Breaking

Sunday, June 23, 2019

വ്യോമസേനാ ഉദ്യോഗസ്ഥർക്കും ഇടനിലക്കാർക്കുമെതിരേ സി.ബി.ഐ. കേസ്

ന്യൂഡൽഹി: പരിശീലനവിമാനം വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ വ്യോമസേനയിലെയും പ്രതിരോധ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർക്കും ഇടനിലക്കാർക്കുമെതിരേ സി.ബി.ഐ. കേസെടുത്തു. ഓഫ്സെറ്റ് ഇന്ത്യ സൊലൂഷൻസ് ഡയറക്ടർമാരായ സഞ്ജയ് ഭണ്ഡാരി, ബിമൽ ഡാരൻ എന്നിവരാണു പ്രതിപ്പട്ടികയിലുള്ള ഇടനിലക്കാർ. സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള പിലാറ്റസ് എയർക്രാഫ്റ്റ് ലിമിറ്റഡ് ഉദ്യോഗസ്ഥർക്കെതിരേയും കേസെടുത്തിട്ടുണ്ട്. 2009-ൽ 75 പിലാറ്റസ് പരിശീലനവിമാനം വാങ്ങുന്നതുമായി ബന്ധപ്പെട്ട് 350 കോടി രൂപയുടെ അഴിമതി നടന്നെന്നാണ് കേസ്. കേസുമായി ബന്ധപ്പെട്ട് ഭണ്ഡാരിയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും ഡൽഹിയിലെയും പരിസരപ്രദേശങ്ങളിലെയും വീടുകളിലും ഓഫീസുകളിലും സി.ബി.ഐ. വെള്ളിയാഴ്ച പരിശോധന നടത്തി. വരുംദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് സി.ബി.ഐ. ഉദ്യോഗസ്ഥർ പറഞ്ഞു. റോബർട്ട് വദ്രയ്ക്കുവേണ്ടി ബിനാമി പേരിൽ ലണ്ടനിൽ വീടുവാങ്ങിയ കേസിലും അന്വേഷണം നേരിടുന്ന വ്യക്തിയാണു ഭണ്ഡാരി. ഇടപാടിനെക്കുറിച്ചു 2016 നവംബർ 11-നാണു പ്രാഥമികാന്വേഷണം തുടങ്ങിയത്. ഭണ്ഡാരിയും ബിമൽ ഡാരനും പിലാറ്റസ് എയർക്രാഫ്റ്റ് ഉദ്യോഗസ്ഥരുമായി കരാർ നേടിയെടുക്കാനായി ക്രിമിനൽ ഗൂഢാലോചനയിൽ ഏർപ്പെട്ടതായി സി.ബി.ഐ. കണ്ടെത്തി. 2008-ലെ പ്രതിരോധ സംഭരണ നടപടിച്ചട്ടത്തിനു വിരുദ്ധമായി ഇരുകമ്പനികളും 2010-ൽ സർവീസ് പ്രൊവൈഡർ കരാറിൽ ഒപ്പിട്ടു. ഇതേത്തുടർന്ന് ചാർട്ടേഡ് ബാങ്ക് ഡൽഹി ശാഖയിലെ ഓഫ്സെറ്റ് ഇന്ത്യ സൊലൂഷൻസിന്റെ അക്കൗണ്ടിൽ പിലാറ്റസ് എയർക്രാഫ്റ്റ് അഞ്ചു കോടി രൂപ നിക്ഷേപിക്കുകയും ചെയ്തു. പിന്നീട്, ഓഫ്സെറ്റ് ഇന്ത്യ സൊലൂഷൻസിന്റെ അക്കൗണ്ടുകളിൽ 350 കോടി രൂപയും നിക്ഷേപിച്ചെന്ന് സി.ബി.ഐ. ആരോപിച്ചു. ഭണ്ഡാരിയുമായുള്ള കരാറിനെക്കുറിച്ചുള്ള വസ്തുതകൾ ബോധപൂർവം മറച്ചുവെച്ചാണ് പിലാറ്റസ് എയർക്രാഫ്റ്റ് 2010 നവംബർ 12-നു പ്രതിരോധമന്ത്രാലയവുമായി കരാർ ഒപ്പുവെച്ചതെന്നും സി.ബി.ഐ. കണ്ടെത്തി. വ്യോമസേനയിൽ ചേരുന്ന കാഡറ്റുകളെ പരിശീലിപ്പിക്കാനായി തദ്ദേശീയമായി നിർമിച്ച എച്ച്.ടി.പി.-32 വിമാനങ്ങളാണ് ഉപയോഗിച്ചിരുന്നത്. ഈ വിമാനങ്ങൾ തുടർച്ചയായി തകരാറിലായതിനെത്തുടർന്നാണു പിലാറ്റസ് വിമാനങ്ങൾ വാങ്ങാൻ വ്യോമസേന തീരുമാനിച്ചത്. content highlights:CBI case against Airforce officials


from mathrubhumi.latestnews.rssfeed http://bit.ly/2X0Gvsy
via IFTTT