തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തെ മൂന്നാർ ദൗത്യത്തിലൂടെ ശ്രദ്ധേയനായ മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥൻ രാജുനാരായണസ്വാമിക്ക് നിർബന്ധിത വിരമിക്കൽ നൽകാൻ നീക്കം. കേന്ദ്ര, സംസ്ഥാന സർവീസുകളിലിരിക്കെ നിരുത്തരവാദപരമായും അച്ചടക്കമില്ലാതെയും പ്രവർത്തിച്ചതിന് ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷനായ സമിതിയാണ് അദ്ദേഹത്തിനെതിരേ നടപടിക്ക് ശുപാർശചെയ്യാൻ തീരുമാനിച്ചത്. മുതിർന്ന സിവിൽസർവീസ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വിലയിരുത്തി യോഗ്യരല്ലാത്തവരെ ഒഴിവാക്കാനുള്ള കേന്ദ്രനിർദേശമനുസരിച്ചാണ് ശുപാർശ. ഇത് കേന്ദ്ര പഴ്സനൽ മന്ത്രാലയത്തിനയയ്ക്കും. പത്താംക്ലാസ് മുതൽ സിവിൽ സർവീസസ് വരെയുള്ള പരീക്ഷകളിൽ ഒന്നാംസ്ഥാനം നേടി ഇപ്പോൾ അഡീഷണൽ ചീഫ് സെക്രട്ടറി പദവിയിലെത്തിയ രാജുനാരായണ സ്വാമിക്ക് പത്തുവർഷം സർവീസ് ബാക്കിയിരിക്കെയാണ് നടപടി. ശുപാർശയെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നതിനുപിന്നാലെ, ചീഫ് സെക്രട്ടറിക്കെതിരേ ഗുരുതര ആരോപണവുമായി രാജുനാരായണസ്വാമി രംഗത്തെത്തി. ടോം ജോസിന്റെ ഇടപാടുകളെക്കുറിച്ചുള്ള രേഖകൾ തന്റെ പക്കലുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. നടപടിയെക്കുറിച്ച് ചീഫ് സെക്രട്ടറി പ്രതികരിച്ചിട്ടില്ല. മാധ്യമങ്ങളിൽനിന്നുള്ള അറിവേയുള്ളൂവെന്നും ഇത്തരം ഫയലുകൾ തങ്ങളുടെ ഓഫീസല്ല തയ്യാറാക്കുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസും അറിയിച്ചു. 1991 ബാച്ച് ഐ.എ.എസുകാരനായ അദ്ദേഹം അഞ്ചുജില്ലകളിൽ കളക്ടറായി. സംസ്ഥാനത്ത് കാർഷികോത്പാദന കമ്മിഷണർ ആയിരിക്കെ, 2017-ലാണ് നാളികേര വികസന ബോർഡ് ചെയർമാനായി കേന്ദ്രത്തിലേക്കുപോയത്. മൂന്നുമാസംമുമ്പ് ചെയർമാൻ സ്ഥാനത്തുനിന്ന് ഒഴിവാക്കി. എന്നാൽ, സംസ്ഥാനത്ത് സർവീസിൽ തിരികെ പ്രവേശിച്ചില്ല. ചെയർമാൻ സ്ഥാനത്തുനിന്ന് ഒഴിവാക്കിയതിനെതിരേ സ്വാമി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ നൽകിയ കേസ് നിലനിൽക്കുന്നതിനാലാണ് സംസ്ഥാന സർവീസിൽ തിരികെയെത്താത്തതെന്നാണ് അദ്ദേഹത്തിന്റെ ന്യായീകരണം. ആരോപണങ്ങൾ * സുപ്രധാന തസ്തികകളിലിരിക്കെ പലപ്പോഴും ഓഫീസിൽ ഹാജരായില്ല * സർവീസിലിരിക്കെ ഉത്തരവാദിത്വമില്ലാതെ പ്രവർത്തിച്ചു * കേന്ദ്ര നാളികേര വികസനബോർഡ് ചെയർമാൻ സ്ഥാനത്തുനിന്ന് മടങ്ങിയെത്തിയത് സംസ്ഥാനസർക്കാരിനെ അറിയിച്ചില്ല ചീഫ് സെക്രട്ടറിക്കെതിരേ രേഖകളുണ്ട് ''ചീഫ് സെക്രട്ടറി ടോം ജോസിന്റെ മഹാരാഷ്ട്ര ഭൂമിയിടപാടുമായി ബന്ധപ്പെട്ട രേഖകൾ കൈയിലുണ്ട്. കെ.എം.എം.എൽ. ഭൂമിയിടപാടുമായി ബന്ധപ്പെട്ട രേഖകളും കൈയിലുണ്ട്. ഇതൊക്കെ ടോം ജോസിന് അറിയാം. സ്വഭാവികമായും അദ്ദേഹം എന്നെ ഭയക്കും. ഭയക്കുന്ന ഉദ്യോഗസ്ഥനെ നേരത്തേ സർവീസിൽനിന്നു തട്ടിയാൽ പിന്നെ ഭയക്കേണ്ടല്ലോ. മൂന്നാർ ഒഴിപ്പിക്കൽകാലംതൊട്ട് എന്നോട് രാഷ്ട്രീയ നേതൃത്വത്തിലുള്ളവർക്ക് അനിഷ്ടമുണ്ട്. പക്ഷേ, തെളിവില്ലാത്തതിനാൽ അതൊന്നും പറയാൻ കഴിയില്ല.'' -രാജു നാരായണ സ്വാമി മൂന്നു പൂച്ചകളിലൊരാൾ 2007-ൽ വി.എസ്. സർക്കാരിന്റെ കാലത്തെ മൂന്നാർ കൈയേറ്റമൊഴിപ്പിക്കൽ ദൗത്യത്തിന് നിയോഗിച്ച 'മൂന്നു പൂച്ചകളിൽ' ഒരാളായിരുന്നു രാജു നാരായണസ്വമി. അന്ന് ഇടുക്കി കളക്ടറായിരുന്നു അദ്ദേഹം. കെ. സുരേഷ്കുമാർ, ഋഷിരാജ് സിങ് എന്നിവരായിരുന്നു ദൗത്യസംഘത്തിലെ മറ്റുള്ളവർ. ഇതിൽ സുരേഷ് കുമാർ പിന്നീട് സ്വയം വിരമിച്ചു. മുൻമന്ത്രി ടി.യു. കുരുവിളയുമായി ബന്ധപ്പെട്ട ഭൂമി കുംഭകോണം അന്വേഷിച്ച് റിപ്പോർട്ട് നൽകിയത് രാജുനാരായണ സ്വാമിയായിരുന്നു. Content Highlights:compulsory retirement for raju narayana swamy ias
from mathrubhumi.latestnews.rssfeed http://bit.ly/2IT9ZU8
via
IFTTT