കൊച്ചി: കോവിഡിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച 2020 മാർച്ചിൽ അവസാനിച്ച മൂന്നു മാസക്കാലയളവിൽ 3.1 ശതമാനം മാത്രം. 11 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന മൊത്തം ആഭ്യന്തര ഉത്പാദന (ജി.ഡി.പി.) വളർച്ചയാണ് ഇത്. 2018-19 ജനുവരി-മാർച്ച് പാദത്തിൽ 5.7 ശതമാനം വളർച്ച കൈവരിച്ചിരുന്നു. 2019-20-ലെ വാർഷിക വളർച്ച 4.2 ശതമാനമാണെന്ന് ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നു. മുൻ വർഷം ഇത് 6.1 ശതമാനമായിരുന്നു. കോവിഡ് വ്യാപനം തടയാനായുള്ള അടച്ചിടൽ തുടങ്ങിയത് മാർച്ച് 25-നാണെങ്കിലും ലോകമാകെ ബിസിനസ് പ്രവർത്തനങ്ങളിലുണ്ടായ മാന്ദ്യം ജനുവരി-മാർച്ച് പാദത്തിൽ ഇന്ത്യൻ സമ്പദ്ഘടനയെയും ബാധിച്ചു. 2019-20-ൽ ഇന്ത്യ അഞ്ച് ശതമാനം വാർഷിക വളർച്ച നേടുമെന്നായിരുന്നു റിസർവ് ബാങ്കിന്റെ അനുമാനം. അതേസമയം, നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ജി.ഡി.പി.യിൽ ഇടിവുണ്ടാകുമെന്നാണ് പരക്കെ വിലയിരുത്തപ്പെടുന്നത്. ലോക്ഡൗൺ മൂലം ഏപ്രിൽ, മേയ് മാസങ്ങൾ ഏതാണ്ട് പൂർണമായി നഷ്ടപ്പെട്ടതാണ് കാരണം. ഇതിനിടെ, 2020 ജനുവരി-മാർച്ച് പാദത്തിൽ ചൈനീസ് സമ്പദ്ഘടന 6.8 ശതമാനം ചുരുങ്ങി. കൊറോണ വ്യാപനമായിരുന്നു കാരണം.
from mathrubhumi.latestnews.rssfeed https://ift.tt/2XcR6UC
via
IFTTT