Breaking

Friday, June 21, 2019

പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നൽകും

തിരുവനന്തപുരം: കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫിന് പശുവളർത്തലിൽ എല്ലാ ചെലവും കഴിഞ്ഞ് ദിവസേന ലാഭം 4500 രൂപ. പിളർന്ന പാർട്ടിയിലെ മേൽക്കോയ്മയെപ്പറ്റിയുള്ള തർക്കങ്ങൾക്കിടെ പശുവളർത്തലിലെ തന്റെ മേൽക്കോയ്മ വ്യക്തമാക്കി ജോസഫ് നിയമസഭയിൽ നടത്തിയ പ്രഭാഷണത്തിന് അഭിനന്ദനപ്രവാഹം. ജോസഫിന്റെ ഗോശാലയിൽ പോകാൻകഴിഞ്ഞെങ്കിലെത്ര ഭാഗ്യം എന്നായി പല മന്ത്രിമാരും എം.എൽ.എ.മാരും. ചിലർ സന്ദർശനം തീരുമാനിച്ചുകഴിഞ്ഞു. ക്ഷീരവകുപ്പിന്റെ ധനാഭ്യർഥനചർച്ചയിൽ ജോസഫ് വാദിച്ചതുമുഴുവൻ നാടൻ പശുക്കൾക്കായി. സംസ്ഥാന നാടനല്ല, ദേശീയ നാടൻ. ഗിർ, താർപാക്കർ, സഹിവാൾ, സിന്ധി എന്നീ നാലിനങ്ങളാണ് ജോസഫിന്റെ അനുഭവത്തിൽ മെച്ചം. ദിവസേന 20 ലിറ്ററിൽ കുറയാതെ പാൽ കിട്ടും. വിദേശ ജനുസ്സുകളെയും കേരളീയ നാടൻ ഇനങ്ങളായ വെച്ചൂർ, കാസർകോട് കുള്ളൻ എന്നിവയെയും വളർത്തിയതുകൊണ്ട് കാര്യമില്ലെന്നാണ് ജോസഫിന്റെ അഭിപ്രായം. ചങ്ങമ്പുഴയുടെ ലക്ഷണമെല്ലാമുണ്ട്; കവിതയില്ല എന്നുപറയുന്നപോലെയാണ് ഇപ്പോഴത്തെ വെച്ചൂർ പശുവിന്റെ കാര്യം. പണ്ടത്തെപ്പോലെ പാലില്ല. ദേശീയ നാടൻ ഇനങ്ങളെ ഉത്പാദിപ്പിക്കുന്നതിന് അവയിൽപ്പെട്ട മൂരികളെ കേരളത്തിൽ കൊണ്ടുവരണം. ക്ഷീരനയം ഇതിനായി തിരുത്തിയെഴുതണമെന്നും ജോസഫ് ആവശ്യപ്പെട്ടു. കൂട്ടത്തിൽ സഹിവാളാണ് ഉഗ്രനെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി അഭിപ്രായപ്പെട്ടു. പക്ഷേ, ജോസഫ് നൂറുമാർക്കും നൽകുന്നത് താർപാർക്കർ എന്ന രാജസ്ഥാൻ പശുവിനാണ്. ജോസഫല്ലാതെ സഹിവാൾ പശുവിനെ വളർത്തുന്ന മറ്റൊരംഗംകൂടി സഭയിലുണ്ടെന്നും തെളിഞ്ഞു -വീണാ ജോർജ്. 'എ-ടു' പാലാണ് ഇപ്പോൾ ആഗോളവിപണിയിലെ താരം. ഏഷ്യയിലും ആഫ്രിക്കയിലും ഉത്പാദിപ്പിക്കുന്ന പാലെന്നേ ഇതിന് അർഥമുള്ളൂ. വലിയ വിലയാണിതിന്. വരുംകാലത്ത് നാടൻ പശുക്കളുടെ പാൽ കയറ്റുമതിചെയ്താൽ ഇരട്ടിയിലേറെ ലാഭമുണ്ടാകും -ജോസഫ് നിർദേശിച്ചു. സ്കൂൾ കുട്ടികൾക്ക് ദിവസേന ഒരു കപ്പ് പാൽ സർക്കാർ നൽകണമെന്നും ജോസഫ് ആവശ്യപ്പെട്ടു. പഠിച്ച സർക്കാർ സ്കൂളിലെ കുട്ടികൾക്ക് താൻ ദിവസേന അഞ്ചു ലിറ്റർ പാൽ നൽകുന്ന കാര്യവും അദ്ദേഹം അറിയിച്ചു. എത്ര പശുക്കളുണ്ടെന്ന് ജോസഫ് പറഞ്ഞില്ല. എന്നാൽ, ജോസഫിന് 45 പശുക്കളുണ്ടെന്ന് മന്ത്രി കെ. രാജു പറഞ്ഞു. പ്രസംഗം കഴിഞ്ഞതോടെ പശുക്കളുടെ വിശേഷമറിയാൻ മന്ത്രിമാരുൾപ്പെടെ ജോസഫിനെ വളഞ്ഞു. സഭ അദ്ദേഹത്തെ അഭിനന്ദിച്ചു. ഗിർ ഇനത്തിൽപ്പെട്ട നൂറു മൂരികളെ പെരുമാട്ടിയിൽ കൊണ്ടുവന്നെന്നും ഇനിയും നൂറെണ്ണത്തിനെക്കൂടി എത്തിക്കുമെന്നും മന്ത്രി കെ. രാജു പറഞ്ഞു. Content Highlights:husbandry-pj joseph earnings


from mathrubhumi.latestnews.rssfeed http://bit.ly/2IsL0Iu
via IFTTT