Breaking

Friday, May 29, 2020

മാതൃഭൂമിക്കു കിട്ടാതെപോയ ഒരു ചീഫ് എഡിറ്റര്‍

അരനൂറ്റാണ്ടുമുമ്പ് ഞാൻ ആദ്യമായി കണ്ടുമുട്ടുമ്പോൾ എം.പി. വീരേന്ദ്രകുമാർ ഇതൊന്നുമായിക്കഴിഞ്ഞിരുന്നില്ല. അദ്ദേഹം മലയാളത്തിലും ഇംഗ്ലീഷിലും കേരളം കണ്ട ഉജ്ജ്വല പ്രഭാഷകരിലൊരാളായിക്കഴിഞ്ഞിരുന്നില്ല. കേരളത്തിലെ വലിയ ചിന്തകരിലൊരാളായിരുന്നില്ല. പരക്കെ വായിക്കപ്പെടുന്ന ഒരു എഴുത്തുകാരനായിക്കഴിഞ്ഞിരുന്നില്ല. വലിയൊരു പത്രസാമ്രാജ്യത്തിന്റെ സാരഥി ആയിരുന്നില്ല. നാൽപ്പതുവർഷമായി നാം കാണുന്ന വാഗ്മിതയും സർഗവൈഭവങ്ങളുമെല്ലാം അദ്ദേഹം പിന്നീടു സ്വയംകണ്ടെടുത്ത് ചിന്തേരിട്ടു മിനുക്കിയെടുത്തതാണ്. സംഭാവന ചോദിച്ചു ചെല്ലുന്നവരെ നിരാശപ്പെടുത്താത്ത ഒരു എസ്റ്റേറ്റ് മുതലാളി മാത്രമായിരുന്നു അന്നദ്ദേഹം. ആദ്യ കൂടിക്കാഴ്ച ഞാൻ ആദ്യമായി അദ്ദേഹത്തെ കാണുന്നതും ഒരു പിരിവിനായിരുന്നു. കാർട്ടൂണിസ്റ്റ് യേശുദാസൻ മനോരമയിൽ ചേരുന്നതിനുമുമ്പ് കൊച്ചിയിൽ അസാധു മാസിക നടത്തിയിരുന്ന കാലം. തിരുവനന്തപുരത്ത് ഒരു കാർട്ടൂൺ പ്രദർശനം നടത്തി കൈപൊള്ളിയ യേശുദാസൻ കാർട്ടൂൺ സർക്കസുമായി കോഴിക്കോട്ടെത്തുന്നു. ഇവിടെ നഷ്ടംവരാൻ പാടില്ലെന്നു മാത്രമല്ല, തിരുവനന്തപുരത്തെ എടുത്താൽപൊങ്ങാത്ത കടംവീട്ടുകയും വേണം. വീരേന്ദ്രകുമാറും കെ.ടി.സി.യുമൊന്നും അന്നു മാതൃഭൂമിയിൽ വന്നിട്ടില്ല. കെ.ടി.സി.യിലെ പി.വി. ഗംഗാധരനെയും കോഴിക്കോട്ട് അന്ന് ഏത് അലമ്പിനും മുന്നിലുള്ള കെ.എൻ. രാമദാസ് വൈദ്യരെയും ഞാൻ സംഘടിപ്പിച്ചുകൊടുത്തു. അന്നു മണർകാട്ട് പാപ്പന്റെ കോഴിക്കോട്ടെ മഹാറാണി ഹോട്ടലിന്റെ ജനറൽ മാനേജരായിരുന്ന പാലാ കെ.എം. മാത്യു, കാർ വിട്ടുതന്നു. കോഴിക്കോട്ടെ പിരിവിനു ഞാൻകൂടി ഉണ്ടാവണമെന്നു യേശുദാസ് ആഗ്രഹിച്ചു. പിരിവുദീനക്കാരൻ എന്നു നഗരത്തിൽ പേരുകിട്ടാതിരിക്കാൻ ഞാൻ ഒഴിഞ്ഞുമാറി. അതിന് യേശുദാസ് സമ്മതിച്ചതു വയനാട്ടിൽ ചില എസ്റ്റേറ്റ് മുതലാളിമാരെ (എന്നെ പരിചയമില്ലാത്ത