പോത്താനിക്കാട്: അയൽവാസിയായ സുഹൃത്തിന്റെ വീട്ടുടെറസിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. പോത്താനിക്കാട് പുളിന്താനം കുഴുപ്പിള്ളിൽ മാധവന്റെ മകൻ കെ.എം. പ്രസാദിനെ (48) യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇയാളുടെ വീട്ടിൽനിന്ന് ഒരു കിലോമീറ്റർ അകലെയുള്ള കാട്ടുച്ചിറ സജീവിന്റെ വീടിന്റെ ടെറസിൽ ശനിയാഴ്ച രാവിലെയാണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹത്തിന്റെ സമീപത്തുനിന്നായി ഒരു എയർ ഗൺ മൂന്ന് കഷണങ്ങളായി ഒടിഞ്ഞനിലയിലും കണ്ടെത്തിയിട്ടുണ്ട്. വീടിന്റെ ടെറസിൽ മലർന്നുകിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവുമായി ബന്ധപ്പെട്ട് വീട്ടുടമ സജീവിനെയും പ്രദേശവാസിയായ ഓട്ടോ ഡ്രൈവറെയും സജീവിന്റെ മറ്റൊരു സുഹൃത്തിനെയും ചോദ്യംചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തോക്ക് സജീവിന്റെ ഉടമസ്ഥതയിലുള്ളതാണ്. പ്രസാദിന്റെ തലയിലും നെറ്റിയിലും താടിയിലും മർദനമേറ്റ പാടുകൾ ഉണ്ട്. തലയ്ക്കുപിന്നിൽ അടികിട്ടിയ പാടും ശരീരത്തിൽ പലയിടത്തായി മുറിവുകളും ഉണ്ട്. തലയ്ക്കുപിന്നിൽ അടിയേറ്റത് എയർഗൺ ഉപയോഗിച്ചാണെന്ന നിഗമനത്തിലാണ് പോലീസ്. തലയിൽ കണ്ട മുറിവ് തോക്കിൽനിന്ന് വെടിയേറ്റതാണെന്ന സംശയവും ഇതിനിടെ ഉണ്ടായി. കുറേനാളായി സജീവിന്റെ സഹായിയായി പ്രവർത്തിക്കുകയായിരുന്നു പ്രസാദ്. സജീവ് പോലീസിനോട് പറഞ്ഞതിങ്ങനെ: വെള്ളിയാഴ്ച രാത്രിയിൽ ഇരുവരും ഒരുമിച്ച് വീട്ടിലിരുന്ന് മദ്യപിച്ചു. ഇതിനുശേഷം പത്തുമണിയോടെ പ്രസാദിനെ വീട്ടിൽ കൊണ്ടുപോയി വിട്ടു. ശനിയാഴ്ച രാവിലെ തങ്ങൾ കട്ടപ്പനയ്ക്ക് പോകാൻ പരിപാടി ഇട്ടിരുന്നു. രാവിലെ കാണാതെവന്നപ്പോൾ സജീവ് മറ്റൊരു സുഹൃത്തിന്റെ ഓട്ടോയിൽ പ്രസാദിന്റെ വീട്ടിലെത്തി അന്വേഷിച്ചു. അവിടെ കാണാതെവന്നതോടെ സജീവിന്റെ വീടിന്റെ ടെറസിൽ എത്തി പരിശോധിച്ചപ്പോഴാണ് പ്രസാദിനെ മരിച്ചനിലയിൽ കാണുന്നതെന്ന് മൊഴിയിൽ പറയുന്നു. ടെറസിലേക്ക് വീടിന്റെ പുറത്തുള്ള ഗോവണി വഴി കയറാമെന്നതിനാൽ പ്രസാദ് ഇടയ്ക്കിടെ ഇവിടെ വന്ന് കിടക്കാറുണ്ടെന്നും സജീവ് പറഞ്ഞു. അർധരാത്രി വീടിന് മുകളിൽ നിന്ന് എന്തോ ശബ്ദം കേട്ടതായി സജീവിന്റെ ഭാര്യ ഡെൽഫി പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഭർത്താവ് രാത്രിയിൽ വീട്ടിൽ ഉണ്ടായിരുന്നതായും ഇവർ പറഞ്ഞു. പോലീസിന്റെ വിരലടയാള വിദഗ്ദ്ധർ സ്ഥലത്ത് എത്തി പരിശോധന നടത്തി. പോലീസ് നായയേയും സംഭവസ്ഥലത്ത് എത്തിച്ചു. ആലുവ എ.എസ്.പി. എം.ജെ. സോമൻ, കോട്ടയം എ.എസ്.പി. എ. നസീം എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. പോത്താനിക്കാട് സി.ഐ. സുരേഷ്കുമാർ ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം ഞായറാഴ്ച രാവിലെ നടത്തുമെന്ന് പോലീസ് പറഞ്ഞു. പ്രസാദിന്റെ ഭാര്യ: ഷൈല. മക്കൾ ശരണ്യ, വിഷ്ണു, സുകന്യ. മരുമകൻ: രാഹുൽ. Content Highlights:man found dead at friends house, pothanikkad ernakulam, police register case, mysterious death
from mathrubhumi.latestnews.rssfeed http://bit.ly/2Xv4cxw
via
IFTTT