ന്യൂഡൽഹി: മോദിസർക്കാരിലെ 58 മന്ത്രിമാരിൽ 51 പേരും കോടീശ്വരർ എന്ന് സന്നദ്ധസംഘടനകളായ നാഷണൽ ഇലക്‌ഷൻ വാച്ച് (എൻ.ഇ.ഡബ്ല്യു), അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ.) എന്നിവയുടെ റിപ്പോർട്ട്. കോടിപതികളല്ലാത്ത അഞ്ചുപേരിൽ ഒരാൾ കേരളത്തിൽനിന്നുള്ള മന്ത്രി വി. മുരളീധരൻ; 27 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. നിലവിൽ പാർലമെന്റംഗങ്ങളല്ലാത്ത എസ്. ജയ്ശങ്കർ, രാംവിലാസ് പാസ്വാൻ എന്നിവരുടെ വിവരങ്ങൾ ലഭ്യമല്ല.217 കോടി രൂപയുടെ ആസ്തിയുള്ള ശിരോമണി അകാലിദൾ നേതാവ് ഹർസിമ്രത് കൗർ ബാദലാണ് കോടീശ്വരപട്ടികയിൽ മുന്നിൽ. മഹാരാഷ്ട്രയിൽനിന്നുള്ള രാജ്യസഭാംഗം പീയൂഷ് ഗോയൽ (95 കോടി രൂപ), ഗുരുഗ്രാമിൽനിന്നുള്ള റാവു ഇന്ദർജിത് സിങ് (42 കോടി രൂപ) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ബി.ജെ.പി. അധ്യക്ഷനും ഗാന്ധിനഗർ എം.പി.യുമായ അമിത് ഷാ 40 കോടി രൂപയുടെ ആസ്തിയുമായി നാലാം സ്ഥാനത്തുണ്ട്. രണ്ടുകോടി രൂപയുടെ ആസ്തിയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദി പട്ടികയിൽ നാൽപ്പത്തിയാറാമനാണ്. ഉത്തർപ്രദേശിലെ മുസഫർനഗറിൽനിന്നുള്ള സഞ്ജീവ് കുമാർ ബല്യാൻ, അരുണാചൽപ്രദേശിൽനിന്നുള്ള കിരൺ റിജിജു, ഫത്തേപുരിൽനിന്നുള്ള സാധ്വി നിരഞ്ജൻ ജ്യോതി എന്നിവരുെട ആസ്തി ഒരു കോടി രൂപയുടേതാണ്. പശ്ചിമബംഗാളിലെ റായ്ഗഞ്ചിൽനിന്നുള്ള എം.പി. ദേബശ്രീ ചൗധരി (61 ലക്ഷം), അസമിലെ ഡിബ്രുഗഢ് എം.പി. രാമേശ്വർ തേലി (43 ലക്ഷം), രാജസ്ഥാനിലെ ബാഡ്മേറിൽനിന്നുള്ള കൈലാഷ് ചൗധരി (24 ലക്ഷം), ഒഡിഷയിലെ ബാലസോറിൽനിന്നുള്ള പ്രതാപ് ചന്ദ്ര സാരംഗി (13 ലക്ഷം) എന്നിവരാണ് കോടീശ്വരപട്ടികയിലില്ലാത്ത മറ്റു മന്ത്രിമാർ.
from mathrubhumi.latestnews.rssfeed http://bit.ly/2MlNDzN
via
IFTTT