എന്ന് ആത്മഗതം) പിഴിയാൻ വരാമെന്ന കരാറിലാണ്. അങ്ങനെയാണു വീരേന്ദ്രകുമാറിന്റെ പുളിയാർമല എസ്റ്റേറ്റിൽ ഞാൻ എത്തുന്നത്. ഒരു എസ്റ്റേറ്റ് മുതലാളി എങ്ങനെയാണു സോഷ്യലിസ്റ്റാവുന്നതെന്നതായിരുന്നു അങ്ങോട്ടുള്ള യാത്രയിലെ ചിന്ത. പിന്നീടൊരിക്കലും ആ ചിന്ത അലട്ടിയിട്ടേയില്ല. കാരണം സോഷ്യലിസത്തിന് ആ കുടുംബത്തിൽ രണ്ടു തലമുറകളായിട്ടെങ്കിലും കുടികിടപ്പവകാശമുണ്ടെന്ന് ആ യാത്രയിൽ മനസ്സിലായി. നേരിട്ടുള്ള കൂടിക്കാഴ്ച അന്നാദ്യമായിരുന്നെങ്കിലും ഫോണിലൂടെ ഞങ്ങൾ തമ്മിൽ ഒരു ഇടപാടു നടന്നിട്ടുണ്ടായിരുന്നു. വൈകി വിവാഹം കഴിച്ച തീപ്പൊരി സോഷ്യലിസ്റ്റ് ജോർജ് ഫെർണാണ്ടസിന്റെ വധു, കോൺഗ്രസിന്റെ കേന്ദ്രമന്ത്രി പ്രഫ. ഹുമായൂൺ കബീറിന്റെ മകൾ ലൈലാ കബീറാണെന്നത് അന്ന് അവിശ്വസനീയതയോടടുത്ത വാർത്തയായിരുന്നു. വിവാഹത്തെത്തുടർന്നുള്ള ഒച്ചപ്പാടുകളിൽനിന്ന് ഒളിച്ചോടി രഹസ്യമായി മധുവിധു ആഘോഷിക്കാൻ അവർ വീരേന്ദ്രകുമാറിന്റെ ബംഗ്ലാവിൽ എത്തിയിട്ടുണ്ടെന്നറിഞ്ഞായിരുന്നു എന്റെ വിളി. മാതൃഭൂമി ഇതറിഞ്ഞു വിളിച്ചിട്ടില്ലല്ലോ, അതിനാൽ അവർ അറിയാതെ നവദമ്പതികളെ കാണാൻ ഞങ്ങളുടെ റിപ്പോർട്ടർക്കും ഫൊട്ടോഗ്രാഫർക്കും അവസരം നൽകണമെന്നതായിരുന്നു എന്റെ ആവശ്യം. ഇര കണ്ടെത്തുന്നവനേ അതിന്മേൽ അവകാശമുള്ളൂ എന്ന തത്ത്വം അംഗീകരിച്ചു വീരൻ അത് ഏർപ്പാടാക്കിത്തന്നു. മോബ്ല മറന്ന യാത്ര ഒരിക്കൽ കോഴിക്കോട്ടുനിന്നു കോട്ടയത്തിനു ഭാര്യാസമേതം ഞാൻ ട്രെയിനിൽ യാത്രചെയ്യുമ്പോൾ വീരേന്ദ്രകുമാറും അടുത്തുണ്ടായിരുന്നു. പുലർച്ചെ കൊച്ചിയിൽ അദ്ദേഹം ഇറങ്ങിപ്പോയി. കോട്ടയമെത്തി ഇറങ്ങാനൊരുങ്ങുമ്പോൾ ഭാര്യ പറഞ്ഞു, വീരേന്ദ്രകുമാർ സാർ അദ്ദേഹത്തിന്റെ പേനയും ഡോട്ട്പെന്നും ഊരിവച്ചതു മറന്നിട്ടാണു പോയതെന്ന്. ഉപയോഗം കഴിഞ്ഞു വലിച്ചെറിയുന്ന വല്ല ത്രോ എവേയുമായിരിക്കും, അല്ലെങ്കിൽ സൈഡ് ടേബിളിനു മുകളിൽ നക്ഷത്രംപോലെ തെളിഞ്ഞുകിടക്കുന്ന ഇത് അദ്ദേഹം കാണാതെ പോവുമോ എന്നു ഞാൻ ചോദിച്ചു. കൂപ്പെയിലുണ്ടായിരുന്ന നാലാമൻ ഉണരേണ്ട എന്നു കരുതി ഞാൻ ലൈറ്റിട്ടു നോക്കിയില്ല. ഭാര്യ പറഞ്ഞതനുസരിച്ച് ആ പേനകളുമെടുത്തു പുറത്തിറങ്ങി. പ്ലാറ്റ്ഫോമിലേക്കു കാലെടുത്തുവച്ചപ്പോൾ അതാ മാതൃഭൂമിയുടെ കോട്ടയം ഓഫിസിലെ ഒരു ഉദ്യോഗസ്ഥൻ നിൽക്കുന്നു; വീരേന്ദ്രകുമാർ സാറിന്റെ രണ്ടു പേനകൾ കണ്ടോ എന്നു ചോദിച്ച്. ലോകപ്രസിദ്ധമായ മോബ്ലാ (Mont Blanc)യുടെ ഇന്ത്യയിൽ ഇറങ്ങിക്കഴിഞ്ഞിട്ടില്ലാത്ത പുതിയ മോഡൽപേനയും ഡോട്ട് പെന്നുമായിരുന്നു അവ. സോഷ്യലിസ്റ്റായിരിക്കുമ്പോഴും മുന്തിയ പേനകളും കണ്ണടയും വാച്ചും അദ്ദേഹത്തിന്റെ ദൗർബല്യങ്ങളായിരുന്നു. അമേരിക്കയിലെ മലയാളി സംഘടനകളുടെ ഏകോപനസമിതിയായ ഫൊക്കാനയുടെ ഒരു സമ്മേളനത്തിൽ ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നു. അമേരിക്കയിലെ ഏതു മലയാളി സംഘടനയുടെയും വാർഷികത്തിനു ചെന്നാൽ എത്രദിവസം എത്ര സമ്മേളനങ്ങളുണ്ടോ അതിലെല്ലാം നമ്മൾ പ്രസംഗിക്കണം. ഒരുദിവസം ചിരിയരങ് ആയിരുന്നു പരിപാടി. ഇതിലും ഞാൻ പങ്കെടുക്കണമോ? ഇവരെ ചിരിപ്പിക്കാൻ ഞാൻ ഏതു കഥയാണു പറയുക എന്നു പാതി ആത്മഗതം പോലെ വീരേന്ദ്രകുമാർ പറഞ്ഞു. പത്രക്കാരിൽനിന്ന് ആദ്യം സംസാരിക്കാൻ വീരേന്ദ്രകുമാർ എന്നെ മുന്നോട്ടുവിട്ടു. പത്രത്തിൽ പലതരം തിരുത്തലുകൾ കൊടുക്കേണ്ടിവരാറുള്ളതിൽ ഏറ്റവും വിഷമം പിടിച്ചതു തെറ്റായിക്കൊടുത്ത ഒരു ചരമവാർത്തയുടെ തിരുത്താണ് എന്നു ഞാൻ പറഞ്ഞു. മരിച്ച, അല്ല ജീവിച്ചിരിക്കുന്ന ആളിന്റെ ബന്ധുക്കളുടെ അരിശവും പരിഭവവും മാറ്റിയെടുക്കാൻ കുറെ പാടാണ്. അതുകൊണ്ടു മരണവാർത്തയിൽ തെറ്റുപറ്റി എന്നു കേൾക്കുമ്പോൾതന്നെ തുടങ്ങും പരവേശം. നേരേമറിച്ചു ചില ചരമങ്ങൾ മറ്റു പത്രങ്ങളെക്കാൾ നന്നായിക്കൊടുക്കാൻ കഴിയുമ്പോൾ ഒരു സംതൃപ്തി തോന്നാറുണ്ട്. അങ്ങനെയൊരു ചരമമായിരുന്നു കോവളം സുധാകരന്റേത്. ആർ.എസ്.പി.