ചെന്നൈ: തമിഴ്നാട് സെക്രട്ടേറിയറ്റിൽ ജീവനക്കാർക്ക് പുതിയ വസ്ത്രധാരണച്ചട്ടം ഏർപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. സ്ത്രീകൾക്ക് സാരിയും സൽവാർ കമ്മീസും ചുരിദാറും ധരിക്കാം. എന്നാൽ ചുരിദാറിനൊപ്പം ഷാൾ നിർബന്ധമാണ്. വസ്ത്രങ്ങൾ ഇളം നിറത്തിലുള്ളതാവണം. പുരുഷന്മാർക്ക് ഫോർമൽ പാന്റ്സും ഷർട്ടുമാണ് വേഷം. മുണ്ട് അനുവദനീയമാണോയെന്ന് ഉത്തരവിൽ വ്യക്തമല്ല. കോടതിയിൽ ഹാജരാകുന്ന ഉദ്യോഗസ്ഥർക്കും പ്രത്യേക വസ്ത്രധാരണച്ചട്ടം നിഷ്കർഷിക്കുന്നു. കോടതികളിലോ ട്രിബ്യൂണലുകളിലോ ഹാജരാകുന്ന പുരുഷ ഉദ്യോഗസ്ഥർ കോട്ട് ധരിക്കണം. പാന്റ്സിനൊപ്പം ഫുൾ സ്ലീവ് ഷർട്ടിലാണ് കോട്ട് അണിയേണ്ടത്. തുറന്ന കോട്ടാണെങ്കിൽ ടൈ ധരിക്കണം. വസ്ത്രങ്ങൾ ഇളം നിറത്തിലുള്ളതും മാന്യമായ ഡിസൈനുള്ളതുമായിരിക്കണം. വനിതാ ഉദ്യോഗസ്ഥർ ഓഫീസിൽ നിഷ്കർഷിച്ചിരിക്കുന്ന വേഷംതന്നെയാണ് കോടതിയിൽ ഹാജരാകുമ്പോഴും ധരിക്കേണ്ടത്. ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥനാണ് സെക്രട്ടേറിയറ്റിലെ പുതിയ വസ്ത്രധാരണ രീതികൾ സംബന്ധിച്ച ഉത്തരവിറക്കിയത്. മാന്യമായ വസ്ത്രധാരണം ഉറപ്പാക്കുന്നതിനാണ് നിഷ്കർഷയെന്ന് ഉത്തരവിൽ പറയുന്നു. ജീൻസ്, ടീഷർട്ട് മുതലായ വേഷങ്ങൾ ധരിച്ച് ജീവനക്കാർ എത്തുന്നത് പലപ്പോഴും വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നതായും സെക്രട്ടേറിയറ്റിലെ ഉന്നതവൃത്തങ്ങൾ പറഞ്ഞു. എന്നാൽ ഉത്തരവ് സംബന്ധിച്ച് ജീവനക്കാർക്കിടയിൽ വ്യത്യസ്ത അഭിപ്രായമാണുള്ളത്. പാരമ്പര്യരീതിയിലുള്ള തമിഴ് വസ്ത്രധാരണസംസ്കാരം ഉറപ്പുവരുത്താനാണ് നീക്കമെന്ന് ഒരു വിഭാഗം അവകാശപ്പെടുമ്പോൾ, മുണ്ടിനെ സംബന്ധിച്ച് വ്യക്തതയില്ലാത്തതും പാന്റ്സ്, ടൈ മുതലായവ ഉപയോഗിക്കണമെന്ന് എടുത്തുപറയുന്നതും ഇരട്ടത്താപ്പാണെന്ന് മറുവിഭാഗം ആരോപിക്കുന്നു. Content highlights:Dress code for Tamilnadu secretariat Employees
from mathrubhumi.latestnews.rssfeed http://bit.ly/2QJfBnK
via
IFTTT