കൊച്ചി: കണ്ണൂരിലെ ആന്തൂരിൽ പ്രവാസിവ്യവസായി സാജൻ പാറയിൽ ആത്മഹത്യചെയ്ത സംഭവത്തിൽ യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്നറിയണമെന്ന് ഹൈക്കോടതി. സത്യം പുറത്തുവരണം. സർക്കാർ അന്വേഷണം അനിവാര്യമാണ്. സർക്കാരിനോട് മൂന്നാഴ്ചയ്ക്കുള്ളിൽ വിശദസത്യവാങ്മൂലം നൽകാനും ഹൈക്കോടതി നിർദേശിച്ചു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ വിഷയം ഹൈക്കോടതി സ്വമേധയാ ഹർജിയായാണ് പരിഗണിച്ചത്. അധികൃതരുടെ വിവേകശൂന്യമായ നിലപാട് ഒരു സംരംഭകനെ മരണത്തിലേക്ക് തള്ളിവിട്ടത് ദൗർഭാഗ്യകരമാണെന്ന് ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. നിക്ഷേപം നടത്താനാഗ്രഹിക്കുന്ന മറ്റ് സംരംഭകർക്ക് ഇതെന്തു സന്ദേശമാണ് നൽകുന്നതെന്ന് സർക്കാർ വിലയിരുത്തണമെന്നും കോടതി അഭിപ്രായപ്പെട്ടു. നിയമപരമായ പെർമിറ്റിന്റെ അടിസ്ഥാനത്തിൽ പണിത കെട്ടിടത്തിന് അനുമതി ലഭിക്കാൻ അധികൃതർക്കിടയിലെ രാഷ്ട്രീയവൈരുധ്യംമൂലം നിക്ഷേപകന് നെട്ടോട്ടമോടേണ്ടി വന്നുവെന്നാണ് വാർത്തകളിൽനിന്ന് വ്യക്തമാകുന്നത്. ആന്തൂർ നഗരസഭാ സെക്രട്ടറി, കണ്ണൂർ ജില്ലാ ടൗൺ പ്ളാനർ, തദ്ദേശഭരണ വകുപ്പ് സെക്രട്ടറി എന്നിവർക്ക് നോട്ടീസ് നൽകാനും ഹൈക്കോടതി ഉത്തരവിട്ടു. മൂന്നാഴ്ചയ്ക്കുശേഷം വീണ്ടും ഹർജി പരിഗണിക്കും. അപേക്ഷകളിൽ അധികൃതർ തീരുമാനമെടുക്കുന്നില്ലെന്നാരോപിച്ച് ഒട്ടേറെ ഹർജികൾ വരുന്നുണ്ട്. യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന് കോടതിക്കറിയണം. സർക്കാർ സമഗ്ര വിശദീകരണം നൽകണം. ആന്തൂർ നഗരസഭയും പ്രവാസി വ്യവസായിയും തമ്മിലുണ്ടായ ആശയവിനിമയവും വിശദീകരിക്കണം. മരിച്ചുപോയവരെ തിരികെ കൊണ്ടുവരാനാകില്ല. ഇതുൾക്കൊണ്ട് സർക്കാർ നടപടി സ്വീകരിക്കണം. മനഃപൂർവം അനുമതി നൽകാതിരുന്നതാണോ അകാരണമായി വൈകിയതാണോയെന്ന് അന്വേഷിക്കണം. കേരളത്തെ സംരംഭക സൗഹൃദ സംസ്ഥാനമാക്കാനാണ് ശ്രമിക്കുന്നത്. ഇത്തരം സംഭവങ്ങൾ സംരംഭകർക്ക് തെറ്റായ സന്ദേശം നൽകും. നിക്ഷേപകനെ ശ്വാസംമുട്ടിക്കുന്ന നിലപാടാണ് ഉണ്ടായത്. സമയബന്ധിതമായി തീരുമാനം എടുക്കുകയോ തള്ളിക്കളയുകയോ ചെയ്യണം. തീരുമാനമെടുക്കാതെ പിടിച്ചുവെക്കുന്നത് ഗുരുതര തെറ്റാണ് -കോടതി വാക്കാൽ പറയുന്നു. ഹർജി മാധ്യമവാർത്തകളെത്തുടർന്ന് ഈ മാസം 20-ന് വന്ന മാധ്യമവാർത്തകളെ അടിസ്ഥാനമാക്കിയാണ് വിഷയം ഹൈക്കോടതി രജിസ്ട്രാർ ജനറൽ ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. തുടർന്ന് സ്വമേധയാ ഹർജിയായി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് നിർദേശിച്ചു. കണ്ണൂർ ബക്കളത്തെ പാർഥ കൺവെൻഷൻ സെന്റർ ഉടമയായ സാജൻ പാറയിൽ അംഗീകൃത പ്ളാനിൽനിന്ന് വ്യതിചലിച്ചാണ് കെട്ടിടം നിർമിച്ചതെന്നും അല്ലെന്നും വാദങ്ങളുണ്ട്. എന്നാൽ, നഗരസഭ മനഃപൂർവം വിഷയം വൈകിപ്പിച്ചുവെന്ന് കരുതാൻ കാരണങ്ങളുണ്ടെന്ന് ഹർജിയിൽ പറയുന്നു. സ്വകാര്യ മേഖലയിൽപോലുമുണ്ടാകുന്ന അനാവശ്യമായ രാഷ്ട്രീയ ഇടപെടലുകൾ വികസനം തടയുന്നുണ്ടെന്നും ഹർജിയിലുണ്ട്. സാജൻ രാഷ്ട്രീയനേതൃത്വത്തെ സമീപിച്ചതിൽ നഗരസഭയുടെ തലപ്പത്തുള്ളവർക്ക് അതൃപ്തിയുണ്ടായി. ഇതുമൂലമാണ് അപേക്ഷ അവർ നിരസിച്ചതെന്ന് ആരോപണമുണ്ടെന്നും ഹർജിയിൽ പറയുന്നു. പ്രേരണക്കുറ്റം: തീരുമാനമായില്ല -ഡി.ജി.പി. തൃശ്ശൂർ: പ്രവാസി വ്യവസായി ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണയ്ക്ക് ആരുടെയെങ്കിലും പേരിൽ കേസെടുക്കുമോയെന്ന് നിലവിൽ പറയാനാകില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. അസ്വാഭാവിക മരണത്തിനാണ് കേസ്. ദുരൂഹതയുണ്ടെന്ന് പരാതി കിട്ടിയാൽ അന്വേഷിക്കുമെന്നും ബെഹ്റ പറഞ്ഞു. Content Highlights:highcourts involvement in nri businessmans suicide
from mathrubhumi.latestnews.rssfeed http://bit.ly/2J1buzN
via
IFTTT