തിരുവനന്തപുരം: കാലവർഷം ജൂൺ അവസാനമെങ്കിലും ശക്തിപ്പെടാതിരിക്കുകയും കൊച്ചി-ഇടമൺ ലൈൻ നിർമാണം വൈകുകയും ചെയ്താൽ കേരളത്തിൽ വൈദ്യുതി പ്രതിസന്ധി ഉണ്ടാകുമെന്ന് വൈദ്യുതിബോർഡ് ഉന്നതാധികാരസമിതി. അണക്കെട്ടുകളിൽ വെള്ളം തീരെ കുറവാണെങ്കിലും 20 ദിവസംവരെ ആവശ്യത്തിന് വൈദ്യുതി ലഭ്യമാവും. മഴ ശക്തിപ്പെടാതിരിക്കുകയും ലൈൻ പൂർത്തിയാകാതെയും വന്നാൽ വൈദ്യുതി ലഭ്യതയിൽ 30 ശതമാനം കുറവുണ്ടാവും. അങ്ങനെവന്നാൽ വൈദ്യുതിനിയന്ത്രണം വേണ്ടിവരും. മഴ കുറവായതിനാൽ അണക്കെട്ടുകളിൽ ഇപ്പോൾ 47.6 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമേയുള്ളൂ. അതിനാൽ ജലവൈദ്യുതിയുടെ ഉത്പാദനം കുറയ്ക്കാനും ബോർഡ് ചെയർമാൻ എൻ.എസ്. പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ഇനി ദിവസം 1.2 കോടി യൂണിറ്റ് മാത്രമായിരിക്കും ഉത്പാദനം. ശേഷിക്കുന്ന 6.3 കോടി യൂണിറ്റ് പുറത്തുനിന്നു കൊണ്ടുവരും. 7.5 കോടി യൂണിറ്റുവരെയുള്ള ഉപഭോഗത്തിന് ഈ ക്രമീകരണം മതിയാവും. അതിനാൽ തത്കാലം പ്രതിസന്ധിയില്ല. എന്നാൽ, മഴ വൈകി വെള്ളം ഇനിയും കുറഞ്ഞാൽ 18-20 ദിവസങ്ങൾക്കുള്ളിൽ ജലവൈദ്യുതിയുടെ ഉത്പാദനം ഘട്ടംഘട്ടമായി വെറും 50 ലക്ഷം യൂണിറ്റുവരെയായി കുറയ്ക്കേണ്ടിവരും. അപ്പോൾ പുറത്തുനിന്ന് കൂടുതൽ വൈദ്യുതി കൊണ്ടുവരണം. ഇതിന് കൊച്ചി-ഇടമൺ ലൈൻ ഉടൻ പൂർത്തിയാവണം. ഈ ലൈൻ മാർച്ചിൽ പൂർത്തിയാക്കുമെന്നാണ് പവർ ഗ്രിഡ് കോർപ്പറേഷൻ അറിയിച്ചിരുന്നത്. എന്നാൽ, ഇത് ഹൈക്കോടതിയിൽ കേസായി. 650 മീറ്റർ ദൂരത്ത് ലൈൻ വലിക്കുന്നതിനെച്ചൊല്ലിയാണ് കേസ്. ഡിവിഷൻ ബെഞ്ചിന്റെ വിധി പവർ ഗ്രിഡ് കോർപ്പറേഷന് അനുകൂലമല്ല. കോർപ്പറേഷൻ സുപ്രീംകോടതിയെ സമീപിക്കേണ്ടിവരും. ലൈൻ പൂർത്തിയാക്കാനുള്ള നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കാൻ പവർ ഗ്രിഡ് കോർപ്പറേഷനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. content highlights:electricity supply restrictions
from mathrubhumi.latestnews.rssfeed http://bit.ly/2LeTGUO
via
IFTTT