Breaking

Monday, June 24, 2019

‘ജപ്തി ഒഴിവാക്കില്ല’: മൊറട്ടോറിയം: ബാങ്കേഴ്‌സ് സമിതിയും കൈയൊഴിയുന്നു

കർഷകരുടെ എല്ലാ വായ്പകൾക്കും ഡിസംബർ 31 വരെ മൊറട്ടോറിയം ഏർപ്പെടുത്തണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം റിസർവ് ബാങ്ക് നിരാകരിച്ചതിനുപിന്നാലെ ജപ്തിഭീഷണിയുമായി സംസ്ഥാനതല ബാങ്കേഴ്സ് സമിതി. കാർഷികേതര വായ്പകൾക്ക് മൊറട്ടോറിയം നിലവിലില്ലാത്തതിനാൽ ജപ്തിക്കു തടസ്സമില്ലെന്ന സൂചനയോടെ സമിതി ഞായറാഴ്ച പത്രങ്ങളിൽ പരസ്യം നൽകി. മൊറട്ടോറിയം ചർച്ചചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ചൊവ്വാഴ്ച യോഗം ചേരാനിരിക്കേയാണ് സമിതി നിലപാട് വ്യക്തമാക്കിയത്. ജപ്തിനടപടികളുമായി ബാങ്കുകൾ മുന്നോട്ടുപോയാൽ അതിന് റിസർവ് ബാങ്കിന്റെ അംഗീകാരവും നിയമസാധുതയും ഉണ്ടായിരിക്കുമെന്നാണ് സമിതി പരസ്യത്തിലൂടെ മുന്നറിയിപ്പുനൽകുന്നത്. മൊറട്ടോറിയം കാലാവധി കഴിഞ്ഞാൽ വായ്പയെടുത്തവർക്ക് മറ്റാനുകൂല്യങ്ങൾ അനുവദിക്കാൻ റിസർവ് ബാങ്കിന്റെ അനുമതിയില്ലെന്നും ജപ്തി നിർത്തിവെക്കാനാകില്ലെന്നും പറയുന്നു. ജപ്തിയിലേക്ക് ബാങ്കുകൾ നീങ്ങുന്നതിന്റെ സൂചനയാണിത്. ഇത് കർഷകർക്ക് കനത്ത ആഘാതമാണ്. എന്നാൽ, ജപ്തിനടപടികൾ എന്നുമുതലെന്നു പറയുന്നുമില്ല. കർഷകരെടുത്ത കാർഷികേതര വായ്പകൾക്ക് നിലവിൽ മൊറട്ടോറിയം ഇല്ല. ഈ വിഭാഗത്തിൽ വായ്പയെടുത്തവരാണ് ആശങ്കയിലായത്. കർഷകരുടെ കാർഷിക വായ്പകളുടെ മൊറട്ടോറിയം ജൂലായ് 31 വരെയുണ്ട്. അതിനുശേഷം ഇത്തരം വായ്പകളിലും ജപ്തിയുണ്ടാകുമെന്ന സൂചനയും പരസ്യത്തിലൂടെ ബാങ്കേഴ്സ് സമിതി നൽകുന്നു. സമിതിയുടെ നിലപാടിനെതിരേ മന്ത്രിമാരായ വി.എസ്. സുനിൽകുമാറും ഡോ. തോമസ് ഐസകും രംഗത്തെത്തി. 'പൊതുജന ശ്രദ്ധയ്ക്ക് സംസ്ഥാനതല ബാങ്കേഴ്സ് സമിതി പ്രസിദ്ധീകരിക്കുന്നത്' എന്ന തലക്കെട്ടിലുള്ള പരസ്യത്തിൽ സർഫാസി നിയമം ബാങ്കുകൾക്ക് പ്രത്യേക അധികാരങ്ങളൊന്നും നൽകുന്നില്ലെന്നു പറയുന്നു. ബാങ്കുകൾക്ക് ഇതിനുള്ള അധികാരമുണ്ടെന്നുമാത്രമേ പ്രതിപാദിക്കുന്നുള്ളൂ. ഭവനവായ്പയെടുത്ത കുടുംബത്തിലെ രണ്ടുപേർ ആത്മഹത്യചെയ്ത പശ്ചാത്തലത്തിൽ വസ്തുതകൾ മനസ്സിലാക്കാതെയുള്ള