യുടെ ആദ്യത്തെ വയനാട് ജില്ലാസെക്രട്ടറി. വയനാടു ജില്ലയൊന്നും അന്നു രൂപംകൊണ്ടിരുന്നില്ല. ജനങ്ങൾ ജില്ലയ്ക്കുവേണ്ടി ആദ്യ പ്രസ്താവനയിറക്കിയപ്പോൾതന്നെ വയനാടിനെ ജില്ലയായി അംഗീകരിച്ചു. ജില്ലാസെക്രട്ടറിയെ തിരഞ്ഞെടുത്ത പാർട്ടി, വയനാട്ടിൽ ഒരു സ്വാധീനവും ഇല്ലാത്ത ആർ.എസ്.പി.യാണ്. ആ സുധാകരനാണു മരിച്ചത്. ജില്ലയില്ലാക്കാലത്തെ ജില്ലാ സെക്രട്ടറിയാണെങ്കിലും ഒരു തലക്കെട്ടൊക്കെയിട്ട് ആദ്യത്തെ ചരമവാർത്തയായി ഞങ്ങൾ കൊടുത്തു. മറ്റു പത്രങ്ങളുമായി താരതമ്യപ്പെടുത്താൻ രാവിലെ നോക്കിയപ്പോൾ അവയിലൊന്നും ആ വാർത്തതന്നെ ഇല്ല. മരണത്തിലും ഒരു സന്തോഷം. പതിനൊന്നുമണിയായപ്പോൾ ഒരാൾ എന്നെ കാണാൻ വന്നു. അദ്ദേഹം പറഞ്ഞുതുടങ്ങി: എന്റെ പേര് കോവളം സുധാകരൻ ആകാംക്ഷയോടെ മുന്നോട്ടുകുനിഞ്ഞിരുന്നു കേട്ടുകൊണ്ടിരുന്ന ഞാൻ പൊടുന്നനവെ പുറകോട്ടുചാരി, ആർ.എസ്.പി.യല്ലേ, അടിയോ വല്ലതും വന്നാലോ? ഞാൻ മരിച്ചതായി ഇന്നത്തെ മനോരമയിൽ വാർത്തയുണ്ട്. ഞാൻ മരിച്ചിട്ടില്ലെന്നും വാർത്ത തിരുത്തണമെന്നും പറഞ്ഞു വയനാട്ടിൽനിന്ന് ആളുകൾ വരും. ദയവായി വാർത്ത തിരുത്തരുത്. വയനാട്ടിൽ നിൽക്കാൻവയ്യാത്ത സാഹചര്യം വന്നതുകൊണ്ടു ഞാൻതന്നെയാണ് ആ വാർത്ത കൊടുത്തത്. ഞാൻ ഈ മലബാറിൽനിന്നുതന്നെ പോവുകയാണ്. ഞാൻ എന്തെങ്കിലും പ്രതികരിക്കുന്നതിനുമുമ്പുതന്നെ അയാൾ പോയിക്കഴിഞ്ഞിരുന്നു. പ്രസംഗത്തിന്റെ ഒഴുക്ക് കോമൺവെൽത്ത് പ്രസ് യൂണിയൻ ഇന്ത്യൻ പത്രപ്രവർത്തകർക്കുവേണ്ടി കോട്ടയത്ത് അന്ന് ഒരു ശില്പശാല നടത്തി. അത് ഉദ്ഘാടനം ചെയ്യാൻ മനോരമ മാനേജിങ് ഡയറക്ടറായിരുന്ന മാമ്മൻ മാത്യു കൊണ്ടുവന്നതു വീരേന്ദ്രകുമാറിനെയാണ്. ഇംഗ്ലിഷിലുള്ള ആ പ്രസംഗത്തിന്റെ ഒഴുക്കിലും ഓജസ്സിലും മതിമറന്നിരുന്നുപോയി ഇന്ത്യക്കാരും വിദേശികളുമടങ്ങുന്ന സദസ്സ്. കന്നഡയിലും വീരൻ അസ്സലായി പ്രസംഗിക്കുമെന്ന് യു.ആർ. അനന്തമൂർത്തി സാക്ഷ്യപ്പെടുത്തുന്നു. നിന്നെ മറ്റൊന്നിനും കൊള്ളില്ല, ഇനി കുടുംബത്തിലെ കാലികളെ വളർത്താൻ വിടാം എന്നു പിതാവ് പത്മപ്രഭ ഗൗണ്ടർ പറഞ്ഞത് അദ്ദേഹം ആദ്യമായി വെളിപ്പെടുത്തിയത് കോട്ടയത്തെ ആ യോഗത്തിലാണ്. എട്ടാംക്ലാസുവരെമാത്രം പഠിച്ചിട്ടുള്ള അച്ഛൻ, കാലികളെ മേയ്ക്കാൻ തന്നോടുപറഞ്ഞതിന്റെ പിന്നിലെ വലിയ ദർശനത്തെപ്പറ്റി വീരേന്ദ്രകുമാർ പിന്നീടു പറഞ്ഞിട്ടുണ്ട്. അമ്പതുകളിൽ ഞാൻ എസ്.