ഡി.എം.കെ.യിൽ ചേർന്ന ബി.ടി. അരശ്കുമാറിനെ പാർട്ടി അധ്യക്ഷൻ എം.കെ. സ്റ്റാലിൻ പൊന്നാട അണിയിച്ച് സ്വീകരിക്കുന്നു ചെന്നൈ: തമിഴ്നാട് പ്രതിപക്ഷനേതാവ് എം.കെ. സ്റ്റാലിനെ പരസ്യമായി പുകഴ്ത്തിയ ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷൻ ബി.ടി. അരശ്കുമാർ ഡി.എം.കെ.യിൽ ചേർന്നു. ഡി.എം.കെ. ആസ്ഥാനമായ അണ്ണാ അറിവാലയത്തിലെത്തി സ്റ്റാലിനിൽനിന്ന് അരശ്കുമാർ അംഗത്വം സ്വീകരിച്ചു. മാതൃഭവനത്തിൽ എത്തിയപോലെയാണ് തോന്നുന്നതെന്ന് അരശ്കുമാർ പ്രതികരിച്ചു. ബി.ജെ.പി.യിൽ വളരെ കുറച്ചുപേർക്കുമാത്രമാണ് അവസരങ്ങളുള്ളതെന്നും കൂടുതൽ പേരെയും അകറ്റിനിർത്തിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സ്റ്റാലിനെ മുഖ്യമന്ത്രിസ്ഥാനത്ത് എത്തിക്കാൻ കഠിനമായി പ്രയത്നിക്കുമെന്നും കൂട്ടിച്ചേർത്തു. ഞായറാഴ്ച പുതുക്കോട്ടയിലെ ചടങ്ങിൽ പ്രസംഗിക്കുമ്പോഴാണ് അരശ്കുമാർ സ്റ്റാലിനെ പുകഴ്ത്തിയത്. സ്റ്റാലിൻ അധികം വൈകാതെ തമിഴ്നാട് മുഖ്യമന്ത്രിയാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. തുടർന്ന് പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിൽനിന്ന് ബി.ജെ.പി. നേതൃത്വം അരശ്കുമാറിനെ വിലക്കി. ഉപാധ്യക്ഷസ്ഥാനത്തുനിന്ന് നീക്കാൻ ഒരുങ്ങുന്നതിനിടെയാണ് അദ്ദേഹം ഡി.എം.കെ.യിൽ ചേർന്നത്. തെലങ്കാന ഗവർണറായി സ്ഥാനമേറ്റ തമിഴിസൈ സൗന്ദർരാജനുപകരം സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് പുതിയ ആളെ കണ്ടെത്താൻ മൂന്നുമാസം കഴിഞ്ഞിട്ടും ബി.ജെ.പി.ക്ക് കഴിഞ്ഞിട്ടില്ല. Content Highlights:Pulled up for praising Stalin
from mathrubhumi.latestnews.rssfeed https://ift.tt/38bJNA3
via
IFTTT