Breaking

Friday, December 20, 2019

ഫോർമാലിനുണ്ടെന്ന സംശയത്തിൽ മത്സ്യം നശിപ്പിച്ചു: ഇല്ലെന്ന് പരിശോധനാഫലം, വെട്ടിലായി കോർപ്പറേഷൻ

തിരുവനന്തപുരം: മംഗളൂരുവിൽനിന്ന് തിരുവനന്തപുരം നഗരത്തിലേക്കു കൊണ്ടുവന്ന മീനിൽ ഫോർമാലിൻ കലർത്തിയിട്ടുണ്ടെന്ന സംശയത്തിൽ കോർപ്പറേഷൻ അധികൃതർ പിടിച്ചെടുത്തു നശിപ്പിച്ചു. അഞ്ചര ലക്ഷത്തോളം രൂപ വിലവരുന്ന രണ്ടര ടൺ നവര മീനാണു നശിപ്പിച്ചത്. എന്നാൽ, ഭക്ഷ്യസുരക്ഷാ വിഭാഗം സ്റ്റേറ്റ് അനലറ്റിക്കൽ ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിൽ ഫോർമാലിൻ സാന്നിധ്യം കണ്ടെത്താനായില്ല. ഇതോടെ പരിശോധന നടത്തിയ കോർപ്പറേഷൻ വെട്ടിലായി. കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിലെ 'ഈഗിൾ ഐ' എന്ന പ്രത്യേകവിഭാഗമാണ് പരിശോധന നടത്തിയത്. മത്സ്യം കൊണ്ടുവരുന്ന പ്രത്യേക ലോറിയിലുണ്ടായിരുന്ന 138 പെട്ടികളിലെ മത്സ്യത്തിലും ഫോർമാലിൻ കണ്ടെത്താനുള്ള സ്ട്രിപ്പ് ഉപയോഗിച്ചായിരുന്നു പരിശോധന. ആദ്യം പരിശോധിച്ച പെട്ടിയിൽ ഫോർമാലിൻ ഉണ്ടെന്ന രീതിയിൽ സ്ട്രിപ്പിൽ ഫലം കാണിച്ചതോടെ ലോറിയിലെ എല്ലാ പെട്ടിയും പരിശോധിച്ചു. ഇതിലെല്ലാം ഫോർമാലിൻ ഉണ്ടെന്നായിരുന്നു ഫലം. ഇതേത്തുടർന്ന് മീൻ നശിപ്പിച്ചു. നഗരത്തിലെ പാങ്ങോട് മത്സ്യച്ചന്തയിലേക്കു കൊണ്ടുവന്നതായിരുന്നു മീൻ. പട്ടത്തുവെച്ചാണ് ആരോഗ്യവിഭാഗം ലോറി പരിശോധിച്ചത്. മീനിൽ ഇട്ടിരുന്ന ഐസിലും ഫോർമാലിന്റെ അംശം കണ്ടെത്തിയതായി കോർപ്പറേഷൻ അധികൃതർ പറഞ്ഞു. വൈകീട്ടോടെയാണ് ലാബിൽനിന്നുള്ള പരിശോധനാ ഫലം വന്നത്. ഇതിൽ ഫോർമാലിൻ കണ്ടെത്താനായില്ലെന്നാണു ചൂണ്ടിക്കാട്ടിയിരുന്നത്. റിപ്പോർട്ട് ഭക്ഷ്യസുരക്ഷാ വകുപ്പിനു കൈമാറിയതായാണു വിവരം. ലാബിലെ ഫലം എത്തുംമുമ്പ് മത്സ്യം നശിപ്പിച്ചിരുന്നു. വൈകീട്ട് പിഴത്തുക വാഹനം അധികൃതർ അടയ്ക്കുകയും ചെയ്തു. ഭക്ഷ്യസുരക്ഷാ അതോറ്റിയുടെ അംഗീകാരമുള്ള ലാബിലെ രാസപരിശോധനാ ഫലം മാത്രമാണ് കോടതിയിൽ തെളിവായി അംഗീകരിക്കുക. ഫോർമാലിൻ കിറ്റ് ഉപയോഗിച്ചുള്ള പരിശോധന പ്രാഥമിക കണ്ടെത്തലായി മാത്രമേ കാണാനാവൂ എന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ചൂണ്ടിക്കാട്ടുന്നു. Content Highlights:formalin test-fish-thiruvananthapuram corporation


from mathrubhumi.latestnews.rssfeed https://ift.tt/2Z7oxr3
via IFTTT