Breaking

Friday, December 20, 2019

പഴങ്ങളിൽനിന്ന് വീര്യംകുറഞ്ഞ മദ്യം ഉത്പാദനത്തിന് നടപടി തുടങ്ങി; അബ്കാരിച്ചട്ടങ്ങളിൽ ഭേദഗതി വരുത്തും

പാലക്കാട്: പഴങ്ങളിൽനിന്ന് വീര്യംകുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ സംസ്ഥാനത്ത് നടപടി തുടങ്ങി. വീര്യംകുറഞ്ഞ മദ്യം ഉത്പാദിപ്പിച്ച് വിതരണം നടത്തുന്നതിലൂടെ വീര്യംകൂടിയ മദ്യത്തിന്റെ ഉപഭോഗം കുറച്ചുകൊണ്ടുവരാൻ കഴിയുമെന്ന പ്രതീക്ഷയിലാണിത്. വീര്യംകുറഞ്ഞ മദ്യമായ ബിയർ, വൈൻ എന്നിവ സംസ്ഥാനത്ത് കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷൻ (കെ.എസ്.ബി.സി.) വഴി വിൽക്കുന്നുണ്ട്. ഇത് മദ്യാസക്തി വർധിപ്പിക്കുന്നതായി കണ്ടെത്തിയില്ലെന്നാണ് എക്സൈസ് വകുപ്പിന്റെ റിപ്പോർട്ട്. ഇതേത്തുടർന്നാണ് അബ്കാരിച്ചട്ടങ്ങളിൽ ഭേദഗതിവരുത്തി വീര്യംകുറഞ്ഞ മദ്യമുത്പാദിക്കാൻ അനുമതി നൽകുന്നത്. മദ്യം ഉത്പാദിപ്പിക്കാൻ ചക്ക, കശുമാങ്ങ, കൈതച്ചക്ക, വാഴപ്പഴം, ധാന്യം തുടങ്ങിയവ ഉപയോഗിക്കുന്നതോടെ ഇവ മൂല്യവർധിത ഉത്പന്നമാക്കി മാറ്റാൻ കഴിയും. കർഷകർക്ക് സാമ്പത്തികനേട്ടമുണ്ടാവുകയും ചെയ്യുമെന്ന് കാർഷിക സർവകലാശാലയും റിപ്പോർട്ട് നൽകിയിരുന്നു. വെള്ളായണി കാർഷികകോളേജിലെ ഹോംസയൻസ് വിഭാഗവും വെള്ളാനിക്കര ഹോർട്ടിക്കൾച്ചർ കോളേജിലെ പ്രോസസിങ് ടെക്നോളജി വിഭാഗവും ചക്കപ്പഴത്തിൽനിന്ന് വൈൻ ഉത്പാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇവരുടെ ഉൾപ്പെടെ സാങ്കേതിക സഹായത്തോടെയാകും വൈൻ നിർമാണം. പഴവും കശുമാങ്ങയും ചക്കയുമൊക്കെ ടൺകണക്കിനാണ് സംസ്ഥാനത്ത് ഓരോവർഷവും കേടായിപ്പോകുന്നത്. അതിനാൽ, വൈൻ നിർമാണം വലിയ സഹായകമാകുമെന്ന് കർഷകരും ചൂണ്ടിക്കാട്ടുന്നു. പ്രതിവർഷം ഒമ്പതുലക്ഷം ലിറ്റർ വൈൻ സംസ്ഥാനത്ത് ചെലവാകുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ വലിയൊരുഭാഗവും മറ്റുസംസ്ഥാനങ്ങളിൽനിന്ന് ഇറക്കുമതിചെയ്യുന്നതാണ്. വ്യാവസായികാടിസ്ഥാനത്തിൽ സംസ്ഥാനത്തുതന്നെ വൈൻ ഉത്പാദിപ്പിച്ചാൽ സർക്കാരിനും കർഷകർക്കും അത് വലിയ വരുമാനമായി മാറുമെന്നും വിലയിരുത്തുന്നു. മദ്യം പൂർണമായി ഒഴിവാക്കാൻ കഴിയില്ല മദ്യം സംസ്ഥാനത്ത് പൂർണമായും ഒഴിവാക്കാൻ കഴിയില്ല. അതിനാൽ, മദ്യാസക്തിയും നിയമവിരുദ്ധ ലഹരിവസ്തുക്കളുടെ ഉപയോഗവും കുറച്ച് മദ്യവർജനം പ്രോത്സാഹിപ്പിക്കാൻ നടപടിയെടുക്കുകയാണ്. ഇതിന്റെ ഭാഗമായാണ് വീര്യംകുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്നത്വ-എക്സൈസ് മന്ത്രിയുടെ ഓഫീസ് Content Highights:production of liquor from fruits and grains​


from mathrubhumi.latestnews.rssfeed https://ift.tt/2Q7Y34A
via IFTTT