എസ്.എൽ.സി. തോറ്റു, ജന്മികുടുംബമായിരുന്നതുകൊണ്ടു ഞങ്ങൾക്കന്നു വലിയ കളങ്ങളും കാലികളും ഉണ്ടായിരുന്നു. നീ ഇനി കാലി നോക്കാൻപോകുന്നതാണു നല്ലതെന്ന് അച്ഛൻ പറഞ്ഞത് എനിക്കു വലിയ വിഷമമായി. അച്ഛൻ എന്താ അങ്ങനെ പറഞ്ഞതെന്നു ചോദിച്ചു. അതും ഒരു പഠിപ്പാണെന്ന് അച്ഛൻ പറഞ്ഞു. ഞാൻ എന്താവണമെന്നാണ് അച്ഛന്റെ ആഗ്രഹം എന്നു ചോദിച്ചപ്പോൾ എം.എ.ക്കാരനാവണം എന്നു പറഞ്ഞു. വയനാട്ടിൽ ഒരു എം.എ.ക്കാരനോ മറ്റോ ഉള്ള കാലമാണ് ഒടുവിൽ മദ്രാസിലെ വിവേകാനന്ദ കോളേജിൽ മഹാരഥന്മാരുടെ കീഴിൽ പഠിച്ച് എം.എ.യുമായി വരുമ്പോൾ പത്മപ്രഭാ ഗൗണ്ടർ ഒരു പരീക്ഷകൂടി ഇട്ടു: എത്രതരം തത്ത്വചിന്തകളുണ്ട്? ഭാരതീയ തത്ത്വചിന്തയിലെയും യൂറോപ്യൻ തത്ത്വചിന്തയിലെയും ധാരകൾ വീരൻ എണ്ണിയെണ്ണിപ്പറഞ്ഞു. ഇത്രയേ ഉള്ളോ? അച്ഛന്റെ ചോദ്യം. ഇതൊക്കെയാണു പ്രധാനപ്പെട്ടവ എന്നു വീരൻ. നീ കാലി നോക്കാൻ പോവുന്നതുതന്നെയാണു നല്ലത് എന്നു വീണ്ടും പറഞ്ഞശേഷം അച്ഛൻ പറഞ്ഞു: എടോ, ഓരോ മനുഷ്യനും ഓരോ മണൽത്തരിയും ഓരോ പ്രപഞ്ചമാണ്, ദർശനമാണ്. അതറിയാതെ നീ എന്തു തത്ത്വചിന്തയാണു പഠിച്ചത്? അത് ഒരു പക്ഷേ, നീ പഠിച്ചപുസ്തകങ്ങളിൽ ഉണ്ടായെന്നു വരില്ല. അതുകൊണ്ടാണു ഞാൻ പറഞ്ഞത് നീ കാലി നോക്കാൻ പോവുന്നതുതന്നെയാണ് നല്ലതെന്ന്. എനിക്ക് അത് ഒരു വെളിപാടായിരുന്നു. എന്റെ മനസ്സിലെ ചിന്തകളുടെയും സർഗാത്മകതയുടെയും ആദ്യ സ്ഫോടനം ആ പുതിയ വെളിച്ചവുമായി മാനേജ്മെന്റ് സ്റ്റഡീസിനുവേണ്ടി അമേരിക്കയിൽ പോകുന്ന ആദ്യത്തെ മലയാളികളിലൊരാളായി വീരൻ. ഇന്ത്യയിൽ ആദ്യമായി എം.ബി.