ന്യൂഡൽഹി : ഇന്ത്യയിലെ ലോക്ഡൗൺ നാലാം ഘട്ടത്തിൽ സ്പോർട്സ് കോംപ്ലക്സുകൾ തുറക്കാൻ അനുമതി നൽകിയെങ്കിലും കായിക മത്സരങ്ങൾ തുടങ്ങാൻ ഇനിയും കാത്തിരിക്കണം. മേയ് 31 വരെ നീളുന്ന നാലാംഘട്ട ലോക്ഡൗണിൽ സ്പോർട്സ് കോംപ്ലക്സുകളും സ്റ്റേഡിയങ്ങളും തുറക്കാമെന്നും കാണികളില്ലാതെ മത്സരം നടത്താമെന്നും കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു. ഇതോടെ മുൻനിര കായികതാരങ്ങൾക്ക് പരിശീലനം കൂടുതൽ സജീവമാക്കാം. പക്ഷേ, കായിക മത്സരങ്ങൾ തുടങ്ങുന്ന കാര്യം ദേശീയ സ്പോർട്സ് ഫെഡറേഷനുകൾ ഇപ്പോൾ പരിഗണിക്കുന്നില്ല. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ.) ക്രിക്കറ്റ് തുടങ്ങാൻ സാധ്യതയുണ്ടോ എന്ന് സംഘാടകരും ആരാധകരും ഉറ്റുനോക്കുന്നു. എന്നാൽ അഭ്യന്തര- അന്താരാഷ്ട്ര വിമാന സർവീസുകൾ തുടങ്ങാതെ ക്രിക്കറ്റ് മത്സരം നടത്താനാകില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ.) ട്രഷറർ അരുൺകുമാർ ധൂമൽ പറഞ്ഞു. മാർച്ച് അവസാനം തുടങ്ങേണ്ടിയിരുന്ന ഐ.പി.എൽ. അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചിരിക്കുകയാണ്. ഐ.പി.എല്ലിൽ ഒട്ടേറെ വിദേശതാരങ്ങൾ കളിക്കാനുണ്ട്. അന്താരാഷ്ട്ര വിമാന സർവീസുകൾ ഉടനെയൊന്നും സാധാരണ നിലയിലാകില്ല. ചില രാജ്യങ്ങൾ നീണ്ട കാലത്തേക്ക് യാത്രാനിയന്ത്രണം പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇന്ത്യൻ താരങ്ങൾതന്നെ പല സ്ഥലങ്ങളിലായി കുടുങ്ങിയിരിക്കുകയാണ്. മുംബൈ, ഡൽഹി, ചെന്നൈ തുടങ്ങിയ മെട്രോ നഗരങ്ങളിൽ നിയന്ത്രണം കർശനമായതിനാൽ ഇവിടെനിന്ന് പെട്ടെന്നൊന്നും യാത്ര അനുവദിക്കില്ല. ചില നഗരങ്ങളിൽ സ്റ്റേഡിയം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിട്ടുകൊടുത്തിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ, ഐ.പി.എൽ. തുടങ്ങുന്ന കാര്യത്തിൽ എന്തെങ്കിലും പറയാൻ സമയമായിട്ടില്ലെന്ന് ബി.സി.സി.ഐ. വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ വീടുകളിൽ കഴിഞ്ഞിരുന്ന താരങ്ങൾക്ക് ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള പരിശീലനത്തിന് സ്റ്റേഡിയങ്ങൾ ഉപയോഗിക്കാം. സംസ്ഥാന അസോസിയേഷനുകളുമായി ചേർന്ന് താരങ്ങൾക്ക് കൃത്യമായ പരിശീലന പദ്ധതി തയ്യാറാക്കുമെന്നും അരുൺ ധുമൽ പറഞ്ഞു. Content Highlights: fourth period of lockdown allowed sporting activities to take place albeit behind closed doors
from mathrubhumi.latestnews.rssfeed https://ift.tt/2zLGVgL
via
IFTTT