: സംസ്ഥാന കൃഷിവകുപ്പിൽ മെച്ചപ്പെട്ട രീതിയിൽ ജോലിചെയ്തിരുന്ന തന്നെ അവിടെനിന്ന് ഒഴിവാക്കി, വെറുതേയിരുന്ന് ശമ്പളം മാത്രം വാങ്ങുന്ന തസ്തികയിലേക്കു മാറ്റിയതുകൊണ്ടാണ് അവധിയെടുത്തതെന്ന് മുതിർന്ന ഐ.എ.എസ്. ഓഫീസർ രാജു നാരായണ സ്വാമി. നാലുവർഷത്തിനിടെ താൻ 739 ദിവസം അവധിയെടുത്തെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘‘കാർഷികോത്പാദന കമ്മിഷണറായി മികച്ച സേവനമാണ് ഞാൻ കാഴ്ചവെച്ചതെന്നും അതിനാലാണ് എനിക്ക് കോൺഫിഡൻഷ്യൽ റിപ്പോർട്ടിൽ നല്ലമാർക്ക് നൽകിയതെന്നും കൃഷിമന്ത്രി സുനിൽകുമാർതന്നെ പറഞ്ഞിട്ടുണ്ടല്ലോ. ഒരു ഉദ്യോഗസ്ഥന്റെ ഐ.എ.എസ്. വ്യാജമെന്നു പറഞ്ഞതിന്റെ പേരിലാണ് എന്നെ അവിടെനിന്നു മാറ്റിയത്. ആ പറഞ്ഞതിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു. അതുസംബന്ധിച്ച കേസ് ഇപ്പോഴും കോടതിയിലാണ്. കൃഷിവകുപ്പിൽനിന്നു മാറ്റിയ, പ്രിൻസിപ്പൽ സെക്രട്ടറി തസ്തികയുള്ള എനിക്ക് നൽകിയത് വെറും ഔദ്യോഗിക ഭാഷാവകുപ്പ്. അതെന്നെ വല്ലാതെ വേദനിപ്പിച്ചു. അതൊരു തരംതാഴ്ത്തലായി തോന്നി. ആ വേദനകൊണ്ടാണ് അവധിയെടുത്ത് മാറിനിൽക്കാൻ തീരുമാനിച്ചത്. പിന്നീട് കേന്ദ്രത്തിൽ ഡെപ്യൂട്ടേഷന് ശ്രമിച്ചു. അങ്ങനെയാണ് നാളികേര വികസന കോർപ്പറേഷനിൽ ചെയർമാനായി ചുമതലയേൽക്കുന്നത്’’ -അദ്ദേഹം പറഞ്ഞു.തന്നെക്കാൾ കൂടുതൽ അവധിയെടുത്ത് മാറിനിന്നവർക്കെതിരേ ഇവരെന്തുകൊണ്ട് പിരിച്ചുവിടൽ ശുപാർശയെന്ന വാളോങ്ങിയില്ല? മൂന്നാർ ദൗത്യം കഴിഞ്ഞശേഷം തന്നെ ഏറെ ഒതുക്കി. വീണ്ടും ഒതുക്കലിനു തയ്യാറല്ലാത്തതുകൊണ്ടാണ് അവധിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ട് മോശമെങ്കിൽ സ്ഥാനക്കയറ്റം കിട്ടിയതെങ്ങനെ?‘‘എന്റെ വാർഷിക രഹസ്യ റിപ്പോർട്ടുകളിലെ വിലയിരുത്തൽ മികച്ചതല്ലെന്നാണ് സമിതി പറയുന്നത്. റിപ്പോർട്ടുകൾ മോശമായിരുന്നെങ്കിൽ സർക്കാർ എനിക്ക് സ്ഥാനക്കയറ്റം നൽകുമായിരുന്നോ? 2016 ജനുവരി ഒന്നിനാണ് പ്രിൻസിപ്പൽ സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിക്കുന്നത്. വാർഷിക രഹസ്യ റിപ്പോർട്ടുകൾ പരിശോധിക്കാതെ സ്ഥാനക്കയറ്റത്തിനു പ്രൊമോഷൻ കമ്മിറ്റി ശുപാർശ ചെയ്യില്ലല്ലോ. അതിനുശേഷം വന്നത് ഒരേയൊരു റിപ്പോർട്ടാണ്. അത് കൃഷിവകുപ്പിൽ ഇരിക്കുമ്പോൾ. അതിലാകട്ടെ നൂറിൽ 91.1 ശതമാനമാണ് മാർക്ക്. അപ്പോൾ എന്റെ വാർഷിക റിപ്പോർട്ട് മോശമാണെന്നു പറയുന്നതെങ്ങനെ? ഇനി അത് മോശമാണെങ്കിൽ എന്നെ കേന്ദ്ര നാളികേര വികസന ബോർഡിൽ ചെയർമാനായി നിയമിക്കുമോ?’’ -രാജു നാരായണ സ്വാമി ചോദിക്കുന്നു.
from mathrubhumi.latestnews.rssfeed http://bit.ly/2X28ZqJ
via
IFTTT