Breaking

Sunday, June 23, 2019

'മിന്നലില്‍' ഞെട്ടി വിയ്യൂര്‍ ജയില്‍

തൃശ്ശൂർ: ഒരാഴ്ചമുമ്പ് ഋഷിരാജ്സിങ് ജയിൽ ഡി.ജി.പി. ആയി ചുമതലയേറ്റതോടെ ഇത്തരമൊരു മിന്നൽ പരിശോധന ജയിൽ അധികൃതരും രാഷ്ട്രീയത്തടവുകാരും പ്രതീക്ഷിച്ചിരുന്നു. പലരും കൈയിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോണുകൾ രഹസ്യമായി പുറത്തെത്തിച്ചു. എന്നിട്ടും മാറ്റാതിരുന്നവർക്ക് പുറത്തുള്ള ഓപ്പറേഷന് ഫോൺ അനിവാര്യമായിരുന്നു. എങ്കിലും ഇത്ര പെട്ടെന്ന് ഒരു പരിശോധന ആരും പ്രതീക്ഷിച്ചില്ല, അതും വെളുപ്പിന് 5.30-നും ആറിനും ഇടയിൽ. തടവുകാരും ഉദ്യോഗസ്ഥരുമടക്കം നല്ല ഉറക്കത്തിലായിരുന്ന സമയത്താണ് 20 അംഗ പോലീസ് സംഘം ജയിലിലെത്തിയത്. തടവുകാരിൽനിന്ന് എതിർപ്പുണ്ടാകുമെന്നും സംഘർഷമുണ്ടാകുമെന്നും കരുതി എ.ആർ. ക്യാമ്പിൽ വൻസംഘം പോലീസിനെ തയ്യാറാക്കി നിർത്തിയിരുന്നു. പക്ഷേ എല്ലാവരും ഉറക്കത്തിലായതും പ്രതികരിക്കാൻ സമയം കിട്ടാതിരുന്നതും കാരണം എ.ആർ. ക്യാമ്പിലെ പോലീസുകാരെ ഉപയോഗിക്കേണ്ടിവന്നില്ല. സെൻട്രൽ ജയിലിലെ എ, ബി, ഡി, ഇ-രണ്ട് ബ്ലോക്കുകളിലായിരുന്നു പരിശോധന. പലർക്കും ഫോണുകൾ ഒളിപ്പിക്കാനുള്ള സമയം കിട്ടിയില്ല. പൂട്ടിയിട്ട സെൽ തുറന്നത് പരിശോധനയ്ക്കെത്തിയ സംഘമായതിനാൽ കണ്ണുതിരുമ്മിയെഴുന്നേൽക്കുമ്പോഴേക്കും എല്ലാം കണ്ടെടുത്തിരുന്നു. പിടിച്ചെടുത്ത നാല് ഫോണുകളിൽ രണ്ട് സ്മാർട്ട് ഫോണുകളും അത്യാവശ്യം വലുപ്പമുള്ളവയായതിനാൽ അത്രവേഗം ഒളിപ്പിക്കാനും കഴിയുമായിരുന്നില്ല. മറ്റു മൂന്നും വളരെ ചെറിയ ഫോണുകളാണ്. പവർ ബാങ്കും ഫോൺ ബാറ്ററിയും ഇയർ ഫോണും ഇതിനൊപ്പം കണ്ടെടുത്തിട്ടുണ്ട്. പതിമൂന്ന് കഞ്ചാവുപൊതികൾക്കൊപ്പം ലഹരിഗുളികകളും കണ്ടെടുത്തിട്ടുണ്ടെന്നാണ് സൂചന. കത്രിക, ഹാക്സോ ബ്ലേഡ് എന്നിവയും കണ്ടെടുത്തിട്ടുണ്ട്. 2014-ൽ കോഴിക്കോട് ജയിലിൽ കഴിയവേയാണ് കൊടി സുനി, ഷാഫി എന്നിവരിൽനിന്നും ഫോണുകൾ പിടിച്ചെടുക്കുന്നത്. തുടർന്ന് വിയ്യൂർ സെൻട്രൽ ജയിലിലേയ്ക്ക് മാറ്റുകയായിരുന്നു. 2017-ൽ ഇവിടെവെച്ചും ഇരുവരിൽനിന്നും ഫോൺ പിടിച്ചിരുന്നു. ഇരുവരെയും ജയിൽ അധികൃതർക്കും പേടിയായിരുന്നു എന്നതാണ് സത്യം. കോടതികളിൽ വിചാരണയ്ക്ക് കൊണ്ടുപോയി തിരിച്ചുവരുമ്പോഴാണ് ഫോൺ അടക്കമുള്ള സാധനങ്ങൾ കുറ്റവാളികൾക്ക് ലഭിക്കുന്നത്. വിയ്യൂർ ജയിലിൽ തടവുകാരിൽനിന്നു പിടിച്ചെടുത്ത സാധനങ്ങൾ മൂന്ന് മണിക്കൂർ പരിശോധന;ഏഴ് കേസുകൾ തൃശ്ശൂർ: മൂന്നുമണിക്കൂർ നീണ്ട ജയിൽ പരിശോധനയുമായി ബന്ധപ്പെട്ട് ഏഴു കേസുകൾ രജിസ്റ്റർ ചെയ്തു. പിടിച്ചെടുത്ത ഫോണുകളിലെ കോളുകൾ പരിശോധിക്കും. ഇനിമുതൽ എല്ലാ ആഴ്ചകളിലും 55 ജയിലുകളിലും മിന്നൽ പരിശോധന ഉണ്ടാവുമെന്ന് ജയിൽ ഡി.ജി.പി. ഋഷിരാജ് സിങ് തൃശ്ശൂരിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. ശനിയാഴ്ചത്തെ പരിശോധനയിൽ ഉദ്യോഗസ്ഥരുടെപേരിൽ തത്കാലം നടപടിയില്ല. എന്നാൽ, ഇനി ഒരിക്കൽക്കൂടി അനുവദനീയമല്ലാത്തവ ജയിലിൽനിന്ന് കണ്ടെടുത്താൽ അച്ചടക്കനടപടിയുണ്ടാവും. രാഷ്ട്രീയക്കേസുകളിലെ സ്ഥിരം കുറ്റവാളികളിൽനിന്ന് മൊബൈൽ ഫോണുകൾ കണ്ടെടുക്കുന്നത് ഗുരുതര പ്രശ്നമായി കാണുമെന്നും അദ്ദേഹം പറഞ്ഞു. ജയിലുകളിൽനിന്ന് മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത ഉദ്യോഗസ്ഥർക്ക് ജയിൽ ഡി.ജി.പി. പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.


from mathrubhumi.latestnews.rssfeed http://bit.ly/2xjmOSF
via IFTTT