Breaking

Tuesday, February 25, 2020

എം.എൽ.എ.യുടെ വിവാദകത്ത്: യു.ഡി.എഫ്. പ്രതിരോധത്തിൽ

സുൽത്താൻബത്തേരി: ദേശീയപാത 766-ന് ബദൽപാത നിർദേശിച്ച് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.യുടെ പേരിൽ ഗതാഗതമന്ത്രിക്ക് കത്തയച്ചത് യാഥാർഥ്യമാണെന്ന് തെളിഞ്ഞതോടെ യു.ഡി.എഫ്. പ്രതിരോധത്തിലായി. രാത്രിയാത്രാ നിരോധനത്തിനെതിരേ എല്ലാ സംഘടനകളുംചേർന്ന് രൂപവത്കരിച്ച ദേശീയപാത 766 ഗതാഗതസംരക്ഷണ കർമ സമിതിയുടെ ചെയർമാൻസ്ഥാനം രാജിവെച്ച ഐ.സി. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ പുതിയ കർമസമിതി രൂപവത്കരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹത്തിന്റെ കത്ത് വിവാദമായത്.രാത്രിയാത്രാ നിരോധന കേസിൽ, സുപ്രീം കോടതിയിൽ സമർപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ തയ്യാറാക്കിയ കരട് സത്യവാങ്മൂലത്തിൽ വള്ളുവാടി-ചിക്കബർഗി ബദൽ പാത ഉൾപ്പെടുത്തണമെന്ന് നിർദേശിച്ച് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. കത്ത് നൽകിയതിനെതിരേ സി.കെ. ശശീന്ദ്രൻ എം.എൽ.എ. അടക്കമുള്ളവർ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. എന്നാൽ സത്യവാങ്മൂലത്തിൽ ബദൽപാത ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ആർക്കും പരാതിയോ കത്തോ നൽകിയിട്ടില്ലെന്നും, ഉണ്ടെങ്കിൽ അത് ജനങ്ങളെ കാണിക്കാൻ ആരോപണമുന്നയിക്കുന്നവർ ബാധ്യസ്ഥരാണെന്നും ഐ.സി. ബാലകൃഷ്ണൻ ശനിയാഴ്ച വെല്ലുവിളിച്ചെങ്കിലും ഞായറാഴ്ചയോടെ എല്ലാം തകിടംമറിഞ്ഞു. തന്റെപേരിൽ മന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും അത് ഓഫീസിൽ സംഭവിച്ചപിഴവാണെന്നും എം.എൽ.എ. സമ്മതിച്ചു. തുടർന്ന്, നിർദേശത്തിന് വിരുദ്ധമായി കത്തയച്ച ഓഫീസ് സെക്രട്ടറിയും കോൺഗ്രസ് നേതാവുമായ ബെന്നി കൈനിക്കലിനെ സസ്പെൻഡ് ചെയ്തു. ബദൽപാത നിർദേശിച്ച് തന്റെ പേരിൽ കത്തയച്ചിട്ടുണ്ടെന്ന് ഐ.സി. ബാലകൃഷ്ണൻ തന്നെ വ്യക്തമാക്കിയതോടെ സാമൂഹികമാധ്യമങ്ങളിലും അല്ലാതെയും വലിയ വിമർശനമുയരുന്നുണ്ട്. ദേശീയപാതയ്ക്ക് ബദൽ ഇല്ലെന്ന് ആവർത്തിച്ച് പറഞ്ഞിരുന്ന ഐ.സി. ബാലകൃഷ്ണൻ ബദൽപാത നിർദേശങ്ങൾ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയെന്ന് ആരോപിച്ച് സംസ്ഥാന സർക്കാരിനെ ഏറെ വിമർശിച്ചിരുന്നു. ഇതിനുള്ള മറുപടിനൽകാനുള്ള അവസരമായാണ് സി.പി.എം., എം.എൽ.എ.യുടെ വിവാദകത്തിനെ ഉപയോഗിക്കുന്നത്. നേരത്തെയും ഐ.