ന്യൂഡൽഹി: അലഹാബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്.എൻ. ശുക്ലയെ പാർലമെന്റിൽ കുറ്റവിചാരണ (ഇംപീച്ച്മെന്റ്) ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് കത്തെഴുതി. സ്വകാര്യ മെഡിക്കൽ കോളേജിനു ഒത്താശ ചെയ്തതുവഴി ഗുരുതരമായ കൃത്യവിലോപം നടത്തിയെന്നു കണ്ടെത്തിയതിനെത്തുടർന്ന് ജസ്റ്റിസ് ശുക്ലയെ നീക്കാൻ ആഭ്യന്തര അന്വേഷണ സമിതി ഒന്നരവർഷം മുമ്പ് ശുപാർശ ചെയ്തിരുന്നു. ഇതിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്. ഉന്നത നീതിന്യായരംഗത്തെ അഴിമതി തടയാൻ സമയബന്ധിത നടപടികൾ ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസിന്റെ കത്തിൽ ചൂണ്ടിക്കാട്ടി. 2018 ജനുവരി 22 മുതൽ ജസ്റ്റിസ് ശുക്ലയെ ജുഡീഷ്യൽ ജോലികളിൽ നിന്നു മാറ്റിനിർത്തിയിരിക്കുകയാണ്. തന്നെ വീണ്ടും ജുഡീഷ്യൽ ജോലി ഏൽപ്പിക്കണമെന്ന ശുക്ലയുടെ ആവശ്യം ചീഫ് ജസ്റ്റിസ് തള്ളിയിരുന്നു. ശുക്ലയെ നീക്കണമെന്ന് മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ശുപാർശ ചെയ്തിരുന്നു. ജസ്റ്റിസ് ശുക്ലയ്ക്കെതിരേ ഉത്തർപ്രദേശ് അഡ്വക്കേറ്റ് ജനറൽ രാഘവേന്ദ്ര സിങ്ങാണ് 2017 സെപ്റ്റംബറിൽ പരാതി നൽകിയത്. സുപ്രീംകോടതിയുടെ ഉത്തരവു ലംഘിച്ചുകൊണ്ട് മെഡിക്കൽ കോളേജിലെ പ്രവേശന തീയതി നീട്ടിനൽകിയെന്നായിരുന്നു ആരോപണം. ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീംകോടതി മുതിർന്ന ന്യായാധിപരടങ്ങിയ ആഭ്യന്തരസമിതിയെ നിയോഗിച്ചു. അന്ന് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ഇപ്പോഴത്തെ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഇന്ദിര ബാനർജി, സിക്കിം ഹൈക്കോടതിയിലെ ജസ്റ്റിസ് എസ്.കെ. അഗ്നിഹോത്രി, മധ്യപ്രദേശ് ഹൈക്കോടതിയിലെ ജസ്റ്റിസ് പി.കെ. ജെയ്സ്വാൾ എന്നിവരാണ് സമിതിയിലുണ്ടായിരുന്നത്. ആരോപണത്തിൽ കഴമ്പുണ്ടെന്നാണ് സമിതി കണ്ടെത്തിയത്. ന്യായാധിപപദവിയുടെ അന്തസ്സ് ഹനിക്കുന്നതാണ് ജസ്റ്റിസ് ശുക്ലയുടെ നടപടിയെന്നും സമിതി വിലയിരുത്തിയിരുന്നു. രാജിവെക്കുകയോ സ്വയം വിരമിക്കുകയോ വേണമെന്ന് മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആവശ്യപ്പെട്ടെങ്കിലും ജസ്റ്റിസ് ശുക്ല അംഗീകരിച്ചിരുന്നില്ല. തുടർന്നാണ് ജുഡീഷ്യൽ ജോലികളിൽ നിന്ന് അദ്ദേഹത്തെ മാറ്റിനിർത്താൻ അന്നത്തെ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.ബി. ഭോസ്ലെയോട് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ആവശ്യപ്പെട്ടത്. Content Highlights:chief justice wants trial against justice nn shukla
from mathrubhumi.latestnews.rssfeed http://bit.ly/2WZa8iR
via
IFTTT