Breaking

Friday, June 21, 2019

ഒരേ വകുപ്പ്; ഗുജറാത്തിൽ ഭട്ടിനും വൻസാരയ്ക്കും രണ്ടുനീതി

ഗുജറാത്ത് കേഡറിലെ ഐ.പി.എസ്. ഉദ്യോഗസ്ഥരായിരുന്നു സഞ്ജീവ് ഭട്ടും ഡി.ജി. വൻസാരയും. ഭട്ടിനെ കോടതി ശിക്ഷിക്കുന്നതിനും മറ്റൊരു കേസിൽ വൻസാരയെ വിട്ടയക്കുന്നതിനും നിമിത്തമായത് ഒരേ വകുപ്പാണ് -ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഏർപ്പെടുന്ന ഉന്നത ഉദ്യോഗസ്ഥർക്ക് കോടതി വിചാരണയിൽനിന്നു സംരക്ഷണം നൽകുന്ന സി.ആർ.പി.സി. 197-ാം വകുപ്പ്. 29 വർഷം പഴയ കസ്റ്റഡിമരണക്കേസിൽ വ്യാഴാഴ്ചയാണ് ജാംനഗർ സെഷൻസ് കോടതി സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 197-ാം വകുപ്പ് പ്രകാരം സർക്കാർ അനുമതി നിഷേധിച്ചതാണ് വിചാരണ ഇത്രയും നീളാൻ കാരണം. എന്നാൽ, ഭട്ടും ബി.ജെ.പി. സർക്കാരുമായി തെറ്റിയതോടെ ഈ സംരക്ഷണം പിൻവലിക്കപ്പെട്ടു. 1990-ലെ കസ്റ്റഡിമരണം അന്വേഷിച്ച ക്രൈംബ്രാഞ്ച് ഭട്ടിനെതിരേ പ്രൊസിക്യൂഷൻ അനുമതി തേടിയതാണ്. അന്ന് സർക്കാർ ഭട്ടിനെ പിന്തുണച്ചു. കോടതി ഇതു തള്ളിയപ്പോൾ 1996-ൽ സംസ്ഥാനസർക്കാർ പുനഃപരിശോധനാ ഹർജിയും നൽകി. ഇത് കേസ് നീണ്ടുപോകുന്നതിന് കാരണമായി. 2010-നുശേഷം ഭട്ട് അന്നത്തെ നരേന്ദ്രമോദി സർക്കാരിനെതിരേ ഗുജറാത്ത് കലാപവും മുൻ ആഭ്യന്തരമന്ത്രി ഹരൺ പാണ്ഡ്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലുകളാണ് ബന്ധം വഷളാക്കിയത്. കസ്റ്റഡിമരണക്കേസിൽ 197-ാം വകുപ്പ് പ്രകാരമുള്ള പുനഃപരിശോധനാ ഹർജി സർക്കാർ പിൻവലിച്ചു. അതിനെതിരേ ഭട്ട് നടത്തിയ നിയമയുദ്ധങ്ങളെല്ലാം പരാജയപ്പെട്ടു. പുറത്ത് വി.എച്ച്.പി.യും സർക്കാരിൽ സമ്മർദം ചെലുത്തി. കൊല്ലപ്പെട്ടത് അവരുടെ പ്രവർത്തകനായിരുന്നു. ഭട്ടിന്റെ നേരിട്ടുള്ള ഇടപെടൽ കൊലപാതകത്തിൽ ഉണ്ടായെന്ന് കോടതി കണ്ടെത്തി. ഭട്ട് പ്രതിയായ മയക്കുമരുന്ന് കേസിലും ഉടൻ വിചാരണ തുടങ്ങും. പോർബന്തറിലും ഇദ്ദേഹത്തിനെതിരേ ഒരു കസ്റ്റഡി പീഡന കേസുണ്ട്. വ്യാജ ഏറ്റുമുട്ടൽ കേസുകളിൽ പ്രതിയായ മുൻ ഡി.ഐ.ജി. വൻസാരയെയും എസ്.പി. അമീനെയും കഴിഞ്ഞമാസം സി.ബി.ഐ. കോടതി വെറുതെവിട്ടിരുന്നു. 197-ാം വകുപ്പ് പ്രകാരം സംസ്ഥാന സർക്കാർ അനുമതി നിഷേധിച്ചതാണ് ഇതിന് ഏകകാരണം. മുൻ ഡി.ജി.പി. പി.പി. പാണ്ഡെയും കഴിഞ്ഞവർഷം ഈ സംരക്ഷണയിൽ കുറ്റവിമുക്തനായി. സി.ബി.ഐ., എസ്.ഐ.ടി., മജിസ്ട്രേട്ട് തല അന്വേഷണങ്ങളിലെല്ലാം വ്യാജ ഏറ്റുമുട്ടലെന്ന് കണ്ടിട്ടും ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായിരുന്നു കൊലപാതകമെന്ന നിലപാടാണ് സംസ്ഥാന സർക്കാരെടുത്തത്. ഒപ്പംനിൽക്കാത്ത ഉദ്യോഗസ്ഥർക്ക് 197-ന്റെ തണൽ കിട്ടില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. കലാപവും വ്യാജ ഏറ്റുമുട്ടലുകളുമായി ബന്ധപ്പെട്ട് ബി.ജെ.പി. സർക്കാരിനെതിരേ നിലപാടെടുത്ത ആർ.ബി. ശ്രീകുമാർ, രാഹുൽ ശർമ, രജനീഷ് റായി, സതീഷ് ശർമ തുടങ്ങിയ ഐ.പി.എസ്. ഉദ്യോഗസ്ഥരെല്ലാം പ്രതികാരനടപടികൾക്ക് ഇരയായിരുന്നു. എന്നാൽ, ക്രിമിനൽ കേസുകളിൽ പ്രതിയായത് സഞ്ജീവ് ഭട്ടിന് വിനയായി. 1988 ബാച്ചിലെ ഈ ഐ.പി.എസ്. ഉദ്യോഗസ്ഥൻ ബോംബെ ഐ.ഐ.ടി.യിൽനിന്ന് എം.ടെക്. നേടിയശേഷമാണ് പോലീസ് സേവനത്തിനിറങ്ങിയത്. ഭാര്യ ശ്വേതാ ഭട്ട് 2012-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദിക്കെതിരേ മത്സരിച്ചിരുന്നു. Content Highlights:Sanjeev Bhatt, D G Vanzara


from mathrubhumi.latestnews.rssfeed http://bit.ly/2Iuf5HK
via IFTTT