കൊടുങ്ങല്ലൂർ: വിഗ്രഹം മോഷ്ടിച്ച് സ്കൂട്ടറിൽ കടത്തുകയായിരുന്ന മോഷ്ടാവിനെ നാട്ടുകാർ കൈയോടെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. വരാപ്പുഴ ചിറക്കകം ഓളിപ്പറമ്പിൽ വിവേകി(24)നെയാണ് കൊടുങ്ങല്ലൂർ പോലീസ് മോഷണവസ്തുക്കളുമായി കസ്റ്റഡിയിലെടുത്തത്. മേത്തല പറമ്പിക്കുളങ്ങര ചക്കാമാട്ടിൽ ശ്രീധർമദൈവക്ഷേത്രം, എറിയാട് ഡിസ്പെൻസറിക്ക് സമീപത്തെ എ.പി.ജെ. ഹാർഡ്വേർസ്, സമീപത്തെ ലോട്ടറിക്കട, പനങ്ങാട് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് ബുധനാഴ്ച രാത്രിയിൽ കവർച്ച നടന്നത്. ചക്കാമാട്ടിൽ ധർമദൈവക്ഷേത്രത്തിലെ വിഷ്ണുമായയുടെ പഞ്ചലോഹവിഗ്രഹം, അന്നപൂർണേശ്വരി ശ്രീകോവിലിലെ പിച്ചളകൊണ്ടുള്ള ഗോളക, ഓഫീസിൽ സൂക്ഷിച്ചിരുന്ന രക്തേശ്വരിയുടെ ഗോളക, പ്രഭാമണ്ഡലം, ഭണ്ഡാരത്തിലുണ്ടായിരുന്ന 25,000 രൂപയുടെ ചില്ലറ എന്നിവയും മോഷ്ടാവ് സഞ്ചരിച്ചിരുന്ന സ്കൂട്ടറും കൊടുങ്ങല്ലൂർ പോലീസ് കണ്ടെടുത്തു. ചില്ലറയും മറ്റു മോഷണവസ്തുക്കളും വലിയ ചാക്കിലാക്കി സ്കൂട്ടറിന്റെ പിന്നിൽവെച്ച് ക്ഷേത്രമുറ്റത്തുനിന്ന് പോകാൻ ശ്രമിക്കുന്നതിനിടയിൽ സ്കൂട്ടർ കേടുവന്നതാണ് ഇയാൾ പിടിയിലാവാൻ കാരണം. പുലർച്ചെ നാലരയോടെ സ്കൂട്ടറിന്റെ ശബ്ദം കേട്ട അയൽവാസി പുറത്തുവന്ന് നോക്കിയപ്പോഴാണ് ക്ഷേത്രപരിസരത്ത് ഇയാളെ കണ്ടത്. തുടർന്ന് ചോദ്യംചെയ്യുന്നതിനിടയിൽ സ്കൂട്ടറിലുണ്ടായിരുന്ന ചാക്ക് വീഴുകയും വിഗ്രഹവും ചില്ലറയും മറ്റും പുറത്തേക്ക് തെറിക്കുകയുമായിരുന്നു. ഇതോടെ അയൽവാസി ഇയാളെ പിടിച്ചുനിർത്തി ബഹളംവെച്ച് നാട്ടുകാരെ അറിയിച്ചു. തുടർന്ന് എസ്.ഐ.മാരായ അനിൽ ടി. മേപ്പുള്ളി, ഷാജു എടത്താടൻ, സീനിയർ പോലീസ് ഓഫീസർമാരായ സി.ആർ. പ്രദീപ്, പി.പി. ജയകൃഷ്ണൻ, പി.വി. ഉണ്ണി, ഷൈജു, പ്രസാദ്, സബീഷ് എന്നിവരടങ്ങിയ പോലീസ് സംഘമെത്തി ഇയാളെ അറസ്റ്റ് ചെയ്തു. ഇയാളിൽനിന്ന് മുളകുപൊടിയും നീളത്തിലുള്ള രണ്ട് കത്തികളും കണ്ടെത്തി. ലോട്ടറിക്കടയുടെ പൂട്ട് കുത്തിത്തുറന്ന് അകത്തു കയറിയ മോഷ്ടാവ് മേശയിലുണ്ടായിരുന്ന 7750 രൂപ കവർന്നിട്ടുണ്ട്. എറിയാട് ഹാർഡ്വേറിൽനിന്ന് ആയിരം രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. ഈ രണ്ട് കവർച്ചയും ഇയാൾ തന്നെയാണ് നടത്തിയതെന്ന് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. പനങ്ങാട് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റാഫ് മുറിയുടെ പൂട്ട് കുത്തിപ്പൊളിച്ചായിരുന്നു കവർച്ച. മുറിയിലെ മേശയിൽ സൂക്ഷിച്ചിരുന്ന, പാഠപുസ്തകം വില്പന നടത്തി ലഭിച്ച 8500 രൂപയും കാൻസർ രോഗികളെ സഹായിക്കുന്നതിന് സ്ഥാപിച്ച പെട്ടിയിലുണ്ടായിരുന്ന രണ്ടായിരത്തോളം രൂപയും കവർന്നു. Content Highlights:man arrested with deity vigraham golaka thrissur, kodungallur, panchaloha vigraham theft case
from mathrubhumi.latestnews.rssfeed http://bit.ly/31GMK8F
via
IFTTT