ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ മേഖലകളിൽ ബി.ജെ.പി.യുടെ പ്രധാന പ്രചാരണായുധമായിരുന്നു മുത്തലാഖ് ബിൽ. 2017 ഓഗസ്റ്റിലാണ് സുപ്രീംകോടതി മുത്തലാഖ് നിരോധിച്ചത്. ഇതേത്തുടർന്ന് 2017 ഡിസംബറിൽ മോദിസർക്കാർ ലോക്സഭയിൽ മുത്തലാഖ് ബിൽ അവതരിപ്പിച്ച് പാസാക്കി. എന്നാൽ, ബിൽ രാജ്യസഭയിൽ പാസായില്ല. പിന്നാലെ സുപ്രീംകോടതി വിധി നടപ്പാക്കാനായി സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നു. 2018 സെപ്റ്റംബറിലും 2019 ഫെബ്രുവരിയിലുമായി രണ്ടുവട്ടം ഓർഡിനൻസ് പാസാക്കി. പതിനാറാം ലോക്സഭയുടെ കാലാവധി അവസാനിച്ചതോടെ ബിൽ ലാപ്സായി. അതുകൊണ്ടാണ് പുതിയ ബിൽ അവതരിപ്പിക്കേണ്ടത് അനിവാര്യമായത്. നിലവിലുള്ള ഓർഡിനൻസിലെ വ്യവസ്ഥകളാണ് ബില്ലിലും ഉൾപ്പെടുത്തിയിരിക്കുന്നത്. ബിൽവ്യവസ്ഥകളിൽ തുടക്കംമുതൽ പ്രതിപക്ഷം എതിർപ്പുയർത്തുന്നുണ്ട്. ബില്ലിനെ എതിർക്കാതെ ബിൽ വ്യവസ്ഥകളെ എതിർക്കുക എന്നതാണ് കോൺഗ്രസിന്റെ നയം. ബിൽവ്യവസ്ഥയനുസരിച്ച് മുത്തലാഖുവഴി വിവാഹമോചനം നടത്തുന്നത് ക്രിമിനൽക്കുറ്റമാണ്. മൂന്നുവർഷംവരെ ജയിൽശിക്ഷ ലഭിക്കാം. തലാഖ്-ഇ-ബിദ്ദത്തോ മറ്റുരീതികളിലുള്ള മുത്തലാഖോ ബിൽ അനുസരിച്ച് കുറ്റമാണ്. വാമൊഴിയിലൂടെയോ രേഖാമൂലമോ ഇലക്ട്രോണിക് മാർഗങ്ങളിലൂടെയോ ഉള്ള തലാഖുകൾ നിയമംമൂലം കുറ്റകരമാകും. മുത്തലാഖ് ജാമ്യമില്ലാത്ത കുറ്റമാണെന്നായിരുന്നു ആദ്യ ബില്ലിലെ വ്യവസ്ഥ. പ്രതിപക്ഷം കടുത്ത എതിർപ്പുയർത്തിയതിനെത്തുടർന്ന് ഈ വ്യവസ്ഥയിൽ മാറ്റംവരുത്തി. 2018 ഓഗസ്റ്റ് 29-നാണ് കേന്ദ്രമന്ത്രിസഭ ബില്ലിൽ ജാമ്യവ്യവസ്ഥ ഉൾപ്പെടുത്തിയത്. ജാമ്യം നൽകാനുള്ള അധികാരം മജിസ്ട്രേറ്റിനുനൽകി. മൊഴി ചൊല്ലപ്പെട്ട ഭാര്യയുടെ വാദം കേട്ടശേഷം മജിസ്ട്രേറ്റിനു ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കാം. മൊഴിചൊല്ലപ്പെട്ട സ്ത്രീക്കോ അവരുടെ അടുത്ത ബന്ധുവിനോമാത്രമേ പരാതിനൽകാൻ കഴിയൂ എന്ന വ്യവസ്ഥയും ഉൾപ്പെടുത്തി. മൊഴിചൊല്ലപ്പെട്ട സ്ത്രീക്കും കുട്ടികൾക്കും ജീവനാംശം നൽകണമെന്ന വ്യവസ്ഥയും ബില്ലിലുണ്ട്. എന്നാൽ, മുത്തലാഖിനെത്തുടർന്ന് ജയിലിലാകുന്ന ഭർത്താവ് എങ്ങനെ നഷ്ടപരിഹാരം നൽകുമെന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്. എൻ.ഡി.എ.ക്ക് കൃത്യമായ മുൻതൂക്കമുള്ള ലോക്സഭയിൽ ബിൽ പതിവുപോലെ പാസാകുമെങ്കിലും പ്രതിപക്ഷത്തിന് ഇപ്പോഴും ഭൂരിപക്ഷമുള്ള രാജ്യസഭയിൽ ബില്ലിന്റെ ഭാവി എന്താകുമെന്ന് വ്യക്തമല്ല. Content HighlighTS:Triple Talaq, Parliament
from mathrubhumi.latestnews.rssfeed http://bit.ly/2WVpwge
via
IFTTT