തിരുവനന്തപുരം: പദ്മാപുരസ്കാരങ്ങൾക്കായി സംസ്ഥാന സർക്കാർ നൽകിയ പട്ടിക ഇത്തവണ കേന്ദ്രം അപ്പാടെ തള്ളി. എം.ടി. വാസുദേവൻനായർക്ക് പദ്മവിഭൂഷൺ അടക്കം 56 പേരുടെ പട്ടികയാണ് നൽകിയത്. സംസ്ഥാനത്തിന്റെ പട്ടികയിൽനിന്ന് ഒരാളെപ്പോലും പരിഗണിക്കാതിരിക്കുന്നത് ഇതാദ്യമായാണ്. പദ്മഭൂഷൺ പുരസ്കാരത്തിനായി കലാമണ്ഡലം ഗോപി, സുഗതകുമാരി, മട്ടന്നൂർ ശങ്കരൻകുട്ടി, പെരുവനം കുട്ടൻമാരാർ, മമ്മൂട്ടി, റസൂൽ പൂക്കുട്ടി, മധു, ശോഭന എന്നിവരുടെ പേരുകളാണ് നൽകിയിരുന്നത്. പദ്മശ്രീക്കായി സൂര്യ കൃഷ്ണമൂർത്തി, കെ. ഓമനക്കുട്ടി, രമേശ് നാരായൺ, സദനം കൃഷ്ണൻകുട്ടി നായർ, കാനായി കുഞ്ഞിരാമൻ, ആർട്ടിസ്റ്റ് നമ്പൂതിരി, നെടുമുടി വേണു, കെ.പി.എ.സി. ലളിത, ജി.കെ. പിള്ള, എം.എൻ. കാരശേരി, ആർച്ച് ബിഷപ് സൂസെപാക്യം, കെ. മോഹനൻ, എം.എസ്. മണി, എം.കെ. സാനു, ഡോ. എൻ.വി.പി. ഉണിത്തിരി, ഡോ. ഖദീജാ മുംതാസ്, ഡോ. വി.പി. ഗംഗാധരൻ, പി. ജയചന്ദ്രൻ, ഐ.എം. വിജയൻ എന്നിവരടക്കം 47 പേരെയാണ് ശുപാർശചെയ്തത്. അതേസമയം സംസ്ഥാന സർക്കാരിന്റെ പട്ടികയിലില്ലാത്ത, ആത്മീയാചാര്യൻ ശ്രീ എം., നിയമപണ്ഡിതൻ എൻ.ആർ. മാധവമേനോൻ എന്നിവർക്ക് പദ്മഭൂഷണും സാമൂഹിക പ്രവർത്തകൻ എം.കെ. കുഞ്ഞോൾ, ശാസ്ത്രജ്ഞൻ കെ.എസ്. മണിലാൽ, എഴുത്തുകാരൻ എൻ. ചന്ദ്രശേഖരൻ നായർ, നോക്കുവിദ്യാ പാവകളി കലാകാരി എം.എസ്. പങ്കജാക്ഷി എന്നിവർക്ക് പദ്മശ്രീയും നൽകി. പ്രധാനമന്ത്രി രൂപവത്കരിക്കുന്ന അവാർഡ് നിർണയ സമിതിയാണ് സംസ്ഥാനങ്ങൾ നൽകുന്ന ശുപാർശകൾ പരിഗണിക്കുന്നത്. Content Highlights:padma awards: center rejected state govt nominations
from mathrubhumi.latestnews.rssfeed https://ift.tt/39xHzuD
via
IFTTT