Breaking

Sunday, May 24, 2020

തലയോട്ടിയുടെ ഒരുഭാഗം ബഹ്‌റൈനിൽ, രാജേഷ് നാട്ടിൽ; ലോക്ഡൗണില്‍ ചികിത്സ മുടങ്ങി

വടകര: ബഹ്റൈനിലെ കിങ് അഹമ്മദ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ രാജേഷിന്റെ ജീവന്റെ ഒരംശം തുടിക്കുന്നുണ്ട്. തലയോട്ടിയുടെ ഒരു ഭാഗത്തിലൂടെ... മസ്തിഷ്കാഘാതത്തെത്തുടർന്നുള്ള ശസ്ത്രക്രിയയ്ക്കിടെ എടുത്തുവെച്ചതാണിത്. ഇത് വെച്ചുപിടിപ്പിക്കാൻ ബഹ്റൈനിലേക്ക് പോകേണ്ടതായിരുന്നു രാജേഷ്. ലോക്ഡൗണിൽ യാത്ര മുടങ്ങിയതോടെ ആ ജീവന്റെ തുടിപ്പിനെ ഉപേക്ഷിച്ച് കൃത്രിമമായി തലയോട്ടിയുടെ ഭാഗം വെച്ചുപിടിപ്പിക്കാനുള്ള സാധ്യത തേടുകയാണ് അദ്ദേഹം. അല്പം ചെലവേറിയ രീതിയാണെങ്കിലും ഇതല്ലാതെ മറ്റൊരു മാർഗമില്ല വടകര കൂട്ടങ്ങാരത്തെ കപ്ലിക്കണ്ടിയിൽ രാജേഷിന്. 2019 ഡിസംബർ 21-നാണ് രാജേഷിന് പക്ഷാഘാതം വന്ന് ശരീരത്തിന്റെ ഇടതുവശം തളർന്നത്. കിങ് അഹമ്മദ് യൂണിവേഴ്സിറ്റി ആശുപത്രിയിലെത്തിച്ച് പിറ്റേന്നുതന്നെ ശസ്ത്രക്രിയ നടത്തി. മസ്തിഷ്കാഘാതം ഉണ്ടാകുമ്പോൾ തലച്ചോറിൽ നീർക്കെട്ടും മറ്റുമുണ്ടാകാം. ഇത് തലച്ചോറിനെ ഞെരുക്കുകയും ജീവൻതന്നെ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകാം. ഇതൊഴിവാക്കാനാണ് 'ഡികംപ്രസീവ് ക്രാനിയോടോമി' എന്ന ശസ്ത്രക്രിയയിലൂടെ തലയോട്ടിയുടെ ഭാഗം എടുത്തുമാറ്റുന്നത്. പിന്നീട് നീർക്കെട്ട് കുറയുന്നതിനനുസരിച്ച് വീണ്ടും ശസ്ത്രക്രിയ നടത്തി ഈ ഭാഗം തുന്നിപ്പിടിപ്പിക്കും. എടുത്തുമാറ്റുന്ന ഭാഗം രോഗിയുടെ വയറിന്റെ ഭാഗത്തായി തൊലിക്കടിയിൽ ഒരു പോക്കറ്റുണ്ടാക്കി സൂക്ഷിക്കുകയാണ് പതിവ്. രാജേഷിന്റെ കാര്യത്തിൽ അതുസാധിച്ചില്ല. ആശുപത്രിയിൽത്തന്നെ ഫ്രീസ് ചെയ്തുസൂക്ഷിച്ചു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതോടെ ഫെബ്രുവരി മൂന്നിനാണ് വിദഗ്ധചികിത്സയ്ക്കായി രാജേഷ് നാട്ടിലെത്തിയത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ കുറച്ചുദിവസം കിടന്നു. ഇടതുവശം ഇപ്പോഴും തളർന്ന നിലയിലാണ്. ഫിസിയോതെറാപ്പി ചെയ്തശേഷം കുറെ മെച്ചപ്പെട്ടിട്ടുണ്ട്. നാട്ടിലേക്ക് വരുമ്പോൾ ആശുപത്രി അധികൃതർ പറഞ്ഞത് രണ്ടു മാസത്തിനുശേഷം തിരിച്ചെത്തി തലയോട്ടിയുടെ ഭാഗം ചേർക്കണമെന്നാണ്. ആ സമയം കഴിഞ്ഞു. പ്രമുഖരായ ന്യൂറോ സർജന്മാരിൽനിന്ന് ബന്ധുക്കളും രാജേഷിന്റെ സുഹൃത്തുക്കളും ഉപദേശം തേടിയിട്ടുണ്ട്. ടൈറ്റാനിയം പ്ലേറ്റുകൊണ്ട് ഈ ഭാഗം കൃത്രിമമായി നിർമിച്ചുവെക്കാൻ സാധിക്കും. ആദ്യം അളവിനനുസരിച്ച് ഇത് നിർമിക്കണം. പിന്നെ ശസ്ത്രക്രിയ. ഇതിനകംതന്നെ ചികിത്സയ്ക്ക് നല്ലൊരു തുക ചെലവായിട്ടുണ്ട്. അച്ചനും അമ്മയും ഭാര്യയും രണ്ടുപെൺമക്കളുമുള്ള കുടുംബത്തിന്റെ ആശ്രയമാണ് രാജേഷ്. 2014-ൽ രാജേഷിന്റെ അച്ഛൻ രാജനും പക്ഷാഘാതം വന്ന് തളർന്നിരുന്നു. അദ്ദേഹത്തിന്റെ ചികിത്സയും തുടരുന്നുണ്ട്. ലോക്ഡൗൺ ഇല്ലാതിരുന്നെങ്കിൽ വിദേശത്തുപോയി ചെലവില്ലാതെ ശസ്ത്രക്രിയ നടത്താൻ കഴിയുമായിരുന്നു. അവിടെ ഇൻഷുറൻസുണ്ട്. ആ അവസരം നഷ്ടമായതോടെ ഈ കുടുംബത്തെ വലിയ ബാധ്യതയാണ് കാത്തിരിക്കുന്നത്. Content Highlights:struggling to get treatment due to Covid19 Lock down


from mathrubhumi.latestnews.rssfeed https://ift.tt/2Zzeqxs
via IFTTT