എ. കോഴ്സ് തുടങ്ങുന്നത് കൊൽക്കത്തയിലും മുംബൈയിലുമൊന്നുമല്ല, ആന്ധ്രയിലെ ഒരു ചെറുപട്ടണമായ വാൾട്ടയറിലെ ഒരു കോളജിലാണ്. വീരേന്ദ്രകുമാർ അമേരിക്കയിലേക്കു പോകുമ്പോൾ വാൾട്ടയറിലെ കോഴ്സ് ഉണ്ടായിരുന്നോ എന്നറിയില്ല. ഉണ്ടായിരുന്നെങ്കിലും അച്ഛൻ വീരനെ അവിടേക്കു വിടുമായിരുന്നില്ല. കാരണം അവിടെ പഠിച്ചിട്ടാണ് വരുന്നതെങ്കിൽ വീണ്ടും കന്നുകാലിമേയ്ക്കലിന്റെ മാഹാത്മ്യത്തെപ്പറ്റി ഉപന്യസിക്കേണ്ടിവരുമായിരുന്നല്ലോ! വീരേന്ദ്രകുമാറിനു സുഹൃത്തുക്കളില്ലാത്ത പാർട്ടികളോ ഗ്രൂപ്പുകളോ ഇല്ല. ജനസംഘത്തിനും ബി.ജെ.പി.ക്കുമെതിരേ തീ തുപ്പി പ്രസംഗിച്ചുനടന്ന കാലത്തും എൽ.കെ. അദ്വാനിക്കുവേണ്ടി ഗുരുവായൂർ ക്ഷേത്രത്തിൽ അർച്ചന നടത്തിയിട്ടുണ്ടദ്ദേഹം. മലയാള മനോരമയുടെ ഡൽഹി ബ്യൂറോ ചീഫ് ആയിരുന്ന ടി.വി.ആർ. ഷേണായിയെപ്പറ്റിയുള്ള അനുസ്മരണ ഗ്രന്ഥത്തിൽ വീരേന്ദ്രകുമാർ എഴുതി: ഒരിക്കൽ അദ്വാനിക്കെതിരേ ഏഴായിരം രൂപയുടെ അഴിമതി ആരോപണമുണ്ടായി. അതിൽ കഴമ്പില്ലെന്നറിയാമായിരുന്നു. ഏതായാലും വലിയ ബഹളമായി. അന്നു ഞാൻ ഗുരുവായൂരിലായിരുന്നു. രാവിലെ ക്ഷേത്രത്തിൽ പോയപ്പോൾ അദ്വാനിക്കായി അർച്ചന നടത്തി. അതിനുശേഷം ഡൽഹിയിലെത്തിയ ഞാൻ അദ്വാനിയെ കാണാൻപോയി. കേരളകൗമുദിയെയും മലയാള മനോരമയെയും പോലെ ഒരു കുടുംബത്തിലെ മൂന്നു നാലു തലമുറകളുടെ നൈരന്തര്യശക്തിയിൽ വാണ പത്രങ്ങളുടെ ഇടയിലേക്കു മാതൃഭൂമിയിൽ ഒരു അപ്രന്റീസുപോലെ വന്ന ആ നാൽപ്പത്തിമൂന്നുകാരൻ നേതൃപാടവവും കാര്യപ്രാപ്തിയും കൊണ്ട് എല്ലാവരെയും അമ്പരപ്പിച്ചു. നിരന്തര സമരങ്ങളാൽ വലഞ്ഞ മാതൃഭൂമിയെ സമരമില്ലാത്ത ഒരു യുഗത്തിലേക്ക് അദ്ദേഹം നയിച്ചു. പത്രത്തിന്റെ സാങ്കേതികവിദ്യയിൽ ഏറ്റവുംമുന്നിൽ നിന്നിരുന്ന ഹിന്ദുവിന്റെയും മനോരമയുടെയും ഏതാണ്ടെടുത്തുവരെ മാതൃഭൂമിയെ എത്തിച്ചത് ഇത്തരം അറിവുകളുടെ കാര്യത്തിൽ ഒരു തുടക്കക്കാരൻ മാത്രമായിരുന്ന വീരനാണ്. മലബാറിലും പിന്നെ കൊച്ചിയിലും ഒതുങ്ങിനിന്നിരുന്ന മാതൃഭൂമിയെ തിരുവനന്തപുരത്തു പ്രതിഷ്ഠിച്ച് കേരളത്തിന്റെയാകെ പത്രമാക്കിയതാണു വീരേന്ദ്രകുമാർ ആ സ്ഥാപനത്തിനു നൽകിയ ഏറ്റവും ഭദ്രമായ അടിത്തറ. എം.