Breaking

Wednesday, June 26, 2019

ജയിലുകളിൽ കണ്ണുനട്ട് സിങ്: എന്തുണ്ടായാലും തത്സമയം അറിയിക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളെ ജയിലുകൾതന്നെയാക്കാൻ ഡി.ജി.പി. ഋഷിരാജ് സിങ്ങിന്റെ മഴുവൻസമയ കാവൽ. ജയിലുകളിൽ നടക്കുന്ന ചെറിയ അച്ചടക്കലംഘനപ്രശ്നംപോലും തത്സമയം ഫോണിൽ അറിയിക്കണമെന്നാണ് ഡി.ജി.പി.യുടെ നിർദേശം. കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയിലുകളിൽ നടത്തിയ പരിശോധനയ്ക്കുശേഷം അടിയന്തരാവസ്ഥയ്ക്കു സമാനമായ അന്തരീക്ഷമാണ് ജയിലുകളിൽ.മൂന്നു സെൻട്രൽ ജയിലുകളിലും കെ.എ.പി.യിൽനിന്നുള്ള കാവൽ പോലീസിനെ മാറ്റാൻ തീരുമാനിച്ചു. ഇന്ത്യ റിസർവ് ബറ്റാലിയനിലെ സ്കോർപിയോൺസിനെയാണ് പകരം നിയോഗിക്കുക. ജയിലിലെ ഉദ്യോഗസ്ഥർ ജോലിക്കുവരുമ്പോഴും പോകുമ്പോഴും ദേഹപരിശോധന നിർബന്ധമാക്കും. പുതുതായി നിയോഗിക്കുന്ന സംഘമാണ് പരിശോധിക്കുക. ജയിൽ സന്ദർശിക്കാനെത്തുന്നവരെയും ഈ വിധം പരിശോധിക്കും. എല്ലാദിവസവും തടവുകാരുടെ ബ്ലോക്കിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തും. ഗാർഡ് ഡ്യൂട്ടിയിലുള്ളവർ അനാസ്ഥ കാട്ടുന്നതായി ഡി.ജി.പി.ക്ക് വിവരം ലഭിച്ചാൽ സസ്പെൻഷൻ ഉടനുണ്ടാവും. കഴിഞ്ഞദിവസം കണ്ണൂർ സെൻട്രൽ ജയിലിൽ വളപ്പിനുപുറത്ത് ദേശീയ പാതയോരത്ത് തടവുകാർ മതിൽകെട്ടൽ പ്രവൃത്തിയിലേർപ്പെട്ടപ്പോൾ നോക്കാൻ ഗാർഡുകളാരും ഉണ്ടായിരുന്നില്ല. ഒരു പ്രാദേശിക ചാനൽ തടവുകാരുമായി സംസാരിച്ച് ഇക്കാര്യം സംപ്രേഷണം ചെയ്തിരുന്നു. അത് വാട്‌സാപ്പിലൂടെ ശ്രദ്ധയിൽപ്പെട്ട ഡി.ജി.പി. അന്വേഷണത്തിനുത്തരവിട്ടു.ഡ്യൂട്ടിയിൽ നിയോഗിക്കപ്പെട്ട രണ്ടുപേർ സൈറ്റിൽനിന്ന് അകലെയാണുണ്ടായിരുന്നതെന്ന് വ്യക്തമായതിനെത്തുടർന്ന് ഡി.ജി.പി. അവരെ സസ്പെൻഡ് ചെയ്തു. ഡെപ്യൂട്ടി പ്രിസൺ ഓഫീസർ രാജീവൻ, അസി. പ്രിസൺ ഓഫീസർ സുഭാഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.ചൊവ്വാഴ്ച പിടിച്ചത് 17 ഫോൺകണ്ണൂർ സെൻട്രൽ ജയിലിൽനിന്നു തടവുകാർ രഹസ്യമായി ഉപയോഗിച്ച 17 മൊബൈൽ ഫോണുകൾകൂടി കണ്ടെടുത്തു. ജയിൽ സൂപ്രണ്ട് ടി. ബാബുരാജന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാത്രി വൈകുംവരെ നടത്തിയ തിരച്ചിലിലാണ് അഞ്ച് സ്മാർട്ട് ഫോൺ ഉൾപ്പെടെ 17 എണ്ണം കിട്ടിയത്. നാല് പവർ ബാങ്കുകളും ചാർജറുകളും കണ്ടെടുത്തു. കഴിഞ്ഞദിവസം നടത്തിയ തിരച്ചിലിൽ നാലു മൊബൈൽ ഫോണും ചാർജറുകളും കണ്ടെടുത്തിരുന്നു. അന്ന് ഒളിച്ചുവെച്ചതാണ് പിന്നീട് ജയിൽ അധികൃതരുടെ പരിശോധനയിൽ കണ്ടെത്തിയത്. ഡി.ജി.പി.യുടെ തിരച്ചിലിന്റെ പിറ്റേന്ന് അഞ്ചു മൊബൈലുകൾ കണ്ടെടുത്തിരുന്നു. കെട്ടിടത്തിന്റെ ഉത്തരത്തിലും മറ്റുമായി ഒളിപ്പിച്ച നിലയിലായിരുന്നു അവ. ബുധനാഴ്ചയും പരിശോധന തുടരും.


from mathrubhumi.latestnews.rssfeed https://ift.tt/2xgamD3
via IFTTT