ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാംലീല മൈതാനത്ത് നടന്ന ചടങ്ങിൽ ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജൽ സത്യവാചകം ചൊല്ലിക്കൊടുത്തു. മനീഷ് സിസോദിയ, സത്യേന്ദർ ജെയ്ൻ, ഗോപാൽറായ്, കൈലാഷ് ഗഹ്ലോത്, ഇമ്രാൻഹുസൈൻ, രാജേന്ദ്ര ഗൗതം എന്നിവർ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്നവരാണ് ഇവർ. തുടർച്ചയായി മൂന്നാംതവണയാണ് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്. സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. വരാണസിയിൽ സന്ദർശനത്തിലാണ് പ്രധാനമന്ത്രി. ഇതര സംസ്ഥാന മുഖ്യമന്ത്രിമാരെയും നേതാക്കളെയും വിളിച്ചിട്ടില്ല. ഡൽഹിയുടെ മാറ്റത്തിന് ചുക്കാൻപിടിച്ച, വിവിധ മേഖലകളിൽനിന്നുള്ള അമ്പതോളം പേരാണ് സത്യപ്രതിജ്ഞാ ചടങ്ങിലെ വിശിഷ്ടാതിഥികൾ. ഇവർ കെജ്രിവാളിനൊപ്പം വേദി പങ്കിട്ടു. നിങ്ങളുടെ മകനെ വന്ന് അനുഗ്രഹിക്കൂ എന്ന മുദ്രവാക്യം ഉയർത്തിയാണ് ഡൽഹി ജനതയെ ആം ആദ്മി പാർട്ടി സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് സ്വാഗതം ചെയ്തത്. അധ്യാപകർ, ജയ് ഭീം പദ്ധതിയിലെ ഗുണഭോക്താക്കളായ വിദ്യാർഥികൾ, മൊഹല്ല ക്ലിനിക്കിലെ ഡോക്ടർമാർ, ബസ് മാർഷൽമാർ, സിഗ്നേച്ചർ പാലത്തിന്റെ ശില്പികൾ, ജോലിക്കിടയിൽ ജീവൻ നഷ്ടപ്പെട്ട അഗ്നിരക്ഷാ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾ, ബൈക്ക് ആംബുലൻസ് ഡ്രൈവർമാർ, ശുചീകരണത്തൊഴിലാളികൾ, വീട്ടുപടിക്കൽ സേവനമെത്തിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങളിൽനിന്നുള്ളവരാണ് കെജ്രിവാളിനൊപ്പം വേദി പങ്കിട്ടത്. മിനി മഫ്ളർമാൻ, ബേബി കെജ്രിവാൾ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഒരുവയസ്സുകാരൻ അവ്യാൻ തോമറായിരുന്നു ചടങ്ങിലെ പ്രധാന ആകർഷണം. അതിഷി, രാഘവ് ചദ്ധ എന്നീ പുതുമുഖങ്ങളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ നിലവിൽ യിവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടില്ല. പിന്നീട് ഇവരെ ഉൾപ്പെടുത്തി മന്ത്രിസഭ വികസപ്പിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ശനിയാഴ്ച കെജ്രിവാളിന്റെ വീട്ടിൽ നടന്ന അത്താഴ വിരുന്നിലും ഇവർ പങ്കെടുത്തിരുന്നില്ല. അടുത്ത മൂന്ന് മാസത്തേക്ക് സർക്കാരിന്റെ കർമ്മ പദ്ധതി സംബന്ധിച്ച ചർച്ച നടന്നു. കഴിഞ്ഞ തവണത്തെ മന്ത്രിസഭയിൽ ജനങ്ങൾ സന്തുഷ്ടരാണ്. ഞങ്ങളുടെ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലാണ് ജനം വോട്ട് ചെയ്ത് വിജയിപ്പിച്ചത്. ജനങ്ങളുടെ വിശ്വാസം കൂടുതൽ ഊട്ടിഉറപ്പിക്കുമെന്നും മനീഷ് സിസോദിയ പറഞ്ഞു. Content Highlights:Arvind Kejriwal Takes Oath As Delhi Chief Minister For Third Time
from mathrubhumi.latestnews.rssfeed https://ift.tt/2SvynkZ
via
IFTTT