പ്രതികരണങ്ങൾ ഉണ്ടായെന്നു പറഞ്ഞാണ് പരസ്യം തുടങ്ങുന്നത്. മൊറട്ടോറിയം കാലാവധി നീട്ടാനുള്ള സർക്കാരിന്റെ തീരുമാനം പ്രളയത്തിന്റെയും കർഷക ആത്മഹത്യയുടെയും പശ്ചാത്തലത്തിലായിരുന്നു. മേയ് 29-ന് ഇതിന്റെ ഉത്തരവിറക്കി. ഇത് നടപ്പാക്കുന്നതിനുള്ള അനുമതിക്കായി ബാങ്കുകൾ റിസർവ് ബാങ്കിനെ സമീപിച്ചു. എന്നാൽ, ഇത് നിഷേധിക്കപ്പെട്ടു. ഇതോടെയാണ് ബാങ്കേഴ്സ് സമിതിയുടെ യോഗം വിളിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇത് ഇരട്ടത്താപ്പ് കോർപ്പറേറ്റുകളുടെ അഞ്ചുലക്ഷം കോടിയുടെ വായ്പ എഴുതിത്തള്ളിയ ബാങ്കുകൾ ഇപ്പോൾ കാട്ടുന്നത് ഇരട്ടത്താപ്പാണ്. സംസ്ഥാനം നിലപാടിൽ ഉറച്ചുനിൽക്കുന്നു. വിഷയം ബാങ്കേഴ്സ് സമിതിയുമായി ചർച്ചചെയ്യും. ഇപ്പോഴത്തെ നടപടി ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. വയൽ മാത്രമേ കൃഷിഭൂമിയായി അംഗീകരിക്കൂ എന്ന ബാങ്കുകളുടെ നിലപാട് അംഗീകരിക്കാനാവില്ല. നെൽക്കൃഷി 15 ശതമാനം മാത്രമാണ് -ഡോ. തോമസ് ഐസക്, ധനമന്ത്രി നടപടി ശരിയല്ല മൊറട്ടോറിയം ചർച്ചചെയ്യാനിരിക്കേ ബാങ്കേഴ്സ് സമിതിയുടെ നീക്കം ശരിയല്ല. ഇത് മന്ത്രിസഭാ തീരുമാനത്തിന് വിരുദ്ധമാണ്. ഇതിനോടു യോജിക്കാനാവില്ല. വായ്പയോ പലിശയോ എഴുതിത്തള്ളാൻ ബാങ്കുകളോട് പറഞ്ഞിട്ടില്ല. തിരിച്ചടവുകാലാവധി നീട്ടണമെന്നേ ആവശ്യപ്പെടുന്നുള്ളൂ. സർക്കാർ നിർദേശം നടപ്പാക്കാൻ അവർക്ക് ബാധ്യതയുണ്ട്. സമിതിയെ പ്രതിഷേധം അറിയിക്കും. ചൊവ്വാഴ്ച കഴിഞ്ഞ് റിസർവ്ബാങ്ക് ഗവർണറെ കാണും -വി.എസ്. സുനിൽകുമാർ, കൃഷിമന്ത്രി നിലപാട് വെല്ലുവിളി ബാങ്കേഴ്സ് സമിതി നടപടി സമൂഹത്തോടുള്ള വെല്ലുവിളിയാണ്. ബാങ്കുകൾക്കും സമൂഹത്തോട് ഉത്തരവാദിത്വമുണ്ടെന്നകാര്യം മറക്കരുത്. പ്രളയത്തിലുണ്ടായ നാശനഷ്ടങ്ങൾക്ക് പരിഹാരം നൽകാൻ സർക്കാരിനു കഴിഞ്ഞിട്ടില്ല. ബാങ്കുകൾ മൊറട്ടോറിയം എന്ന ചെറിയ സഹായംപോലും നിഷേധിക്കുന്നതു ശരിയല്ല. മന്ത്രിതല സംഘം ഉടൻ ആർ.ബി.ഐ. ഗവർണറെക്കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തണം -രമേശ് ചെന്നിത്തല, പ്രതിപക്ഷനേതാവ്


from mathrubhumi.latestnews.rssfeed http://bit.ly/2X3WZFd
via IFTTT