കൊച്ചി: രാത്രിയിൽ ഒറ്റയ്ക്ക് വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന യുവതിയോട് കൂടെ പോരുന്നോയെന്ന് ചോദിച്ചതിന് പോലീസ് ചാർജുചെയ്ത എഫ്.ഐ.ആർ. റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവാവ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. തിരുവനന്തപുരം കടകംപിള്ളി സ്വദേശി അഭിജിത്തിന്റെ(23) ഹർജിയാണ് ജസ്റ്റിസ് ആർ. നാരായണ പിഷാരടി തള്ളിയത്. സ്ത്രീയുടെ മാന്യതയ്ക്കും അന്തസ്സിനും മുറിവേല്പിക്കുന്ന പ്രവൃത്തിയാണ് യുവാവിന്റേതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. രാത്രി 9.30-ന് യുവതി വീട്ടിലേക്ക് നടന്നുപോകുമ്പോഴായിരുന്നു സംഭവം. ബൈക്കിൽ പിന്നാലെയെത്തിയ യുവാവ് കൂടെപോരുന്നോ എന്ന് ചോദിക്കുകയും അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തു. യുവതിയുടെ പരാതിയിൽ പേട്ട പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ച വകുപ്പുകൾ ചേർത്തായിരുന്നു കേസ്. ഇത് റദ്ദാക്കാൻ ആവശ്യപ്പെട്ടാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. വാക്കാലോ ചേഷ്ടയാലോയുള്ള പ്രവൃത്തി സ്ത്രീത്വത്തെ അപമാനിക്കുന്നത് കുറ്റകരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സാഹചര്യവും വസ്തുതകളും പരിശോധിച്ചാൽ സ്ത്രീത്വത്തെ അപമാനിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള പ്രവൃത്തിയാണ് യുവാവിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും കോടതി വ്യക്തമാക്കി. ഈ നിരീക്ഷണങ്ങൾ ഒരുവിധത്തിലും ബാധിക്കാതെ വേണം കീഴ്ക്കോടതിയിൽ കേസിന്റെ വിചാരണ നടത്തേണ്ടത്. Content Highlights:FIR on sexual abuse against women
from mathrubhumi.latestnews.rssfeed https://ift.tt/2ViwpGh
via
IFTTT