Breaking

Friday, February 28, 2020

ഭർത്താവ് മക്കളെ പീഡിപ്പിച്ചെന്ന് വ്യാജപരാതി; ഭാര്യക്കെതിരേ കേസെടുക്കാൻ ഉത്തരവ്

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത മക്കളെ ഭർത്താവും സുഹൃത്തുംചേർന്ന് പീഡിപ്പിച്ചെന്ന് വ്യാജപരാതി നൽകിയ ഭാര്യക്കെതിരേ കേസെടുക്കാൻ പത്തനംതിട്ട പോക്സോ കോടതി ജഡ്ജി സനു എസ്.പണിക്കർ ഉത്തരവിട്ടു. കേസിൽ കുട്ടികളുടെ അച്ഛനെയും സുഹൃത്തിനെയും വെറുതേവിടുകയുംചെയ്തു. 2016 മാർച്ചിൽ കുടുംബവഴക്ക് സംബന്ധിച്ച് ഭാര്യ, ഭർത്താവിനെതിരേ പന്തളം പോലീസിൽ പരാതി കൊടുത്തു. ഭർത്താവിനെതിരേ പോലീസ് കേസെടുത്തു. ഇതിനുശേഷം പിരിഞ്ഞുതാമസിച്ച ഇവരുടെ ഇരട്ടപ്പെൺകുട്ടികളിൽ ഒരാൾ അച്ഛനൊപ്പവും മറ്റേയാൾ അമ്മയ്ക്കൊപ്പവുമായിരുന്നു. ഒൻപത് വയസ്സുള്ള മകളെ അച്ഛനും സുഹൃത്തുംചേർന്ന് ലൈംഗികമായി പീഡിപ്പിച്ചെന്ന്, പിരിഞ്ഞുതാമസിച്ച് ഒൻപതുമാസം കഴിഞ്ഞ് അമ്മ വനിതാസെല്ലിൽ പരാതി നൽകി. തനിക്കൊപ്പം താമസിക്കുന്ന കുട്ടിയെക്കൊണ്ട്, ഇങ്ങനെ പീഡനത്തിനിരയായെന്ന് മൊഴി കൊടുപ്പിക്കുകയും ചെയ്തു. സഹോദരിയെയും പീഡിപ്പിച്ചെന്ന് ഈ കുട്ടിയെക്കൊണ്ട് പറയിപ്പിച്ചു. തുടർന്ന്, കുട്ടിയുടെ അച്ഛനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റുചെയ്തു. എന്നാൽ, പീഡിപ്പിച്ചതായി മൊഴി കൊടുക്കുന്നതിന്, കുട്ടിയെ അമ്മ പ്രേരിപ്പിക്കുകയായിരുന്നെന്ന് പിന്നീട് കോടതിക്ക് ബോധ്യമായി. അമ്മയെ വിസ്തരിച്ചതിൽനിന്നും കുട്ടിയുടെ മെഡിക്കൽ പരിശോധനയിലുമാണ് വ്യക്തത വന്നത്. അച്ഛന്റെകൂടെ താമസിച്ചിരുന്ന കുട്ടി, തന്നെ പീഡിപ്പിച്ചതായി കോടതിയിൽ മൊഴി നൽകിയുമില്ല. ഭർത്താവിനോട് ഭാര്യക്കുള്ള വിരോധംമൂലം മകളെക്കൊണ്ട് ഇങ്ങനെ മൊഴി പറയിപ്പിക്കുകയായിരുന്നെന്ന് കോടതി കണ്ടെത്തി. അമ്മയുടെ സഹോദരനുള്ള വിരോധമാണ്, അച്ഛന്റെ സുഹൃത്തിനെ കേസിൽ ഉൾപ്പെടുത്താൻ കാരണമെന്നും വ്യക്തമായി. ഭർത്താവിനും സുഹൃത്തിനുംവേണ്ടി അഡ്വ. എസ്.സരോജ് മോഹൻ, അഡ്വ.ജോൺസൺ വിളവിനാൽ എന്നിവർ ഹാജരായി. Content Highlights:case against woman who filed fake complaint against husband


from mathrubhumi.latestnews.rssfeed https://ift.tt/385qWFy
via IFTTT