: രാജ്യത്ത് ലാഭത്തിലുണ്ടായിരുന്ന ഏക ബി.എസ്.എൻ.എൽ. സർക്കിളായിരുന്ന കേരളവും നഷ്ടത്തിലായി. രണ്ടായിരത്തിൽ കമ്പനിയായശേഷം ഒരിക്കൽപ്പോലും നഷ്ടമുണ്ടാക്കാതിരുന്ന കേരള സർക്കിളിന് 2018-19 വർഷത്തെ നഷ്ടം 261 കോടി രൂപയാണ്. അവസാനഘട്ടത്തിൽ ഒഡിഷയും ജമ്മുവും ലാഭമുണ്ടാക്കിയിരുന്നെങ്കിലും അവരേക്കാൾ ഏറെ മുന്നിലായിരുന്നു കേരളം. അഞ്ചുകോടിക്കടുത്ത് ഒഡിഷയും ജമ്മുവും ലാഭമുണ്ടാക്കിയപ്പോൾ കേരളത്തിന്റെ ലാഭം 200 കോടിയോളം രൂപയായിരുന്നു. ബഹുദൂരം മുന്നിൽനിന്ന കേരളത്തെ നഷ്ടത്തിലേക്ക് പതിപ്പിച്ചത് വരുമാനത്തിലുണ്ടായ കുറവാണ്. രാജ്യത്ത് ആദ്യമായി 4-ജി തുടങ്ങിയ സ്വകാര്യകമ്പനി ഗണ്യമായ തോതിൽ താരിഫ് നിരക്കുകൾ കുറച്ചതാണ് ബി.എസ്.എൻ.എല്ലിന് വിനയായത്. ഇതോടെ താരിഫ് നിരക്കുകൾ വെട്ടിക്കുറയ്ക്കാൻ ബി.എസ്.എൻ.എല്ലും നിർബന്ധിതരായി. നഷ്ടത്തിലായെങ്കിലും ഇപ്പോഴും കേരളത്തിലെ 30 ശതമാനം വിപണിവിഹിതം ബി.എസ്.എൻ.എല്ലിനാണ്. ബ്രോഡ്ബാൻഡ് നിരക്കുകളിലും ബി.എസ്.എൻ.എല്ലിന് വൻകുറവ് വരുത്തേണ്ടിവന്നു. 600 രൂപയ്ക്കുവരെ കൊടുത്തിരുന്ന ബ്രോഡ്ബാൻഡ് 99 രൂപയ്ക്കുവരെ കൊടുക്കേണ്ട സ്ഥിതിയായി. 4ജി സ്പെക്ട്രം അനുവദിക്കാത്തതും തിരിച്ചടിയായി. 140 ടവറുകൾ നിശ്ചലംബി.എസ്.എൻ.എല്ലിന്റെ ഉടമസ്ഥതയിലുള്ള മൂവായിരത്തോളം ടവറുകളിൽ 140 എണ്ണം പ്രവർത്തനരഹിതമാണെന്നാണ് അനൗദ്യോഗികവിവരം. ഇതിൽ പലതും തകരാറിലാണ്. നന്നാക്കാൻ കരാറുകാർ തയ്യാറാവുന്നില്ല. ചില ടവറുകളിൽ ജനറേറ്ററുകളും പ്രവർത്തിക്കുന്നില്ല. ടവറുകൾ പ്രവർത്തിക്കാതിരുന്നാൽ ആ ഭാഗത്ത് സിഗ്നലുകൾ കിട്ടില്ല. തകരാറിലായ ടവറുകൾ ഏറെയും ഉൾപ്രദേശങ്ങളിലാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2xgprnW
via
IFTTT