Breaking

Friday, June 21, 2019

മൊബൈൽ ഫോൺ നഷ്ടമായാൽ ഇനി അതിവേഗം കണ്ടെത്താം

ന്യൂഡൽഹി: രാജ്യത്തു മൊബൈൽഫോൺ മോഷണം കൂടിവരുന്ന സാഹചര്യത്തിൽ ഐ.എം.ഇ.ഐ. നമ്പറുകളുടെ (ഓരോ മൊബൈലിനുമുള്ള പതിനഞ്ചക്ക തിരിച്ചറിയൽ നമ്പർ) പട്ടിക തയ്യാറാക്കാൻ കേന്ദ്ര ടെലികോംവകുപ്പ് ഒരുങ്ങുന്നു. കേന്ദ്ര ഉപകരണ ഐഡന്റിറ്റി രജിസ്റ്റർ (സി.ഇ.ഐ.ആർ.) എന്ന പേരിലുള്ള പട്ടിക വൈകാതെ പുറത്തുവരും. പട്ടിക പ്രാബല്യത്തിൽ വന്നാൽ മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടുപോയവർ ആദ്യം പോലീസിൽ പരാതി നല്കിയശേഷം സഹായനമ്പറിലൂടെ ടെലികോംവകുപ്പിനെ വിവരമറിയിക്കണം. ഒപ്പം, ഫോൺ മോഷ്ടിക്കപ്പെട്ടതിന്റെ തെളിവായി പോലീസിൽനിന്നുള്ള റിപ്പോർട്ടും അപ്ലോഡ് ചെയ്യണം. തുടർന്ന് വകുപ്പ് ഫോണിന്റെ ഐ.എം.ഇ.ഐ. നമ്പറിനെ കരിമ്പട്ടികയിൽപ്പെടുത്തും. ഇതോടെ മോഷണംപോയ മൊബൈൽ ഫോണിൽനിന്ന് ആശയവിനിമയം സാധ്യമാകില്ല. വൈറ്റ്, ഗ്രേ, ബ്ലാക്ക് എന്നിങ്ങനെ മൂന്നുവിഭാഗങ്ങളിലായാണ് ഐ.എം.ഇ.ഐ. നമ്പറുകളെ പട്ടികയിലുൾപ്പെടുത്തുക. മോഷണം പോയതും നഷ്ടപ്പെട്ടവയുമായ മൊബൈലുകളുടെ ഐ.എം.ഇ.ഐ. നമ്പറുകളാണ് 'ബ്ലാക്ക്' വിഭാഗത്തിലുണ്ടാവുക. യഥാർഥമാണെന്നു സ്ഥിരീകരിക്കാത്ത ഐ.എം.ഇ.ഐ. നമ്പറുകളാണ് 'ഗ്രേ' വിഭാഗത്തിൽ. ഉപയോഗത്തിലുള്ളവയുടെ നമ്പറുകളാണ് 'വെള്ള'യിലുണ്ടാവുക. ഐ.എം.ഇ.ഐ. നമ്പറുടെ പട്ടിക തയ്യാറാക്കാനുള്ള പദ്ധതി 2017 ജൂലായിലാണ് ടെലികോംവകുപ്പ് പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഒരുതവണ നടപ്പാക്കുകയും ചെയ്തു. 2019-20-ലെ ഇടക്കാല ബജറ്റിൽ പദ്ധതിക്കായി 15 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചിരുന്നു. എല്ലാ സേവനദാതാക്കളും നമ്പർ കൊടുക്കേണ്ടി വരും ഉപഭോക്താവിന്റെ കൈവശമുള്ള മൊബൈൽ ഫോണിൽ സിം കാർഡ് ഇടുന്നതോടെ ഫോണിന്റെ ഐ.എം.ഇ.ഐ. നമ്പർ സേവനദാതാവിനു ലഭ്യമാകുന്നുണ്ട്. രാജ്യത്തെ എല്ലാ മൊബൈൽസേവനദാതാക്കളും ഈ നമ്പറുകൾ കേന്ദ്ര രജിസ്ട്രിയിലേക്കു നൽകേണ്ടി വരും. നിലവിൽ ഫോൺ മോഷ്ടിക്കപ്പെട്ടാൽ അതതു സേവനദാതാക്കൾ സിം കാർഡ് ബ്ലോക്ക് ചെയ്യുകയാണ് പതിവ്. എന്നാൽ, ഈ ഫോണിൽ മറ്റൊരു സേവനദാതാവിന്റെ സിം കാർഡ് ഉപയോഗിക്കാൻ തടസ്സമുണ്ടാകില്ല. രജിസ്ട്രി നിലവിൽ വരുന്നതോടെ ഇതിൽ മാറ്റമുണ്ടാകും. Content Highlights:Mobile Phone, Department of telecommunications


from mathrubhumi.latestnews.rssfeed http://bit.ly/2ZA7CfL
via IFTTT