തിരുവനന്തപുരം: അകന്നുപോയ വിശ്വാസികളെ കൂടെനിർത്താനുള്ള ഇടപെടൽ വേണമെന്ന് സി.പി.എം. സംസ്ഥാനസമിതിയിൽ നിർദേശം. സമീപനത്തിലും പ്രവർത്തനരീതിയിലുമാണ് ഇത് വേണ്ടത്. വിശ്വാസ വിരുദ്ധരല്ല സി.പി.എം. എന്ന ധാരണ ജനങ്ങൾക്കുണ്ടായിരുന്നു. ഇപ്പോഴും അങ്ങനെയാണെന്ന് ബോധ്യപ്പെടുത്തുകമാത്രമാണ് ഇക്കാര്യത്തിൽ ചെയ്യാനുള്ളത്. ബി.ജെ.പി.യെ കരുതിയിരിക്കണം. വൈകാരികതയെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്. അതിലവർ കുറെ വിജയിക്കുന്നുണ്ടെന്നും ചർച്ചയിൽ സംസ്ഥാനസമിതി അംഗങ്ങൾ പറഞ്ഞു. ദേശീയതലത്തിൽ വ്യക്തമായ നിലപാട് സ്വീകരിക്കുന്നതിൽ കേന്ദ്രനേതൃത്വത്തിന് വീഴ്ചപറ്റിയിട്ടുണ്ടെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. കോൺഗ്രസുമായുള്ള ബന്ധത്തെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താൻ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ കഴിഞ്ഞില്ല. കോൺഗ്രസ് ബന്ധത്തെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങൾമാത്രമാണ് വാർത്തയായത്. കേന്ദ്രത്തിൽ കോൺഗ്രസിനുവേണ്ടിയാണ് കേരളത്തിൽ ഇടതുമുന്നണി മത്സരിക്കുന്നതെന്ന് ജനങ്ങൾ വിശ്വസിക്കുന്ന സ്ഥിതിയുണ്ടായെന്നും അംഗങ്ങൾ പറഞ്ഞു. പ്രാദേശിക നേതാക്കളോടുള്ള എതിർപ്പുകളാണ് പലപ്പോഴും പാർട്ടിക്കെതിരെയുള്ള വികാരമായി മാറുന്നത്. ബ്രാഞ്ച്-ലോക്കൽതലത്തിലെ പാർട്ടി അംഗങ്ങൾ തങ്ങൾക്കൊപ്പം നിൽക്കുന്നവരാണെന്ന തോന്നൽ ചിലയിടങ്ങളിലെങ്കിലും നഷ്ടമാകുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഇടപെടലും ഇക്കാര്യത്തിൽ പ്രധാനമാണെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. സംസ്ഥാനകമ്മിറ്റി തിങ്കളാഴ്ച സമാപിക്കും. ചർച്ചയ്ക്കൊടുവിൽ തിരുത്തൽ നടപടികൾക്ക് സംസ്ഥാനസമിതി രൂപംനൽകും. content highlights:cpm,bjp, kerala
from mathrubhumi.latestnews.rssfeed http://bit.ly/2N9saKL
via
IFTTT