ന്യൂഡൽഹി: പഴംതീനി വവ്വാലുകളിൽനിന്നാണ് കേരളത്തിൽ നിപ വൈറസ് ബാധയുണ്ടായതെന്ന് പുണെയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ്വർധൻ ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്. ജൂൺ ആദ്യവാരം രോഗം കണ്ടെത്തിയ ഉടൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രത്യേകസംഘം, പഴങ്ങൾ ഭക്ഷിക്കുന്ന 36 വവ്വാലുകളെ പരിശോധിച്ചു. ഇതിൽ 12 എണ്ണത്തിലും വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു. കഴിഞ്ഞവർഷം ഇതേ രീതിയിൽ 52 വവ്വാലുകളെ പരിശോധിച്ചപ്പോൾ 10 എണ്ണത്തിൽ വൈറസ് കണ്ടെത്തിയിരുന്നു. വവ്വാലുകളിലൂടെയാണ് രോഗം പ്രധാനമായും മനുഷ്യരിലേക്ക് പകരുന്നത്. ഈ വർഷം രാജ്യത്ത് ഒരാൾക്കുമാത്രമാണ് നിപ വൈറസ് ബാധിച്ചതായി കണ്ടെത്തിയത്. എറണാകുളത്ത് സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗി ആശുപത്രി വിട്ടതായും മന്ത്രി വ്യക്തമാക്കി. അടൂർ പ്രകാശും ഹൈബി ഈഡനും ഉന്നയിച്ച ചോദ്യത്തിന് മറുപടിപറയുകയായിരുന്നു അദ്ദേഹം. സംശയത്തെത്തുടർന്ന് കേരളത്തിൽ 50 പേരുടെ രക്തസാമ്പിളുകൾ പരിശോധിച്ചെങ്കിലും ആർക്കും രോഗമില്ലെന്ന് തെളിഞ്ഞു. നിത്യേനയുള്ള പരിശോധനയുടെ ഭാഗമായി 330 പേർ നിരീക്ഷണത്തിലായിരുന്നു. ഇവർക്കും രോഗമില്ല. ഇന്ത്യയിലിതുവരെ പശ്ചിമമബംഗാളിലും (2001, 2007) കേരളത്തിലും (2018, 2019) മാത്രമാണ് രോഗം കണ്ടെത്തിയത്. 2001-ൽ ബംഗാളിലെ സിലിഗുഡിയിൽ 66 പേർക്ക് രോഗം ബാധിച്ചു. ഇതിൽ 45 പേർ മരിച്ചു. 2007-ൽ ബംഗാളിലെ നദിയയിൽ അഞ്ചുപേരിൽ രോഗം കണ്ടെത്തി. അഞ്ചുപേരും മരിച്ചു. 2018-ൽ കേരളത്തിൽ 19 പേരിൽ രോഗം കണ്ടെത്തി; 17 പേർ മരിച്ചു. ഈ വർഷം രോഗബാധയെത്തുടർന്ന് മരണങ്ങളൊന്നുമുണ്ടായില്ല -മന്ത്രി പറഞ്ഞു. Content Highlights;Nipah virus, bats
from mathrubhumi.latestnews.rssfeed http://bit.ly/2ITa5es
via
IFTTT