കൊച്ചി: ബംഗാൾ സ്വദേശി സുമനെ (35) കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ പോയ പ്രതി പിടിയിൽ. കൊല്ലം പള്ളിത്തോട് സെഞ്ചുറി ലെയ്നിൽ കുഞ്ഞുമോൻ ക്രിസ്റ്റഫറിനെയാണ് എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി 9.25-നാണ് എറണാകുളം നോർത്ത് റെയിൽവേ പാലത്തിനടിയിൽ കൊലപാതകം നടന്നത്. പ്ലാസ്റ്റിക് ശേഖരിക്കുന്ന പണിക്കായി ആറുവർഷം മുൻപ് ബംഗാളിൽനിന്ന് എത്തിയതായിരുന്നു കൊല്ലപ്പെട്ട സുമനും സുഹൃത്ത് വിനോദും. ഇവരും ചെരുപ്പുകുത്തിയായ പ്രതി കുഞ്ഞുമോനും നോർത്ത് പാലത്തിനടിയിലാണ് തമ്പടിച്ചിരുന്നത്. വ്യാഴാഴ്ച രാത്രി ബാറിൽനിന്ന് മദ്യപിച്ചെത്തിയ പ്രതി താൻ പതിവായി കിടക്കുന്ന സ്ഥലത്ത് വന്നിരുന്ന സുമനോടും വിനോദിനോടും തട്ടിക്കയറി. തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമായി. ഇതിനിടെ, ബാഗിൽനിന്ന് കത്തിയെടുത്ത് സുമന്റെ നെഞ്ചിൽ കുഞ്ഞുമോൻ കുത്തിയെന്നാണ് കേസ്. ആളുകൾ ഓടിക്കൂടിയതോടെ കുഞ്ഞുമോൻ കത്തിയുമായി കടന്നുകളഞ്ഞു. തുടർന്ന് കൺട്രോൾ റൂമിൽനിന്ന് വിവരം കിട്ടിയതനുസരിച്ച് സ്ഥലത്തെത്തിയ നോർത്ത് എസ്.ഐ. അനസ്, സുമനെ ഉടൻ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളിയാഴ്ച രാവിലെ 8.30-ന് ഒളിസ്ഥലത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. കൊച്ചി സിറ്റി പോലീസ് കമ്മിഷണറുടെ നിർദേശപ്രകാരം എറണാകുളം എ.സി.പി. ലാൽജി, നോർത്ത് എസ്.എച്ച്.ഒ. സിബി ടോം, എസ്.ഐ.മാരായ രാജൻ ബാബു, അനസ്, ജബ്ബാർ, എ.എസ്.ഐ.മാരായ ശ്രീകുമാർ, ബോസ്, സീനിയർ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. Content Highlights:murder of bengal native migrant worker, Police Arrested the Culprit, kochi
from mathrubhumi.latestnews.rssfeed http://bit.ly/2Y4em5n
via
IFTTT