ജെ. കൃഷ്ണമോഹൻ മാനേജിങ് ഡയറക്ടറായിരുന്ന കാലത്ത് തിരുവനന്തപുരം യൂണിറ്റിനുവേണ്ടി ചില ആലോചനകൾ നടക്കുകയും കരമനയിൽ ഒരേക്കർ സ്ഥലം വാങ്ങുകയും ചെയ്തെങ്കിലും 1979 നവംബറിൽ അദ്ദേഹത്തിന്റെ നിര്യാണത്തിനുമുമ്പു കാര്യങ്ങൾ മുന്നോട്ടുപോയില്ല. അതിനിടയ്ക്കു മാതൃഭൂമിയുടെ ചരിത്രത്തിലെ ഏറ്റവും ദീർഘിച്ച (രണ്ടുമാസം) സമരം ഉണ്ടാവുകയും ചെയ്തു. കെട്ടിടം പണിക്കൊക്കെ പോയാൽ പിന്നെയും വൈകുമെന്നതുകൊണ്ടു തിരുവനന്തപുരത്തെ അമ്മവീടുകളിലൊന്നു വാടകയ്ക്കെടുത്ത് വീരൻ അവിടെനിന്ന് 1980 നവംബറിൽ അച്ചടി തുടങ്ങി. മാതൃഭൂമി എന്നു പറഞ്ഞാൽതന്നെ അമ്മവീട് എന്നാണല്ലോ അർഥം എന്ന് എം.വി. ദേവൻ നർമംവിതറി. തലസ്ഥാനത്തേക്കുള്ള മാതൃഭൂമിയുടെ വരവ് കേരളമെങ്ങും ചർച്ചാവിഷയമാക്കാൻ വേണ്ടി ഒളിവിലുള്ള നക്സലൈറ്റ് നേതാവ് കെ. വേണുവുമായി പി. രാജന്റെ ഇന്റർവ്യൂ ആദ്യദിവസത്തെ പത്രത്തിൽ പ്രസിദ്ധീകരിച്ചു. ഒളിവിലുള്ള ഏതെങ്കിലുമൊരു പ്രമുഖനുമായി മലയാള പത്രങ്ങളിൽ വരുന്ന ആദ്യ അഭിമുഖമായിരുന്നു അത്. കേരളത്തിൽ പത്രം ആദ്യമായി ഓഫ്സെറ്റ് പ്രസിൽ അച്ചടിക്കുന്നതു മാതൃഭൂമിയോ മനോരമയോ അല്ല. ദേശാഭിമാനിയാണ്. ഇന്ത്യൻ നിർമിത ഓഫ്സെറ്റ് പ്രസിൽ അവർ കോഴിക്കോട്ട് അച്ചടി തുടങ്ങി. വീരൻ പക്ഷേ, തിരുവനന്തപുരത്തേക്കു വിദേശനിർമിത ഓഫ്സെറ്റ് പ്രസ് തന്നെ കൊണ്ടുവന്നു പത്രം കേരളത്തിലാദ്യമായി കളറിൽ അച്ചടിച്ചുതുടങ്ങി. കേരളത്തിൽ വിതരണംചെയ്യുന്ന മാതൃഭൂമിയിൽ അച്ചടിയിലും രൂപകല്പനയിലും ഏറ്റവും മികച്ചതു കിട്ടുന്നതു തിരുവനന്തപുരത്തുകാർക്കാണെന്ന് അദ്ദേഹം ഉറപ്പുവരുത്തി. തനിക്കെതിരേ പണ്ടെങ്ങോ എന്തോ എഴുതിയതിന്റെ ചൊരുക്കുമായി നടന്ന ഒരു വിദ്യുച്ഛക്തിമന്ത്രി മാതൃഭൂമി യൂണിറ്റിനു വിദ്യുച്ഛക്തി കണക്ഷൻ കൊടുക്കാതെ മാസങ്ങൾ കഷ്ടപ്പെടുത്തിയപ്പോൾ നേരത്തേ തിരുവനന്തപുരത്തു വന്നു വേരുറപ്പിക്കാഞ്ഞതിന്റെ ദോഷം മാതൃഭൂമിയിലെ മറ്റുള്ളവർക്കും മനസ്സിലായി. ഒടുവിൽ ആ മന്ത്രി മറ്റൊരു മന്ത്രിക്കു ചുമതലകൊടുത്തു വിദേശപര്യടനത്തിനു പോയപ്പോഴാണു മാതൃഭൂമിക്കു വിദ്യുച്ഛക്തിബന്ധം കിട്ടിയത്. മലബാർ, മദ്രാസിന്റെ ഭാഗമായിരുന്ന കാലത്തു മലബാറിന്റെയോ ഏറിയാൽ തൃശ്ശൂരിന്റെ കൂടിയോമാത്രം പത്രമായിരുന്നു മാതൃഭൂമി. 