സി. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ഈ ബദൽപ്പാതയ്ക്കായി നീക്കമുണ്ടായിരുന്നുവെന്ന ആരോപണവുമായി ദേശീയപാത സംരക്ഷണകർമസമിതി ഭാരവാഹികൾ രംഗത്തുവന്നിട്ടുണ്ട്.ദേശീയപാത 766 ഗതാഗത സംരക്ഷണസമിതി ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ്, ഐ.സി. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ സർവകക്ഷിസംഘം മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും നിവേദനം നൽകാൻ തിരുവനന്തപുരത്ത് പോയിരുന്നു. ഈ നിവേദനത്തിൽ ആരുമറിയാതെ വള്ളുവാടി-ചിക്കുബർഗി പാത ബദലായി ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നുവെന്നാണ് ആരോപണം. എം.എൽ.എ.യുടെ മൗനാനുവാദത്തോടെ ഒരു അഭിഭാഷകനാണ് ഈ നിവേദനം തയ്യാറാക്കിയിരുന്നതെന്ന് സമിതി കൺവീനർ സുരേഷ് താളൂർ ആരോപിച്ചു. ബത്തേരി നഗരസഭാ മുൻ ചെയർമാൻ സി.കെ. സഹദേവന്റെ പ്രതിഷേധത്തെ തുടർന്നാണ് ആ ഭാഗം നിവേദനത്തിൽനിന്ന് ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു. എം.എൽ.എ. സ്ഥാനം രാജിവെക്കണം- കർമസമിതിഐ.സി. ബാലകൃഷ്ണൻ എം.എൽഎ. വയനാട്ടുകാരോട് മാപ്പുപറഞ്ഞ്, എം.എൽ.എ. സ്ഥാനം രാജിവെക്കണമെന്ന് ദേശീയപാത 766 ഗതാഗത സംരക്ഷണ കർമസമിതി കൺവീനർ സുരേഷ് താളൂർ ആവശ്യപ്പെട്ടു. ദേശീയപാത അടച്ചുപൂട്ടണമെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ചില നിക്ഷിപ്ത താത്പര്യക്കാരുടെ പിടിയിലാണ് അദ്ദേഹമെന്ന് വ്യക്തമായിരിക്കുകയാണ്. പുതിയ കർമസമിതിക്കും ഈ ലക്ഷ്യമാണുള്ളത്. ചെയർമാൻ സ്ഥാനം രാജിവെച്ച ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. തൊട്ടടുത്ത ദിവസമാണ് സ്വന്തം ലെറ്റർ ഹെഡിൽ, വള്ളുവാടി-ചിക്കബർഗി ബദൽപാത നിർദേശിച്ച് ഗതാഗതമന്ത്രിക്ക് കത്ത് നൽകിയത്. ഇത് 17-ന് കർമസമിതി നേതാക്കൾ പുറത്തുവിട്ടിരുന്നു. എന്നാൽ 23 വരെ എം.എൽ.എ. പ്രതികരിച്ചില്ല. മന്ത്രിയുടെ ഓഫീസിൽ കത്തിന്റെ പകർപ്പിനായ് വിവരാവകാശ പ്രകാരം അപേക്ഷ നൽകിയെന്ന് അറിഞ്ഞപ്പോഴാണ് കുമ്പസാരവുമായി വാർത്താക്കുറിപ്പ് പുറത്തിറക്കിയത്. എം.എൽ.എ. അറിയാതെയാണ് കത്ത് തയ്യാറാക്കിയതെന്ന് പറയുന്നത് ശരിയാണെങ്കിൽ, വ്യാജ കത്ത് തയ്യാറാക്കിയവർക്കുനേരേ ക്രിമിനൽ കേസ് നൽകാൻ തയ്യാറാവണമെന്നും സുരേഷ് താളൂർ ആവശ്യപ്പെട്ടു.


from mathrubhumi.latestnews.rssfeed https://ift.tt/2Vv8OT9
via IFTTT