കോഴിക്കോട്: മിശ്ര വിവാഹം കഴിച്ചതിന് ഊരുവിലക്കും ജാതിവിലക്കും ഏർപ്പെടുത്തുന്നതായി ദമ്പതികളുടെ പരാതി. കോഴിക്കോട് സ്വദേശിയായ ശരത്തും ഭാര്യയുമാണ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. യാദവ സമുദായമാണ് ഇവർക്കെതിരെ വിലക്ക് ഏർപ്പെടുത്തിയിരുന്നത്. യാദവ സമുദായ അംഗമാണ് ശരത്ത്. വിലക്ക് മാറാൻ വൻതുകയാണ് സമുദായം പിഴയായി ആവശ്യപ്പെടുന്നത്. വിലക്കേർപ്പെടുത്തിയ കുടുംബങ്ങളുമായി സഹകരിക്കുന്നവരെ സമുദായ നേതാക്കൾ ഭീഷണിപ്പെടുത്തുന്നുമുണ്ട്.
2016 ലാണ് ശരത് സമുദായ നേതാക്കളുടെ എതിര്‍പ്പ് വകവെക്കാതെ മറ്റൊരു സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. അന്ന് മുതൽ സ്വന്തം വീട്ടിൽ പോകുന്നതിനും വീട്ടുകാരെ കാണുന്നതിനും സമുദായം വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ഇതുവരെ എല്ലാം സഹിച്ച് നിന്നിട്ടും സമുദായത്തിൽ മനോഭാവത്തിൽ മറ്റാറ്റമില്ലാത്തതിനെ തുടർന്നാണ് ഇവർ പോലീസിൽ പരാതി നൽകിയത്. അതേസമയം, വിലക്ക് മാറ്റുന്നതിന് സമുദായ നേതാക്കൾ വൻ തുക പിഴ ഈടാക്കുന്നുവെന്നും കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്നതായും കുടുംബങ്ങൾ പറയുന്നു.
ഇവിടെ ശരത്തിനും കുടുംബത്തിനും മാത്രമല്ല സമുദായത്തിന്റെ വിലക്ക് നേരിടേണ്ടി വരുന്നത്. മറ്റു നിരവധി കുടുംബങ്ങൾക്കെതിരെയും യാദവ സമുദായം കടുത്ത നടപടിയാണ് എടുക്കുന്നത്. മറ്റ് സമുദായത്തിൽപ്പെട്ടവരെ വിവാഹം ചെയ്‌താൽ മാത്രമല്ല വിലക്ക്, ആചാരങ്ങൾ പിന്തുടരാതെ സ്വന്തം സമുദായത്തിൽപ്പെട്ടവരെ വിവാഹം ചെയ്താലും സമുദായ നേതൃത്വം ജാതി വിലക്ക് ഏർപ്പെടുത്തും. വിലക്കേർപ്പെടുത്തിയ കുടുംബങ്ങളുമായി സഹകരിക്കുന്നവരെ സമുദായ നേതാക്കൾ ഭീഷണിപ്പെടുത്തും.
ജാതി വിലക്ക് ഏർപ്പെടുത്തിയുള്ള മാനസിക പീഡനത്തിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ചില കുടുംബങ്ങൾ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഒരുതരത്തിലുള്ള വിലക്കും ഏർപ്പെടുത്തിയിട്ടില്ലെന്നാണ് യാദവ സമുദായ നേതാക്കളുടെ പ്രതികരണം.
from Anweshanam | The Latest News From India http://bit.ly/2wu1B82
via IFTTT