1956-ൽ സംസ്ഥാന പുനഃസംഘടനയെത്തുടർന്നു മദ്രാസ് എന്ന ഭരണസിരാകേന്ദ്രത്തിലെ പിടിവിട്ടുപോയ മാതൃഭൂമി പിന്നീട് ഉടനെ ബന്ധങ്ങളും സ്വാധീനങ്ങളും പ്രചാരവും ഉണ്ടാക്കേണ്ടിയിരുന്നതും തിരുവനന്തപുരത്തെയും തിരുവിതാംകൂറിലെയും പുതുമണ്ണിലായിരുന്നു. 1962-ൽ തെക്കോട്ടുനീങ്ങാൻ തീരുമാനിച്ചപ്പോൾ പുതിയ സംസ്ഥാന തലസ്ഥാനത്തേക്കു വരാതെ കൊച്ചിവരെ വന്നു മടിച്ചുനിന്നതെന്തേ എന്നു മാതൃഭൂമി മാനേജിങ് ഡയറക്ടറായിരുന്ന വി.എം. നായരോടു ഞാനൊരിക്കൽ ചോദിച്ചിരുന്നു. തിരുവനന്തപുരത്ത് ആര് എനിക്കു പരസ്യം തരും? പട്ടന്മാർ തരുന്ന അരയിഞ്ചു ക്ലാസിഫൈഡ് കൊണ്ട് അവിടെ ഒരു പത്രം നടത്താനൊക്കില്ല. എന്നായിരുന്നു വി.എം. നായരുടെ മറുപടി. അവിടെനിന്നാണ് ഇന്ന് എല്ലാ മാധ്യമങ്ങളും കൂടി 200-250 കോടി രൂപയുടെ പരസ്യം ഉണ്ടാക്കുന്നത്. 1956-ൽ തന്നെയോ 1962-ലെങ്കിലുമോ രണ്ടാമത്തെ അച്ചടികേന്ദ്രം തിരുവനന്തപുരം ആക്കിയിരുന്നെങ്കിൽ മാതൃഭൂമിയുടെ ചരിത്രം വ്യത്യസ്തമാകുമായിരുന്നു. 1956-നു പകരം കാൽനൂറ്റാണ്ടു വൈകിയാണ് മാതൃഭൂമി തിരുവനന്തപുരത്തു ചുവടുെവക്കുന്നത്. തിരിഞ്ഞുനോക്കുമ്പോൾ മാതൃഭൂമിയിൽ ഏറ്റവുംതിളങ്ങാമായിരുന്ന കസേരയിലാണോ വീരേന്ദ്രകുമാർ ഇരുന്നത് എന്ന് എനിക്കു സംശയമുണ്ട്. തൊഴിലാളി യൂണിയനുകളുമായുള്ള ബോണസ് ചർച്ചയ്ക്കും ആയിരം രൂപയിലേറെയുള്ള വൗച്ചറുകളിൽ ഒപ്പിടുന്നതിനും മറ്റുമായിരുന്നോ ആദ്ദേഹത്തിന്റെ സമയം നീക്കിവെക്കേണ്ടിയിരുന്നത്? എന്റെ അഭിപ്രായത്തിൽ മാതൃഭൂമിക്കു കിട്ടാതെ പോയ പ്രഗല്ഭനായ ചീഫ് എഡിറ്ററാണ് എം.പി. വീരേന്ദ്രകുമാർ. (മലയാള മനോരമയുടെ മുൻ എഡിറ്റോറിയൽ ഡയറക്ടറാണു ലേഖകൻ)


from mathrubhumi.latestnews.rssfeed https://ift.tt/3erGuag
via IFTTT