ബെംഗളൂരു: 'ടിക്ടോക്കി'ൽ പ്രദർശിപ്പിക്കാനായി, വായുവിൽ മലക്കംമറിയുന്ന വീഡിയോ ചിത്രീകരിക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ പത്തൊമ്പതുകാരൻ മരിച്ചു. കർണാടകത്തിലെ തുമകൂരു സ്വദേശി കുമാറാണ് എട്ടുദിവസത്തിനുശേഷം ബെംഗളൂരു വിക്ടോറിയ ആശുപത്രിയിൽ മരിച്ചത്. 15-നാണ് കുമാറിന് വീഡിയോ ചിത്രീകരണത്തിനിടെ നിലത്തുവീണ് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റത്. മരണത്തിന് ഇടയാക്കിയ വീഡിയോയും സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു. സുഹൃത്തിന്റെ കൈകളിൽ ചവിട്ടി വായുവിലൂടെ പുറകോട്ട് മലക്കംമറിയുന്ന വീഡിയോയാണ് ചിത്രീകരിക്കാൻ ശ്രമിച്ചത്. തലകുത്തിവീണ യുവാവിന്റെ കഴുത്ത് മടങ്ങിപ്പോകുന്നതും വീഡിയോയിൽ കാണാം. പ്രദേശത്തെ നൃത്തസംഘത്തിൽ പ്രവർത്തിച്ചുവരികയായിരുന്നു യുവാവ്. 'ടിക്ടോക്കി'ൽ വീഡിയോകൾചെയ്ത് പ്രശസ്തനായാൽ റിയാലിറ്റി ഷോയിലുൾപ്പെടെ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന് കുമാർ കൂട്ടുകാരോട് പറഞ്ഞിരുന്നു. സ്വന്തമായി വീഡിയോ ചിത്രീകരിച്ച് പങ്കുവെക്കാൻ സൗകര്യമൊരുക്കുന്ന മൊബൈൽ ആപ്ലിക്കേഷനാണ് 'ടിക്ടോക്'. മുമ്പും 'ടിക്ടോക്' വീഡിയോ ചിത്രീകരണത്തിനിടെ പരിക്കേറ്റ സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇതിൽ പ്രചരിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നതായും പരാതികൾ ഉയർന്നു. പരാതികൾ വ്യാപകമായതോടെ ഏപ്രിലിൽ മദ്രാസ് ഹൈക്കോടതി ടിക് ടോക് നിരോധിച്ചെങ്കിലും പിന്നീട് ഉപാധികളോടെ പിൻവലിച്ചു. Content highlights:Performing stunt for TikTok, Karnataka youth dies in hospital
from mathrubhumi.latestnews.rssfeed http://bit.ly/2xd6anw
via
IFTTT