Breaking

Monday, June 24, 2019

റേഷൻ: ഒരുലക്ഷത്തോളം അനർഹരെ പുറത്താക്കി

മുൻഗണന, അന്ത്യോദയ, അന്നയോജന വിഭാഗങ്ങളിൽ കടന്നുകൂടി സൗജന്യ റേഷൻ വാങ്ങിയ ഒരുലക്ഷത്തോളം അനർഹരെ സിവിൽ സപ്ലൈസ് വകുപ്പ് പുറത്താക്കി. ഇവരെ പൊതുവിഭാഗത്തിലേക്ക് മാറ്റി. അർഹരായ ഒരുലക്ഷം പേരെ ഉൾപ്പെടുത്താനും നടപടി ആരംഭിച്ചു. അർഹരെ 29-നുമുമ്പ് ഉൾപ്പെടുത്താനാണ് ഡയറക്ടർ ജില്ലാ സപ്ലൈ ഓഫീസർമാർക്ക് നൽകിയ നിർദേശം. മരിച്ചവരെയും അനർഹരെയും കണ്ടെത്താൻ സംസ്ഥാനതലത്തിൽ നടത്തിയ പരിശോധനയിലാണ് 21,611 കാർഡുകളിൽ ഉൾപ്പെട്ട ഒരുലക്ഷത്തോളം പേരെ കണ്ടെത്തിയത്. മുൻഗണനപ്പട്ടികയിൽ ഉൾപ്പെടുത്താൻ തയ്യാറാക്കിയ ചുരുക്കപ്പട്ടികയിലെ മൂന്നരലക്ഷം പേരിൽനിന്ന് ഒരുലക്ഷം പേരെയാണ് മുൻഗണനാവിഭാഗത്തിലേക്ക് മാറ്റുന്നത്. ഈ മാസം അവസാനംവരെ തുടരുന്ന പരിശോധന പൂർത്തിയാകുന്നതോടെ ചുരുക്കപ്പട്ടികയിലെ ഭൂരിഭാഗം പേരെയും മുൻഗണനാവിഭാഗത്തിലേക്ക് മാറ്റാനാകുമെന്നാണ് പ്രതീക്ഷ. ഒരംഗം മാത്രമുള്ളത്, 65 വയസ്സിനുമുകളിൽ പ്രായമുള്ളവർ ഉൾപ്പെട്ടത്, മൂന്നുമാസമായി റേഷൻ വാങ്ങാത്തവർ എന്നീ കാർഡുകളാണ് പരിശോധിക്കുന്നത്. അനർഹമായി റേഷൻ വാങ്ങിയവരിൽ സർക്കാർജീവനക്കാരും ബാങ്ക് ജീവനക്കാരുമുണ്ട്. സർക്കാർ ജീവനക്കാർക്ക് കാർഡ് തിരിച്ചേൽപ്പിച്ച് പൊതുവിഭാഗത്തിലേക്ക് മാറാൻ അവസരം നൽകിയിരുന്നു. അനർഹമായി റേഷൻ വാങ്ങിയവരിൽനിന്ന് വിപണിവില ഈടാക്കാനാണ് തീരുമാനം. അരിക്ക് കിലോയ്ക്ക് 29.81 രൂപയും ഗോതമ്പിന് 20.68 രൂപയും ഈടാക്കും. പണമടച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കും. കാർഡ് സ്വമേധയാ തിരിച്ചേൽപ്പിക്കുന്നവരെ പിഴ, നിയമനടപടി എന്നിവയിൽനിന്നൊഴിവാക്കും. രണ്ട് കാർഡുകളിൽ പേരുള്ളവരെയും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഒന്നിൽനിന്ന് പേരൊഴിവാക്കിയശേഷം ഒരു കാർഡിൽ പേര് നിലനിർത്തുകയോ ഒരു കാർഡ് നിലനിർത്തുകയോ ചെയ്യും. അധികം വാങ്ങിയ റേഷൻ ധാന്യത്തിന് വിപണിവിലയും ഈടാക്കും. 2017 ജൂണിൽ മുൻഗണനപ്പട്ടിക പ്രസിദ്ധീകരിച്ചശേഷം അഞ്ചുതവണ പട്ടിക ശുദ്ധീകരിച്ചു. 15 ലക്ഷം പേരെ ഒഴിവാക്കി. ആറാമത്തെ ശുദ്ധീകരണമാണ് ഇപ്പോൾ നടക്കുന്നത്. മുൻഗണനാവിഭാഗം- അനർഹർ 1000 ചതുരശ്രയടിക്ക് മുകളിൽ വിസ്തീർണമുള്ള വീട് സർക്കാർ ജോലി പെൻഷൻകാർ 25,000 രൂപയ്ക്കുമുകളിൽ മാസവരുമാനം വിദേശത്ത് ജോലി സ്വകാര്യ നാലുചക്ര വാഹനം ഒരേക്കറിൽ കൂടുതൽ ഭൂമി ആദായനികുതി അടയ്ക്കുന്നവർ അനർഹരെ ഒഴിവാക്കും ഭക്ഷ്യഭദ്രതാ നിയമമനുസരിച്ച് അർഹരല്ലാത്ത ഒരാളും മുൻഗണനപ്പട്ടികയിൽ ഇടം നേടില്ല. മുഴുവൻ അനർഹരെയും ഒഴിവാക്കും. അതുവരെ പരിശോധന തുടരും - പി. തിലോത്തമൻ, ഭക്ഷ്യമന്ത്രി


from mathrubhumi.latestnews.rssfeed http://bit.ly/2J0Zq1u
via IFTTT