിവസവും അവൻ ക്ഷേത്രത്തിൽ പോയി പ്രാർഥിക്കുമായിരുന്നു. അവൻ ഇല്ലാതായതിൽപ്പിന്നെ എനിക്ക് അമ്പലത്തിൽ പോകാൻപോലും തോന്നിയിട്ടില്ല. എന്റെ പൊന്നു മോനേ.. എന്നാലും നിന്നെ അവർ...’’- ഓർമകളുടെ പിടച്ചിലിൽ കണ്ണീരോടെ ലത പറയുമ്പോൾ അമൃത അമ്മയുടെ കൈകളിൽ മുറുകെപ്പിടിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/32pKDXx
via
IFTTT